കറുകച്ചാൽ: തനിച്ച് താമസിച്ചിരുന്ന വയോധികയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ച ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് പിടികൂടി. അഞ്ചാനി കോളനിയിൽ അനി (അനിയൻകുട്ടൻ- 44)യെയാണ് കറുകച്ചാൽ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 22നായിരുന്നു കേസിനാസ്പദമായ സംഭവം. കൊന്നയ്ക്കാട് കോളനിയിൽ ഒറ്റയ്ക്ക് കഴിയുന്ന വയോധികയുടെ വീട്ടിൽ രാത്രി അതിക്രമിച്ചു കയറിയാണ് പ്രതി അതിക്രമം നടത്തിയത്. അതിക്രമത്തെ ചെറുത്തു നിന്ന വയോധിക, ഇയാളെ ചവിട്ടി വീടിനു പുറത്താക്കി വാതിലടച്ചു. വാതിൽ തള്ളിത്തുറന്ന് അകത്തു കയറാൻ ശ്രമിച്ചു. എന്നാൽ, വാതിൽ തുറക്കാൻ സാധിക്കാതെ വന്നതോടെ പ്രതി, വാതിൽ പുറത്തു നിന്നും കുറ്റിയിട്ട ശേഷം രക്ഷപെട്ടു.
വിവരമറിഞ്ഞ് ബന്ധുക്കൾ എത്തി വാതിൽ തുറന്നാണ് വയോധികയെ രക്ഷിച്ചത്.സംഭവത്തെ തുടർന്ന് കറുകച്ചാൽ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ കങ്ങഴയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.