കാവ്യക്ക് ആശ്വാസം; ആ രേഖ നശിച്ചു ?

നടി ആക്രമിക്കപ്പെട്ട കേസില്‍ സംശയത്തിന്റെ നിഴലിലുള്ള കാവ്യ മാധവന് കുരുക്കായി പുതിയ സംഭവം. കൊച്ചിയിലുള്ള കാവ്യയുടെ വില്ലയിലെ രജിസ്റ്റര്‍ നശിച്ച നിലയില്‍ കണ്ടെത്തി. ഇതു കാവ്യയും പള്‍സര്‍ സുനിയും തമ്മില്‍ പരിചയമുണ്ടെന്ന സൂചനകള്‍ക്ക് ബലം പകരുന്നതാണ്. അതേസമയം, കേസില്‍ ജയിലിലുള്ള കാവ്യയുടെ ഭര്‍ത്താവ് ദിലീപ് മൂന്നാം തവണയും ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. വരുന്ന ദിവസം തന്നെ ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്‍കുമെന്നാണ് വിവരം. അതിനിടെ ദിലീപിന്റെ ജാമ്യാപേക്ഷ തള്ളാന്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണസംഘം. കാവ്യയുടെ കൊച്ചിയിലെ വില്ലയില്‍ പോയതായി കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി നേരത്തേ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇതു തെളിയിക്കാന്‍ അന്വേഷണസംഘത്തിനു മുന്നിലുള്ള പ്രധാന തെളിവായിരുന്നു സന്ദര്‍ശക രജിസ്റ്റര്‍. ഇതാണ് നശിച്ച നിലയില്‍ കണ്ടെത്തിയത്. കാവ്യയുടെ വില്ലയില്‍ പോയപ്പോള്‍ തന്റെ പേരും മൊബൈല്‍ നമ്പറുമെല്ലാം സന്ദര്‍ശക രജിസ്റ്ററില്‍ കുറിച്ചിട്ടുണ്ടെന്നും സുനി പോലീസിനോട് പറഞ്ഞിരുന്നു. തന്റെ മാഡം കാവ്യയാണെന്ന് കഴിഞ്ഞ മാസം കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെ സുനി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ കാവ്യയെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഇതുവരെ നടന്നിട്ടില്ല. കാവ്യയെയും കുടുംബത്തെയും നേരത്തേ തന്നെ അറിയാമെന്നാണ് സുനി അന്വേഷണസംഘത്തിനു മൊഴി നല്‍കിയതെങ്കിലും തനിക്ക് സുനിയെ അറിയില്ലെന്നായിരുന്നു കാവ്യ ചോദ്യം ചെയ്യലില്‍ പറഞ്ഞത്. കാവ്യയുടെ മൊഴി തെറ്റാണെന്ന് തെളിയിക്കാനുള്ള രേഖകളും പോലീസിന് ലഭിച്ചിരുന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു കാവ്യയുടെ വില്ലയിലെ സന്ദര്‍ശകര രജിസ്റ്റര്‍. സന്ദര്‍ശക രജിസ്റ്റര്‍ വെള്ളം വീണ് നശിച്ചതാണെന്നാണ് വില്ലയിലെ സെക്യൂരിറ്റി ജീവനക്കാര്‍ നല്‍കിയ മൊഴി. കനത്ത മഴയുണ്ടായപ്പോള്‍ സെക്യൂരിറ്റി ക്യാബിനില്‍ വെള്ളം കയറിയെന്നും ഇതാണ് രജിസ്റ്റര്‍ നനയാന്‍ ഇടയാക്കിയതെന്നും ജീവനക്കാര്‍ പറയുന്നു. എന്നാല്‍ ഇതു മനപ്പൂര്‍വ്വം നശിപ്പിച്ചതാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിനു മുമ്പും ശേഷവുമുള്ള രജിസ്റ്ററാണ് നശിച്ച നിലയില്‍ കണ്ടെത്തിയത്. സുനി വില്ലയില്‍ പോയ സമയത്തുള്ള രജിസ്റ്ററുകളാണ് നശിച്ച നിലയിലുള്ളത്. ഇതാണ് പോലീസിന്റെ സംശയം വര്‍ധിപ്പിക്കുന്നത്. ഒരു തവണ മാത്രമല്ല കഴിഞ്ഞ വര്‍ഷം പലപ്പോഴായി താന്‍ കാവ്യയുടെ വില്ലയില്‍ പോയിട്ടുണ്ടെന്ന് സുനി അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിരുന്നു. പോയപ്പോഴെല്ലാം സന്ദര്‍ശകര രജിസ്റ്ററില്‍ പേരും നമ്പറും കുറിച്ചിരുന്നുവെന്നും സുനി പറഞ്ഞിരുന്നു. രജിസ്റ്റര്‍ നശിച്ചു പോയെന്ന വിശദീകരണം പോലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ തന്നെയാണ് പോലീസ് തീരുമാനിച്ചിട്ടുള്ളത്. നടി ആക്രമിക്കപ്പെട്ട കേസില്‍ കീഴടങ്ങുന്നതിനു മുമ്പും താന്‍ കാവ്യയുടെ വില്ലയില്‍ പോയതായി സുനി മൊഴി നല്‍കിയിരുന്നു. എന്നാല്‍ വില്ലയില്‍ കാവ്യയോ കുടുംബമോ ഇല്ലാത്തതിനാല്‍ തനിക്കു അകത്ത് കടക്കാനായില്ലെന്നും സുനി പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ അന്ന് സുനിയുടെ പേര് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുമില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top