എന്നെ വീട്ടില്‍ക്കൊണ്ടുപോയി ചെയ്തതെല്ലാം ഞാന്‍ എഴുതിക്കൊടുത്തിട്ടേ പോകൂ; കാവ്യയുടെ ആ മെസേജുകൾ

തഴുതല നാഷണൽ പബ്ലിക്ക് സ്കൂളിലെ അദ്ധ്യാപികയായിരുന്ന കൊട്ടിയം പുല്ലാങ്കുഴി അമ്പാടിയിൽ കാവ്യാ ലാലിന്റെ(24) മരണവുമായി ബന്ധപ്പെട്ട അന്വേഷണം എങ്ങുമെത്തിയില്ല. മകളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം ആത്മഹത്യയിലേക്ക് തള്ളിവിട്ട യുവാവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കാവ്യയുടെ അമ്മ ജീന മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നെങ്കിലും പോലീസ് അനാസ്ഥ തുടരുകയാണെന്നാണ് ആക്ഷേപം. 2017 ആഗസ്റ്റ് 24നാണ് കാവ്യാ ലാലിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. രാവിലെ പത്തരയോടെ പൊഴിക്കര മാമൂട്ടിൽ പാലത്തിനടുത്ത റെയിൽവേട്രാക്കിലാണ് ഛിന്നഭിന്നമായ നിലയിൽ കാവ്യയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ആറു വർഷമായി പ്രണയിച്ചിരുന്ന അബിൻ എന്ന യുവാവ് അവളെ ഒഴിവാക്കിയതിന്റെ സങ്കടത്തിലാണ് കാവ്യ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും അബിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും ആക്ഷേപമുണ്ട്. അബിനും കാവ്യയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് വീട്ടുകാർക്കും അറിയാമായിരുന്നു. അബിൻ സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തിലാണ് ജനിച്ചു വളർന്നത്. തങ്ങളുടെ കുടുംബം പണക്കാരല്ല, അവൻ ഒറ്റമകനായതു കൊണ്ട് ഭീമമായ തുകയാണ് അവർ സ്ത്രീധനമായി ആവശ്യപ്പെട്ടതെന്നും കാവ്യയുടെ അമ്മ ജീന വെളിപ്പെടുത്തി. 101 പവനും ഒരു കാറും 10 ലക്ഷം രൂപയുമാണ് അബിന്റെ വീട്ടുകാർ സ്ത്രീധനമായി ആവശ്യപ്പെട്ടത്. ഇത്രയും പണം നൽകാനാകില്ലെന്ന് കാവ്യയുടെ വീട്ടുകാർ അറിയിച്ചതോടെയാണ് അബിൻ-കാവ്യാ ബന്ധത്തിൽ വിള്ളൽ വീണത്. 2017 ജൂലായ് 15 വരെ അബിൻ സ്ഥിരമായി കാവ്യയെ ഫോണിൽ വിളിക്കാറുണ്ടായിരുന്നു. അതിനുശേഷം ഫോൺ വഴി ബന്ധപ്പെടാനുള്ള എല്ലാ മാർഗങ്ങളും അബിൻ ബ്ലോക്ക് ചെയ്യുകയായിരുന്നു.

2017 ജൂലായ് 25ന് കാവ്യ അബിൻ പഠിക്കുന്ന കൊട്ടിയം എസ്എൻ ഐടിഐയിൽ പോയിരുന്നു. എന്നാൽ ബന്ധം തുടരാൻ താത്പര്യമില്ലെന്നായിരുന്നു അബിന്റെ നിലപാട്. ഇനിതന്നെ ശല്യം ചെയ്യരുതെന്ന് പറഞ്ഞാണ് അബിൻ കാവ്യയെ അവിടെ നിന്നും തിരിച്ചയച്ചത്.
ജൂലായ് മാസം അവസാനം കാവ്യ വീണ്ടും അബിനെ കാണാൻ പോയി. അബിന്റെ വീട്ടിലെത്തിയ കാവ്യയെ മർദ്ദിച്ച് അസഭ്യം പറഞ്ഞ് പുറത്താക്കി. ഈ സംഭവം നാട്ടുകാർ കണ്ടിട്ടുണ്ടെന്നാണ് കാവ്യയുടെ ബന്ധുക്കൾ പറയുന്നത്. അതിനുശേഷം ആഗസ്റ്റ് 3,5 തീയതികളിൽ അബിൻ പരീക്ഷയെഴുതിയ പരവൂർ ശിവരാജ് ഐടിഐയിലും കാവ്യ പോയിരുന്നു. എന്നാൽ കാവ്യയെ കാണാൻ പോലും അബിൻ കൂട്ടാക്കിയില്ല. കാവ്യയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് അമ്മയുടെ പരാതി. കാവ്യ അബിന് അയച്ച മൊബൈൽ സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് അമ്മ ഇക്കാര്യം പറയുന്നത്. കാവ്യ അബിന് അയച്ച പ്രധാനപ്പെട്ട മൂന്ന് സന്ദേശങ്ങളുടെ പകർപ്പും മുഖ്യമന്ത്രിക്ക് നൽകിയ പരാതിക്കൊപ്പം ചേർത്തിട്ടുണ്ടായിരുന്നു. ആഗസ്റ്റ് 20-ാം തീയതി അയച്ച മൂന്നു സന്ദേശങ്ങളാണ് പരാതിക്കൊപ്പം നൽകിയിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘അബിയേട്ടാ, എനിക്ക് ഇയാളില്ലാതെ ജീവിക്കാന്‍ പറ്റില്ല. ഞാന്‍ എന്റെ സ്വഭാവം മാറ്റി. ഇനി ദേഷ്യപ്പെടില്ല. ഒരിക്കലും അബിയേട്ടാ. എനിക്ക് ഇഷ്ടക്കൂടുതലേയുള്ളു. പ്ലീസ് നമുക്ക് പഴയ പോലെ ആകാം. ഒന്ന് വിളിക്ക്’. ഇതായിരുന്നു കാവ്യ അയച്ച ഒരു സന്ദേശം.

മറ്റൊരു സന്ദേശം:- ‘അബിയേട്ടാ ഒന്ന് വിളിക്ക്, ഞാന്‍ മരിച്ചുപോകും അബിയേട്ടാ. എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല. ഞാന്‍ ഇഷ്ടമല്ലെന്ന് പറയുന്നത് അബിയേട്ടന്‍ അത് സോള്‍വ് ചെയ്യുന്നത് കേള്‍ക്കാന്‍ വേണ്ടി ആയിരുന്നു. ഇനി പറയില്ല ,പ്ലീസ്.’

‘ആവശ്യങ്ങള്‍ കഴിഞ്ഞപ്പോ ഒരു റീസണ്‍ ഉണ്ടാക്കി ഒഴിവാക്കുകയാണല്ലേ? അല്ലെങ്കില്‍ ഇയാള്‍ ഇങ്ങനെ കാണിക്കില്ല. മെസഞ്ചറില്‍ പണ്ട് എനിക്ക് സെന്റ് ചെയ്ത ബോഡി പാർട്സ് എല്ലാം കിടപ്പുണ്ട്. അഥവാ ഞാന്‍ മരിച്ചാല്‍ എന്നെ വീട്ടില്‍ക്കൊണ്ടുപോയി ചെയ്തതെല്ലാം ഞാന്‍ എഴുതിക്കൊടുത്തിട്ടേ പോകൂ. റിട്ടേണ്‍ കംപ്ലയിന്റ് കൊടുക്കാന്‍ പറഞ്ഞു ഞാന്‍ തിരക്കിയപ്പോള്‍, എല്ലാരും അറിയട്ടേ ചെയ്തിട്ടുള്ളതൊക്കെ’. ഇതായിരുന്നു മൂന്നാമത്തെ സന്ദേശം.

കാവ്യ ജീവനൊടുക്കിയതിന് പിന്നാലെ അബിൻ നാടുവിട്ടു. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടതിന് ശേഷമാണ് അബിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തത്. കേസിൽ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആക്ഷേപം. പ്രതിയെ സഹായിക്കുന്ന നിലപാടുകളാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും ആരോപണമുണ്ട്.

Top