ദിലീപിനെ അറസ്റ്റ് ചെയ്തു എന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് പല ഓൺലൈൻ പോർട്ടലുകളിൽ ദിലിപിനോപ്പം മറ്റ് പലരെയും അറസ്റ്റ് ചെയ്തു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്.
ദിലീപിന്റെ ഭാര്യയായ കാവ്യ മാധവന്‍റെ അമ്മയായ ശ്യാമളയെയും അറസ്റ്റ് ചെയ്തതായി ഒരു ഓൺലൈൻ പോർട്ടലാണ് റിപ്പോർട്ട് ചെയ്തത്. ആക്രമത്തിന് മുന്നോടിയായി ശ്യാമളയുടെ മേല്‍നോട്ടത്തിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തില്‍ നിന്നും രണ്ടുലക്ഷം രൂപ കൈപ്പറ്റിയെന്ന് മൊഴി ലഭിച്ചു ഇതേത്തുടർന്നാണ് അറസ്റ്റെന്നാണ് റിപ്പോർട്ട് വന്നത്.
ഒന്നാം പ്രതിയായ സുനില്‍ കുമാറില്‍ നിന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ ശേഖരിച്ച തെളിവുകളാണ് ശ്യാമളയുടെ അറസ്റ്റിന് വഴിയൊരുക്കിയത്. നടിയെ ആക്രമിച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ നാദിര്‍ഷയുടെ നിര്‍ദ്ദേശ പ്രകാരം ശ്യാമളയെ ഏല്‍പ്പിച്ചുവെന്നാണ് സുനിയുടെ മൊഴി ചിത്രീകരിച്ച ദൃശ്യങ്ങൾ നടിയുടെ ബന്ധുവിന് കൈമാറിയതായി മൊഴിയുണ്ടെന്ന് പ്രമുഖ മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിരുന്നു.
ദിലീപിന്റെ അറസ്റ്റിന് പിന്നാലെ മാധ്യമങ്ങളെ കണ്ട ഡി ജി പി ലോക്നാഥ് ബെഹ്റ പറഞ്ഞത് ഈ കേസുമായി ബന്ധപ്പെട്ട് നാദിർഷയെയോ അപ്പുണ്ണിയെയോ തങ്ങൾ അറസ്റ്റ് ചെയ്തിട്ടില്ല എന്നാണ്. ഇതോടെ നാദിർഷ, അപ്പുണ്ണി, ശ്യാമള എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു എന്ന വാർത്തകള്‍ തെറ്റാണെന്ന് തെളിഞ്ഞു.
ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ദിലിപിനെ അറസ്റ്റ് ചെയ്തതോടെ കാവ്യയിൽ നിന്നും പോലീസ് മൊഴിയെടുക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഇത് എപ്പോൾ നടക്കുമെന്ന കാര്യം പോലീസ് പറഞ്ഞിട്ടില്ല.
നടിയെ ആക്രമിച്ച സംഭവത്തിൽ സൂപ്പർതാരം ദിലീപിനെ അറസ്റ്റ് ചെയ്തു എന്ന വാർത്ത ഞെട്ടലോടെയാണ് ആളുകൾ കേട്ടത്. നടി ആക്രമിക്കപ്പെട്ട ദിവസം മുതല്‍ ദിലീപിന്‍റെ പേര് പലരും പറയുന്നുണ്ടായിരുന്നു.
കാവ്യയുടെ വസ്ത്രവിൽപന കേന്ദ്രമായ ലക്ഷ്യയിൽ പോലീസ് റെയ്ഡ് നടന്നതോടെയാണ് കാവ്യയ്ക്കും അമ്മയ്ക്കും എതിരെ റിപ്പോർട്ടുകൾ വന്നുതുടങ്ങിയത്.


