‘സമൂഹ മാധ്യങ്ങളിലെ അധിക്ഷേപത്തിന് അറസ്റ്റിലായ പ്രതിയെ സംരക്ഷിക്കുന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തം’ : കേരളാ കോണ്‍ഗ്രസ്സ് (എം)

പാലാ: പാലായില്‍ നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിലൂടെ കോണ്‍ഗ്രസ്സ് പാര്‍ട്ടി പകയുടെ രാഷ്ട്രീയമാണ് പ്രകടിപ്പിക്കുന്നതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. സാമൂഹ്യമാധ്യമങ്ങളിലൂടെയുളള മ്ലേച്ചകരമായ അധിക്ഷേപത്തിന്റെ പേരില്‍ കോടതിജാമ്യം നിഷേധിച്ച പ്രതിക്ക് വേണ്ടി രംഗത്ത് വന്നതിലൂടെ കോണ്‍ഗ്രസ്സ് പാര്‍ട്ടി എത്രമാത്രം അധപതിച്ചു എന്നതിന് തെളിവാണ്. സംഘടനാപരമായി ദുര്‍ബലമായ കോണ്‍ഗ്രസ്സ് നേതാക്കള്‍ തങ്ങളുടെ സ്ഥാനമാനങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള വിഭലശ്രമമാണ് ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്നത്.

വ്യക്തിപരമായ അധിക്ഷേപങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കാതെ മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന നിരവധി നേതാക്കന്മാര്‍ നമുക്ക് ഇടയിലുണ്ട്. അപ്പോള്‍ ഇത്രയും നീചമായ അധിക്ഷേപ പ്രചരണങ്ങള്‍ നടത്തിയ ഒരു പ്രതിയെ കോണ്‍ഗ്രസ് പോലുള്ള ഒരു പാര്‍ട്ടിക്ക് എങ്ങനെയാണ് ന്യായീകരിക്കാന്‍ കഴിയുന്നത്. പാല്‍ക്കാരന്‍ പാലാ, പാലാക്കാരന്‍ ചേട്ടന്‍, റീനാപോള്‍, തോമസ് മാത്യു തുടങ്ങിയ വ്യാജ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ച് നടത്തിയ വിദ്വേഷപ്രചരണങ്ങളെ ന്യായീകരിക്കുന്ന നിവപാട് കോണ്‍ഗ്രസ്സിന്റെ അപചയത്തെയാണ് കാണിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതികളെ സംരക്ഷിക്കുന്ന സംസ്‌ക്കാരം എന്നാണ് ആരംഭിച്ചതെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ വ്യക്തമാക്കണം. എല്ലാ വ്യാജ അക്കൗണ്ടുകളുടേയും ഡി.പി പിക്ചര്‍ ഒരുപോലെയാണെന്ന് തെളിയുകയും കുറ്റക്കാരനാണെന്ന് ബോധ്യപ്പെടുകയും സാഹചര്യത്തിലാണ് സഞ്ജയ് സഖറിയായെ അറസ്റ്റ് ചെയ്തത്. പാലാ ബിഷപ്പ് മറ്റ് മതമേലധ്യക്ഷന്മാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങി സമൂഹത്തില്‍ ആദരിക്കപ്പെടുന്നവരെ വ്യക്തിഹത്യചെയ്ത ഒരാളിനെ സംരക്ഷിക്കും എന്ന് പറയുന്നതിലൂടെ കോണ്‍ഗ്രസ്സ് സമാധാനം ആഗ്രഹിക്കുന്ന ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശമെന്ത്

രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കപ്പുറം പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ ജോസ് കെ.മാണിയുടെ മകനെപ്പോളും സോഷ്യല്‍മീഡിയായിലൂടെ അധിക്ഷേപിക്കുന്ന തരംതാണ നടപടിക്കൊപ്പമാണോ കോണ്‍ഗ്രസ്സ് പാര്‍ട്ടി. പാലാ കാത്തുസൂക്ഷിച്ച രാഷ്ട്രീയ സാമുദായിക ഐക്യം തകര്‍ത്തുകൊണ്ട് പാലായുടെ സംസ്‌ക്കാരം തന്നെ ഇല്ലാതാക്കാനല്ലേ ഇത്തരം ശ്രമങ്ങള്‍ സഹായിക്കുന്നത്. കെ.എം മാണി സാറിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടുമുള്ള പകയില്‍ നിന്ന് ഇത്തരം നീചപ്രവര്‍ത്തികള്‍ ചെയ്യുന്ന ഒരു ക്രിമിനല്‍ കേസ് പ്രതിയെയാണ് കോണ്‍ഗ്രസ്സ് സംരക്ഷിക്കുന്നതെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, മീഡിയ കോണ്‍ഡിനേറ്റര്‍ വിജി എം.തോമസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Top