ദേശീയപാത വികസനവും വാതക പൈപ്പ് ലൈനും അനിവാര്യം -പിണറായി

സംസ്ഥാനത്തെ ദേശീയപാത വികസനത്തിലും വാതക പൈപ്പ് ലൈന്‍ വിഷയത്തിലും നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാത 45 മീറ്ററില്‍തന്നെ വികസിപ്പിക്കുമെന്നും ഇക്കാര്യത്തില്‍ ഇനി ചര്‍ച്ചക്ക് പ്രസക്തിയില്ളെന്നും അദ്ദേഹം വ്യക്തമാക്കി. നാടിന്‍െറ വികസനത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ് വാതക പൈപ്പ് ലൈന്‍ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സിന്‍െറ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഭൂമി ഏറ്റെടുക്കേണ്ടി വരുമ്പോഴുണ്ടാകുന്ന പ്രയാസം കണക്കിലെടുത്ത് പദ്ധതിയൊന്നും ഉപേക്ഷിക്കാനാവില്ല. ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കുകയെന്നത് സര്‍വകക്ഷി യോഗ തീരുമാനമാണ്. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതുമാണ്. അതുമായി ബന്ധപ്പെട്ട് ഇനി കുറേ ചര്‍ച്ച നടത്തിയിട്ട് കാര്യമില്ല. ഭൂമി നഷ്ടപ്പെടുന്നവര്‍ക്കായി പുതിയ പാക്കേജുണ്ടാക്കും. ഇക്കാര്യത്തില്‍ അതിവേഗത്തില്‍ നടപടിയുണ്ടാവും.

വാതക പൈപ്പ് ലൈന്‍ പദ്ധതിയും ഉപേക്ഷിക്കാനാവില്ല. വലിയ തോതില്‍ ജനവാസ കേന്ദ്രങ്ങളിലൂടെയും പദ്ധതി കടന്നുപോവുന്നുണ്ട്. നമ്മുടെ റോഡുകളിലൂടെയും പൈപ്പ് ലൈന്‍ പോകുന്നുണ്ട്. ഏത് പദ്ധതിയിലും ഒരപകടം ഒളിഞ്ഞിരിപ്പുണ്ട്. എന്നുവെച്ച് പദ്ധതിതന്നെ വേണ്ടെന്നുവെക്കാനാവില്ല. ജനങ്ങളുടെ സഹകരണവും പിന്തുണയുമാണ് ഇതിന് വേണ്ടത് -പിണറായി വിശദീകരിച്ചു. പദ്ധതികള്‍ക്ക് ഭൂമി വേണമെന്നത് ന്യായമായ ആവശ്യമാണ്. ഭൂമി നല്‍കുന്നവര്‍ക്ക് പ്രയാസമുണ്ടാവുമെന്നതും കാണാതിരിക്കരുത്.  ഭൂമി നഷ്ടപ്പെടുന്നവരെ കൂടുതല്‍ പ്രയാസത്തിലേക്ക് തള്ളിവിടാനും പാടില്ല. ഒരാളുടെ പ്രശ്നവും നാടിന്‍െറ പ്രശ്നവും ഒരുമിച്ചുവന്നാല്‍ നാടിനൊപ്പമാണ് നില്‍ക്കേണ്ടത്. വ്യക്തിയുടെ പ്രശ്നവും കുടുംബത്തിന്‍െറ പ്രശ്നവുമാവുമ്പോള്‍ കുടുംബത്തിനൊപ്പമാണ് നില്‍ക്കേണ്ടത്. നാടിന്‍െറ താല്‍പര്യം സംരക്ഷിച്ചേ ഏത് പദ്ധതിയും നടപ്പാക്കൂ. വികസനത്തില്‍ സ്വകാര്യ പങ്കാളിത്തവും സര്‍ക്കാര്‍ ഉറപ്പാക്കും. ഇക്കാര്യത്തില്‍ പഴയ നിലപാടില്‍ മാറ്റമില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top