കേരളത്തിൽ ഐസിസിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതും ഏകോപിപ്പിക്കുന്നതും കാസർകോട് സ്വദേശിയാണെന്ന് റിപ്പോർട്ട്. ഇപ്പോൾ അഫ്ഗാനിസ്ഥാനിലെ നാംഗർഹാറിലുള്ള കാസർകോട് പടന്ന സ്വദേശി അബ്ദുൾ റാഷിദാണ് സംസ്ഥാനത്ത് ഐസിസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്ന് വാര്‍ത്തകള്‍ വരുന്നത്.
കേരളത്തിൽ നിന്നും നിരവധി യുവാക്കളെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്യാൻ റാഷിദ് പദ്ധതിയിട്ടിരുന്നതായും എൻഐഎയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ ഷജീർ അബ്ദുള്ള കൊല്ലപ്പെട്ടതിന് ശേഷമാണ് റാഷിദ് സംസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്ത ബാസിൽ ഷിഹാബിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കേരളത്തിലെ ഐസിസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
ഐസിസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മൂന്നു പേരെയാണ് കഴിഞ്ഞ ദിവസം എൻഐഎ അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശി ബാസിൽ ഷിഹാബ്, കോയമ്പത്തൂർ ഉക്കടം സ്വദേശി ആസാദ് നഗറിൽ മുഹമ്മദ് അബ്ദുള്ള, കോട്ടൈപുത്തൂരിൽ അബ്ദുറഹിമാൻ എന്നിവരാണ് ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിലായത്.കഴിഞ്ഞ ദിവസം കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായി പിടികൂടിയ യുവാക്കളെ എൻഐഎ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കേരളം, തമിഴ്നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസമുള്ള യുവാക്കളെയും, പഴയകാല സിമി പ്രവർത്തകരെയും ഐസിസിൽ ചേർക്കാനാണ് റാഷിദിന്റെ നേതൃത്വത്തിലുള്ള സംഘം ലക്ഷ്യമിട്ടിരുന്നത്.
ഇതിനിടെ, കശ്മീർ വിഘടനവാദി നേതാക്കൾ കേരളത്തിലെത്തിയിരുന്നതായും എൻഐഎയ്ക്ക് സൂചന ലഭിച്ചിട്ടുണ്ട്. പാർലമെന്റ് ആക്രമണ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട എസ്എആർ ഗീലാനി കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നതായും ആലപ്പുഴയിൽ കുറച്ചു ദിവസം താമസിച്ചതായും എൻഐഎയ്ക്ക് വ്യക്തമായിട്ടുണ്ട്.


