ഓണക്കാലത്തെ ബിവറേജസ് കോർപ്പറേഷനിലെ വൻ തുക ബോണസ് ലക്ഷ്യംവച്ച് ഡെപ്യൂൂട്ടേഷനിലെത്തുന്ന ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ വക കിടിലന്‍ പണി. ഡെപ്യൂട്ടേഷനിലെത്തി വൻ തുക വാങ്ങാമെന്ന മോഹങ്ങൾ ഇനി നടക്കില്ല.
മന്ത്രി ടിപി രാമകൃഷണന് പിന്നാലെയാണ് അത്യാഗ്രഹം മൂത്ത ഉദ്യോഗസ്ഥർക്ക് പണിയുമായി മുഖ്യമന്ത്രി എത്തിയിരിക്കുന്നത്. എല്ലാ തവണത്തെയും പോലെ ആയിരക്കണക്കിന് ഉദ്യോഗസ്ഥരായിരുന്നു ഇത്തവണയും ബോണസ് ലക്ഷ്യമിട്ട് ബെവ്കോയിലേക്ക് ഡെപ്യൂട്ടേഷനിലെത്തിയത്. ഇത് വിവാദമായതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്.
ഓണക്കാലത്ത് ബെവ്കോയിൽ ഡെപ്യൂട്ടേഷനിലെത്തി ബോണസ് വാങ്ങുന്നത് സര്‍ക്കാർ ഉദ്യോഗസ്ഥരുടെ സ്ഥിരം രീതിയാണ് ഇതിനാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ പിടി വീണിരിക്കുന്നത്. ബോണസ് വാങ്ങാൻ മാത്രം പ്രത്യേക ഡെപ്യൂട്ടേഷനെടുത്ത് ബെവ്കോയിലേക്ക് ആരും വരേണ്ടതില്ലെന്നാണ് പിണറായി പറയുന്നത്. ഇത്തവണയും ആയിരത്തിലധികം പേരാണ് ബെവ്കോയിൽ ഡെപ്യൂട്ടേഷന് ശ്രമിച്ചത്.ഇത് വിവാദമായിരുന്നു.
അടുത്ത വര്‍ഷം മുതൽ ബെവ്കോയിലേക്ക് ഡെപ്യൂട്ടേഷനെത്തുന്നവർക്ക് ബിവറേജസ് ബോണസ് നൽകേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നർദേശം. ഡെപ്യൂട്ടേഷനിലെത്തുന്നവർക്ക് ബിവറേജസിന്റെ വൻ ആനൂകൂല്യങ്ങളും ലഭിക്കില്ല. 85,000 രൂപയാണ് ബെവ്കോ ബോണസായി നൽകുന്നത്. ഇത് കുറയ്ക്കണമെന്ന ധനവകുപ്പിന്റെ നിർദേശം ഇക്കുറി നടപ്പാക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നേരത്തെയുള്ള തീരുമാനം മാറ്റേണ്ടതില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥർക്ക് പിണറായി നൽകിയ നിർദേശം.
സ്ഥിര ജീവനക്കാർക്കും ഡെപ്യൂട്ടേഷനിലെത്തുന്നവർക്കും ഇത്തവണ നേരത്തെ നിശ്ചയിച്ച ബോണസ് ലഭിക്കും. ബോണസ് കുറയ്ക്കണമെന്ന ധനവകുപ്പിൻറെ നിർദേശം അടുത്തവർഷം പരിഗണിക്കും. 185 സർക്കാർ ജീവനക്കാരെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ബെവ്കോ സർക്കാരിനെ സമീപിച്ചത്. എന്നാൽ സംഭവം വിവാദമായതോടെ മന്ത്രി ടിപി രാമകൃഷ്ണൻ ഇടപെട്ട് തടയുകയായിരുന്നു.
ഉയർന്ന ബോണസും ആനുകൂല്യങ്ങളും ലഭിക്കുന്ന ബെവ്കോയിൽ സ്വന്തക്കാരായവരെ തിരുകി കയറ്റാനുള്ള ചിലരുടെ ശ്രമമെന്നായിരുന്നു ആരോപണം. ഇതോടെ സിഐടിയു ഒഴികെയുള്ള യൂണിയനുകൾ പ്രതിഷേധവുമായി എത്തുകയായിരുന്നു. ജീവനക്കാരുടെ എണ്ണം കുറവായതിനാൽ ഓണക്കാലത്ത് തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ആളുകളെ ആവശ്യമാണെന്നാണ് ബെവ്കോ പറയുന്നത്. എന്നാൽ ബെവ്കോയുടെ തന്നെ പൂട്ടിക്കിടക്കുന്ന ഔട്ട് ലെററുകളിലെ ജീവനക്കാരെ പുനർ വിന്യസിക്കുകയോ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി ആളുകളെ എടുക്കുകയോ ചെയ്യാമെന്നിക്കെ ഡെപ്യൂട്ടേഷനില്‍ ആളെ എടുക്കുന്നതാണ് വിവാദമായത്.
ബെവ്കോയിലെ ഒഴിവുകൾ തത്കാലം എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി നികത്താനാണ് സർക്കാർ തീരുമാനം. 600 ഓളം ഒഴിവുകൾ ഉണ്ടെന്നാണ് സൂചന. എന്നാൽ 140 ഒഴിവുകള്‍ മാത്രമെ പിഎസ് സിക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളു.


