മോഷണ ശ്രമം തടഞ്ഞു; കള്ളൻ ഒന്നര വയസുകാരനെയും എടുത്ത് ഓടി

മോഷണ ശ്രമം തടഞ്ഞതിനെ തുടർന്ന് അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞുമായി കള്ളൻ ഓടി. കുഞ്ഞിന്റെ ശരീരത്തിലെ ആഭരണങ്ങൾ കവർന്ന ശേഷം കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച് കള്ളൻ കടന്നു. ആലപ്പുഴ ചെറിയനാട് പഞ്ചായത്തിലാണ് സംഭവം. കൊല്ലക്കടവ് ഗവ. മുഹമ്മദൻസ് ഹൈസ്കൂളിന് സമീപം തടത്തില്‍ പിഎൽ അനീഷിന്റെയും അൻസീനയുടെയും മകൻ അമാൻ അഹമ്മദിനെയാണ് തട്ടിയെടുത്ത ശേഷം ഉപേക്ഷിച്ചത്. വീടിന്റെ 500 മീറ്റർ അകലെ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു.

മോഷണ ശ്രമത്തിനിടെയാണ് മോഷ്ടാവ് കുഞ്ഞുമായി കടന്നു കളഞ്ഞത്. ഉമ്മ അൻസീനയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെയാണ് മോഷ്ടാവ് കൊണ്ടു പോയത്. അൻസീനയുടെ മാലപൊട്ടിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് കുഞ്ഞുമായി കടന്നത്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന അന‍സീന കഴുത്തിൽ ആരോ പിടിച്ചതിനെ തുടർന്നാണ് ഞെട്ടിയുണർന്നത്. തുടർന്ന് ബഹളം വയ്ക്കുകയായിരുന്നു. ഇതിനിടെയാണ് ശ്രമം പരാജയപ്പെട്ട് കള്ളൻ കുഞ്ഞുമായി ഓടിയത്. വീട്ടിൽ നിന്ന് അഞ്ഞൂറ് മീറ്റർ മാറി ഗവൺമെന്റ് മുഹമ്മദൻസ് ഹൈസ്കൂളിന്റെ മുൻ ഭാഗത്തെ റോഡിൽ കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം മോഷ്ടാവ് കടക്കുകയായിരുന്നു. കുഞ്ഞിന്റെ അരഞ്ഞാണവും മാലയും അപഹരിച്ച ശേഷമായിരുന്നു മോഷ്ടാവ് കടന്നത്. വളയും തളയും മോഷ്ടിച്ചിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടിയ്ക്കു വേണ്ടിയുള്ള തിരച്ചിൽ നടത്തിയവർ സ്കൂളിനു സമീപത്തെ റോഡിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ സമീപ വാസിയായ ഷൈനിയാണ് കുഞ്ഞിനെ ആദ്യം കണ്ടത്.

കുട്ടിയെ പുതച്ചിരുന്ന പുതപ്പ് കുട്ടിയെ കണ്ടെത്തിയ സ്ഥലത്തു നിന്ന് കണ്ടെത്തി. ഇതിനൊപ്പമുണ്ടായിരുന്ന ഷോൾ മണ്ണെണ്ണയിൽ മുക്കിയ ശേഷം ഉപേക്ഷിച്ചിരുന്നു. വീടിന്റെ അടുക്കളയിലും മണ്ണെണ്ണ തളിച്ചിരുന്നു. വീടിന്റെ മുകളിലത്തെ നിലയിൽ നിർമ്മാണം നടക്കുന്നുണ്ടായിരുന്നു. കിണറിനു മുകളിലൂടെ നിർമ്മാണം നടക്കുകയായിരുന്ന മുകളിലത്തെ നിലയിൽ കടന്നുവെന്നും ഇവിടെയുള്ള വാതിൽ വഴി അകത്തേക്ക് കടന്നുവെന്നുമാണ് സൂചന. അടുക്കള വാതിൽ തുറന്നിട്ടിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിരടയാള വിദഗ്ധർ എത്തി തെളിവ് ശേഖരിച്ചു. ടെറസിലെ കമ്പികളിൽ നിന്ന് വിരലടയാളം ലഭിച്ചിട്ടുണ്ട്. സംഘത്തിൽ ഒന്നിലധികം പേരുണ്ടാകാമെന്ന സാധ്യത പോലീസ് തള്ളിയിട്ടില്ല.

Top