ഇഡിയുടെ ഞായറാഴ്ച വിവാദത്തിനെതിരെ തോമസ് ഐസക്;പത്രങ്ങൾക്ക് തലക്കെട്ട് സഹിതം വിവരം കൈമാറി

എൻഫോഴ്സ്മെൻ്റ്  ഡയറക്ടറേറ്റ് കിഫ്ബിക്കെതിരായി അന്വേഷണം ആരംഭിച്ചതോടെ കടുത്ത പ്രതിഷേധവുമായി മന്ത്രി തോമസ് ഐസക് രംഗത്തെത്തി. കേരളത്തിൽ ഭരണസ്തംഭനം സൃഷ്ടിക്കുന്നതിനുളള ബോധപൂർവമായ ശ്രമമാണ് ഇഡി നടത്തുന്നതെന്നാണ് തോമസ് ഐസക്കിൻ്റെ വിമർശനം.  സർക്കാരിനെ അട്ടിമറിക്കാൻ സി എ ജി നേരിട്ട് ഇറങ്ങിയെന്നും അദ്ദേഹം വാർത്താസമ്മേളത്തിൽ ആരോപിച്ചു.

കിഫ്ബി വാർത്താ മാദ്ധ്യമങ്ങൾക്ക് നൽകിയ കുറിപ്പ് പുറത്ത് വിട്ട് ഫേസ്ബുക്കിലും ഐസക് വിമർശനം ഉന്നയിച്ചു. പത്രങ്ങൾ എന്ത് തലക്കെട്ട് ഈ വാർത്തയ്ക്ക് നൽകണമെന്നുവരെ ഇഡി ഈ കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. ഇത് കൃത്യമായ ഗൂഢാലോചനയാണെന്നും ഐസക് ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം :

കിഫ്ബിയ്ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയെന്നും റിസർവ് ബാങ്കിൽ നിന്ന് വിവരങ്ങൾ തേടിയെന്നും രാവിലെ വമ്പൻ വാർത്തയായിരുന്നു. ഈ ഞായറാഴ്ച വിവാദം മാധ്യമങ്ങൾക്ക് വിളമ്പിയത് ഇഡി തന്നെയാണ് എന്ന് ഇപ്പോൾ ബോധ്യമായിരിക്കുന്നു. ഇഡി ഉദ്യോഗസ്ഥൻ മാധ്യമങ്ങൾക്ക് കൈമാറിയ വാട്സാപ്പ് സന്ദേശം താഴെയുണ്ട്. നോക്കൂ.
The C and AG has found that the Kerala govt has raised Rs 2150 crore from international market without the consent of the Centre, using Kerala Infrastructure Investment Fund Board (KIIFB). Wouldnt that amount to possible violation of FEMA. “KIIFB masala bond too has come under ED radar”.
മത്തങ്ങ വലിപ്പത്തിലെ തലക്കെട്ടു സഹിതമാണ് സന്ദേശം കൈമാറിയിരിക്കുന്നത്. “ഇഡിയുടെ റഡാറിൽ കിഫ്ബിയുടെ മസാലാബോണ്ടും” എന്ന് അച്ചുനിരത്തണം പോലും. റഡാറും കൊണ്ട് കിഫ്ബിയ്ക്കു ചുറ്റും കറങ്ങുന്ന ഇഡി ഉദ്യോഗസ്ഥരോട് ഒരു കാര്യം തെളിച്ചു പറഞ്ഞേക്കാം. നടന്ന് കാലു കുഴയുമെന്നല്ലാതെ ഈ കോപ്രായങ്ങളൊന്നും കണ്ട് ഇവിടെയാരെങ്കിലും ഭയക്കുമെന്ന് കരുതരുത്. ഇഡിയെന്നു കേൾക്കുമ്പോൾ മുട്ടുവിറച്ച് സംഘപരിവാറിന്റെ ദയയ്ക്ക് യാചിക്കാനിറങ്ങുന്നവരെ ഇന്ത്യയിൽ മറ്റെവിടെയെങ്കിലും കണ്ടേയ്ക്കാം. ഈ നാട്ടിലത് പ്രതീക്ഷിക്കരുത്.
സിഎജിയുടെ റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കാനിരിക്കുകയാണ്. അതിനു മുമ്പ് റിപ്പോർട്ടിലെ പരാമർശങ്ങൾ പൊതുമണ്ഡലത്തിൽ ഉയർന്നതിനെക്കുറിച്ച് നിയമസഭാ സ്പീക്കർ അവകാശലംഘനത്തിന് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.
സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികളെടുക്കാനുള്ള അധികാരം നിയമസഭയിലും പാർലമെന്റിലും പബ്ലിക് അക്കൗണ്ടന്റ്സ് കമ്മിറ്റിയ്ക്കു മാത്രമാണ്. ആ അധികാരമാണ് കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ കൈയാളാൻ ശ്രമിക്കുന്നത്.
സിഎജി പരാമർശങ്ങളെക്കുറിച്ചുള്ള പത്രവാർത്തകളുടെ അടിസ്ഥാനത്തിലൊന്നും കേസെടുക്കാനും അന്വേഷണം നടത്താനുമൊന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനൊന്നും ഒരധികാരവുമില്ല. ആ ശ്രമങ്ങൾ നിയമസഭയോടുള്ള അവഹേളനമാണ്. സഭയുടെ അവകാശലംഘനമാണ്. ഏത് യജമാനന്റെ നിർദ്ദേശമനുസരിച്ചായാലും ശരി, ഇഡിയുടെ ഈ ഭീഷണിയ്ക്കൊന്നും കേരളം വഴങ്ങുന്ന പ്രശ്നമില്ല.
പ്രതിപക്ഷ നേതാവ് ഇനിയെങ്കിലും യഥാർത്ഥ പ്രശ്നത്തെക്കുറിച്ചു പ്രതികരിക്കണം. കേരളത്തെ തകർക്കാൻ വണ്ടി കയറിയ കേന്ദ്ര ഏജൻസികളുടെ കൂട്ടത്തിൽ സിഎജിയും ഉണ്ട്.
കരട് റിപ്പോർട്ടിൽ ഇല്ലാത്ത പരാമർശങ്ങൾ അന്തിമ റിപ്പോർട്ടിൽ എഴുതിച്ചേർത്തത് വ്യക്തമായ ഗൂഢാലോചനയുടെ ഭാഗം തന്നെയാണ് എന്ന് ഇഡിയുടെ ഇടപെടൽ തെളിയിക്കുന്നു.
നിയമസഭ പാസാക്കിയ നിയമത്തോടും റിസർവ് ബാങ്കിന്റെ അധികാരത്തോടുമുള്ള ഈ വെല്ലുവിളിയ്ക്കെതിരെ ശബ്ദിക്കാൻ പ്രതിപക്ഷത്തിന് നട്ടെല്ലുണ്ടോ? അതോ ബിജെപി സംവിധാനം ചെയ്യുന്ന ഈ തിരക്കഥയിൽ നിങ്ങളുടെ റോളും പറഞ്ഞുറപ്പിച്ചിട്ടുണ്ടോ? അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അലറിവിളിക്കുകയും, പ്രസക്തമായ വിഷയങ്ങളിൽ മൗനം പാലിക്കുകയും ചെയ്യുന്നത് ആ തിരക്കഥ പ്രകാരമാണോ?
എങ്കിൽ എന്താണതിന് പ്രതിഫലം? ഈ മൗനത്തിന് സംഘപരിവാറിൽ നിന്ന് എന്തുകിട്ടി?
Top