വിനോദിനിയുടെ ഐഫോണ്‍ കാശ് കൊടുത്ത് വാങ്ങിയത്.വിവാദത്തില്‍ പതറില്ല-കോടിയേരി.

തിരുവനന്തപുരം: ഭാര്യ വിനോദിനി ഉപയോഗിക്കുന്ന ഐ ഫോണ്‍ പണം നല്‍കി വാങ്ങിയതാണെന്ന് മുൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സന്തോഷ് ഈപ്പനെ അറിയില്ലെന്നും അദ്ദേഹത്തിന്‍റെ കൈയില്‍ നിന്ന് ഫോണ്‍ കിട്ടിയിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി. ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് കോടിയേരി വിവാദ വിഷയങ്ങളില്‍ പ്രതികരിച്ചത്.

വിനോദിനി ഐഫോണ്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, അത് വിവാദത്തില്‍ പറയപ്പെടുന്ന ഫോണ്‍ അല്ല. കൈയ്യിലില്ലാത്ത ഫോണിനെ കുറിച്ച്‌ എന്തു പറയാനാണ്. ഇതൊരു കെട്ടുകഥയാണ്. സ്വപ്നാ സുരേഷിനെ ഒരു കാലത്തും കണ്ടിട്ടില്ല. സാധാരണ ഭരണരംഗത്ത് ഇടപെടുമ്ബോഴാണ് ഇത്തരക്കാരുമായി ബന്ധമുണ്ടാവേണ്ടത്. തനിക്കോ ഭാര്യക്കോ ഇത്തരത്തില്‍ ബന്ധം ഉണ്ടായിട്ടില്ലെന്നും കോടിയേരി പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സന്തോഷ് ഈപ്പന്‍, സ്വപ്ന സുരേഷ്, യു.എ.ഇ കോണ്‍സുലറ്റ് ജനറല്‍ എന്നിവരെ കണ്ടിട്ടില്ല. സന്തോഷ് ഈപ്പനുമായി പരിചയപ്പെടേണ്ടി വന്നിട്ടില്ല. യാതൊരു ബന്ധവുമില്ലാത്ത കോണ്‍സുലറ്റ് ജനറലില്‍ നിന്ന് എങ്ങനെയാണ് ഫോണ്‍ ലഭിക്കുക. വിവാദ ഫോണ്‍ മറ്റാരോ ഉപയോഗിക്കുന്നുവെന്നാണ് പറയുന്നത്. ഫോണ്‍ എങ്ങനെ കിട്ടിയെന്ന് ആയാളോട് ചോദിച്ചാല്‍ പോരെയെന്ന് കോടിയേരി ചൂണ്ടിക്കാട്ടി.

ഐഫോണ്‍ വിവാദത്തില്‍ മാപ്പു പറയണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യത്തോടും കോടിയേരി പ്രതികരിച്ചു. വാങ്ങിയ അഞ്ച് ഐഫോണ്‍ ഒന്ന് കൊടുത്തത് പ്രതിപക്ഷ നേതാവിനാണെന്ന് വെളിപ്പെടുത്തിയത് സന്തോഷ് ഈപ്പനാണ്. അക്കാര്യമാണ് വാര്‍ത്താസമ്മേളനത്തില്‍ താന്‍ ചൂണ്ടിക്കാട്ടിയത്. തനിക്ക് ഫോണ്‍ കിട്ടിയിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞതോടെ ഇക്കാര്യം തങ്ങള്‍ ഏറ്റുപിടിച്ചില്ലെന്നും കോടിയേരി പറഞ്ഞു.

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ (ഇ.ഡി) ഉപയോഗിച്ച്‌ പല സംസ്ഥാനങ്ങളിലെ നേതാക്കളെ ബി.ജെ.പിയാക്കി മാറ്റിയിട്ടുണ്ട്. മകനെ ജയിലിലടക്കുകയും ഭാര്യയെ ഭയപ്പെടുത്തുകയും അടക്കമുള്ള കാര്യങ്ങളും അവര്‍ ചെയ്യും. കേരളത്തില്‍ ആരും അങ്ങനെ ഭയപ്പെടുകയോ രാഷ്ട്രീയ നിലപാട് മാറുകയോ ചെയ്യില്ല. ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന വിചാരം ആര്‍ക്കും വേണ്ട. മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കും എതിരെ നീങ്ങുന്ന കൂട്ടത്തില്‍ സി.പി.എം നേതൃത്വത്തിനെതിരെയും നീങ്ങുന്നു. നിയമസഭ തെരഞ്ഞെടുപ്പ് വരെ ഈ നീക്കം തുടരുമെന്നും കോടിയേരി പറഞ്ഞു.

ആരോപണങ്ങളും വിവാദങ്ങളും താന്‍ സി.പി.എമ്മിലുള്ള കാലത്തോളം തുടരും. യു.ഡി.എഫിനും ബി.ജെ.പിക്കും മുന്നില്‍ കീഴടങ്ങില്ല. തന്‍റെ കുടുംബത്തെ വേട്ടയാടുന്നതിന്‍റെ ഭാഗമായാണ് ഇപ്പോഴത്തെ നീക്കം. അതിനു വേണ്ടി തയാറാക്കിയ മറ്റൊരു കഥയാണിത്. വിവാദത്തില്‍ പതറില്ലെന്നും തന്‍റെ കുടുംബം തകരാനും പോകുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി. പല പരീക്ഷണങ്ങള്‍ നേരിട്ടാണ് ഇവിടെ വരെ എത്തിയതെന്നും കമ്യൂണിസ്റ്റുകാരനായി ജീവിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Top