ബി.ജെ.പിയുടേയും യു.ഡി.എഫിന്റെയും നേതൃകേന്ദ്രമായി സ്വപ്ന സുരേഷ് മാറിയത് അപമാനകരം’: കോടിയേരി.

തിരുവനന്തപുരം: ഒരു രാഷ്ട്രീയ പാര്‍ട്ടിയും സ്വീകരിക്കാന്‍ ധൈര്യപ്പെടാത്ത രീതിയാണ് കേരളത്തില്‍ യു.ഡി.എഫും ബി.ജെ.പിയും സ്വീകരിച്ചിരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ മൊഴിയാണ് ഇവരുടെ വേദ വാക്യം. അതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ഇരുകൂട്ടരും സമരം നടത്തുന്നതെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി.

ബി ജെ പിയുടേയും യു ഡി എഫിന്റേയും നേതൃകേന്ദ്രമായി കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് മാറിയിരിക്കുന്നു എന്നത് എത്ര അപമാനകരമാണ്. ഇപ്പോള്‍ കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്താതിരിക്കാനുള്ള ആസൂത്രിത ശ്രമം കൂടി ഇതിനു പുറകിലുണ്ടെന്നും കോടിയേരി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറിപ്പ് പൂര്‍ണ്ണ രൂപത്തിൽ

ഒരു രാഷ്ട്രീയ പാർടിയും സ്വീകരിക്കാൻ ധൈര്യപ്പെടാത്ത രീതിയാണ് കേരളത്തിൽ യു ഡി എഫും ബി ജെ പിയും സ്വീകരിച്ചിരിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ മൊഴിയാണ് ഇവരുടെ വേദ വാക്യം. അതിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ഇരുകൂട്ടരും സമരം നടത്തുന്നത് .

സ്വർണ്ണക്കടത്ത് കേസിലെ പ്രതി എൻഫോഴ്സ്മെൻ്റിന് നൽകിയതായി പറയുന്ന മൊഴി കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ മുഖപത്രത്തിൽ മാത്രം ആദ്യം വാർത്തയായി വന്നു. ഇതിനെ ആധാരമാക്കി മറ്റു ചാനലുകളും പത്രങ്ങളും വാർത്തകളും ചർച്ചകളും സംഘടിപ്പിച്ചു. പിന്നാലെ ബി ജെ പി പ്രസിഡൻ്റിൻ്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വന്നു. പതിവുപോലെ കോൺഗ്രസ്സും അത് ആവർത്തിച്ചു. ബി ജെ പിയുടേയും യു ഡി എഫിൻ്റേയും നേതൃകേന്ദ്രമായി കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് മാറിയിരിക്കുന്നു എന്നത് എത്ര അപമാനകരമാണ്.
ഇപ്പോൾ കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്താതിരിക്കാനുള്ള ആസൂത്രിത ശ്രമം കൂടി ഇതിനു പുറകിലുണ്ട്. ഇന്ത്യയിൽ ആദ്യമായി പൊതുവിദ്യാഭ്യാസത്തിൽ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന ദിവസം തന്നെ സമരത്തിന് ഇക്കൂട്ടർ തെരഞ്ഞെടുത്തത് യാദൃശ്ചികമല്ല.
ലക്ഷക്കണക്കിന് കുട്ടികൾക്ക് ഗുണം ചെയ്യുന്ന ഈ പദ്ധതിയെ മറച്ചുവെക്കാനുള്ള വൃഥാ ശ്രമം കൂടി ഇതിനു പുറകിലുണ്ട്‌. കഴിഞ്ഞ മൂന്നു മാസത്തിലധികമായി ഭൂരിപക്ഷം മാധ്യമങ്ങളും പ്രതിപക്ഷവും സ്വർണ്ണക്കടത്ത് എന്ന ഒറ്റ വിഷയത്തിൽ മാത്രമാണ് കേന്ദ്രീകരിക്കുന്നത്. ആദ്യം പറഞ്ഞത് തന്നെ ആവർത്തിക്കുന്ന രീതിയാണ് ഇവർ പിന്തുടരുന്നത് . സമ്മർദ്ദം ചെലുത്തി രാഷ്ട്രീയ താൽപര്യങ്ങൾക്കായി അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്താനുള്ള ശ്രമവും ഇതിനിടയിൽ നടക്കുന്നുണ്ട്‌. ഇപ്പോൾ നടക്കുന്ന ഈ അവിശുദ്ധ നീക്കങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്ന് ഇക്കൂട്ടർ മനസിലാക്കുന്നത് നന്ന്.

 

Top