സിപിഎം പ്രവര്‍ത്തകന്റെ മീശ ബിജെപി പ്രവര്‍ത്തകര്‍ ബലമായി പാതിവടിച്ചു; നാട്ടുകാര്‍ നോക്കിനില്‍ക്കെ ഗുണ്ടായിസം

കൊടുങ്ങല്ലൂര്‍: സപിഎം പ്രവര്‍ത്തകനായ തൊഴിലാളിയുടെ മീശ ബിജെപി പ്രവര്‍ത്തകര്‍ ബലമായി പാതി വടിച്ചു. നിയമസഭ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ബിജെപി പ്രവര്‍ത്തകരുമായി അക്കൗണ്ട് തുറക്കില്ലെന്നു പന്തയം വച്ച കണ്ണന്റെ മീശ ബിജെപിക്കാര്‍ വടിച്ചെടുത്തത്. നാട്ടുകാര്‍ നോക്കിനില്‍ക്കെ സിപിഎം പ്രവര്‍ത്തകന്റെ പാതി മീശ ബിജെപി സംഘം ബലമായി വടിച്ചു നീക്കുകയായിരുന്നു.

ലോകമലേശ്വരം കരിശാംകുളം ചള്ളിയില്‍ കണ്ണന്റെ മീശയാണ് വടിച്ചു നീക്കിയത്. സംഭവവുമായി ബന്ധപ്പെട്ടു നാലു ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 2.30ന് കരിശാംകുളം സെന്ററിലാണ് സംഭവം. പാചകത്തൊഴിലാളിയായ കണ്ണന്‍ വീട്ടില്‍ നിന്നു പുറത്തിറങ്ങി കരിശാംകുളം ജംക്ഷനില്‍ എത്തിയപ്പോഴാണു സംഭവം. ഇവിടെ തമ്പടിച്ചിരുന്ന ബിജെപി സംഘം കണ്ണനെ ബലമായി പിടിച്ചിരുത്തി കൈകള്‍ പിറകിലേക്കു വലിച്ചു കൂട്ടിപ്പിടിച്ചു മീശ വടിക്കുകയായിരുന്നെന്നു കണ്ണന്‍ പൊലീസില്‍ മൊഴി നല്‍കി. ബിജെപി പ്രവര്‍ത്തകരായ കരിശാംകുളം സ്വദേശികളായ ബിനേഷ്, ശിവന്‍, സനു, രതീഷ് എന്നിവരെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയമസഭ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ബിജെപി പ്രവര്‍ത്തകരുമായി കണ്ണന്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നു പന്തയം വച്ചിരുന്നു. ഒ. രാജഗോപാല്‍ വിജയിച്ചതോടെ പന്തയത്തില്‍ കണ്ണന്‍ തോറ്റെങ്കിലും പിന്നീട് ഈ വിഷയം ആരും ചര്‍ച്ച ചെയ്തിരുന്നില്ല. കരുനാഗപ്പള്ളിയിലെ ജോലി സ്ഥലത്തു നിന്നു കണ്ണന്‍ ഇടയ്ക്കു കൊടുങ്ങല്ലൂരില്‍ എത്താറുണ്ടെങ്കിലും മീശ വടിക്കുന്ന കാര്യം ആരും പിന്നീടു കാര്യമാക്കിയില്ല. ഇന്നലെ പ്രകോപനമൊന്നുമില്ലാതെ പ്രതികള്‍ ബന്ദിയാക്കി മീശ വടിക്കുകയായിരുന്നെന്നു കണ്ണന്‍ പറഞ്ഞു.
കണ്ണന്റെ സഹോദരന്റെ ഭാര്യ ബിന്ദു പ്രദീപ് കൊടുങ്ങല്ലൂര്‍ നഗരസഭയിലെ ബിജെപി കൗണ്‍സിലറാണ്. ഇവരുള്‍പ്പടെയുള്ളവര്‍ നോക്കി നില്‍ക്കെയാണു സംഭവം.

Top