ബാഗിനുള്ളിൽ വസ്ത്രം ഒളിപ്പിച്ച് പെൺകുട്ടി വീട്ടിൽ നിന്നും ഇറങ്ങി; റയിൽവേ സ്റ്റേഷനിലെത്തി യൂണിഫോം മാറി കാമുകനൊപ്പം പോയി: പെൺകുട്ടിയും കാമുകനും കോഴിക്കോട് നിന്ന് പിടിയിൽ

ക്രൈം ഡെസ്‌ക്
കോട്ടയം: പ്രണയം നടിച്ചു പ്ലസ് വൺ വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. റയിൽവേ സ്റ്റേഷനിലെത്തി യൂണിഫോം മാറിയ ശേഷമാണ് പെൺകുട്ടി യുവാവിനൊപ്പം നാടുവിട്ടത്. സംഭവത്തിൽ അറസ്റ്റിലായ നാഗമ്പടം പനയക്കഴുപ്പ് അരങ്ങത്തുമാലിൽ രാഹുൽ റെജി(ജിത്തു -21)നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നഗരത്തിലെ പാരലൽ കോളജിലെ പ്ലസ് വൺ വിദ്യാർഥിയും രാഹുലും തമ്മിൽ ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നെന്നു പൊലീസ് പറഞ്ഞു. നാഗമ്പടത്ത് റോഡരികിൽ മൊബൈൽ ഫോൺ കമ്പനികളുടെ സിം വിൽപ്പനയാണ് രാഹുലിനു ജോലി. ഇത്തരത്തിൽ സിം കാർഡ് എടുക്കാൻ എത്തിയ പെൺകുട്ടിയുടെ മൊബൈൽ നമ്പർ വാങ്ങിയ ശേഷം രാഹുൽ സൗഹൃദം സ്ഥാപിച്ചു. പിന്നീടെ പല തവണ പെൺകുട്ടിയെ വിളിച്ച രാഹുൽ പെൺകുട്ടിയുമായി പ്രണയത്തിൽ ആകുകയായിരുന്നു.
വീട്ടിൽ നിന്നു സ്‌കൂൾ യൂണിഫോം ധരിച്ചു പുറത്തിറങ്ങുന്ന പെൺകുട്ടി രാഹുലിനൊപ്പം റയിൽവേ സ്റ്റേഷനിലെത്തി, ഇവിടുത്തെ വിശ്രമ മുറിയിലും ശുചിമുറിയിലും കയറി വസ്ത്രം മാറും. തുടർന്നു ഇരുവരും വിവിധ സ്ഥലങ്ങളിലേയ്ക്കു പോകുകയായിരുന്നു ചെയ്തിരുന്നത്. രാഹുലിന്റെ വീട്ടിൽ വച്ചും, പെൺകുട്ടിയുടെ വീട്ടിൽ വച്ചും പീഡനം നടന്നിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. സംഭവം പെൺകുട്ടിയുടെ വീട്ടിലറിഞ്ഞതോടെ ബന്ധുക്കൾ രാഹുലിനെതിരെ പൊലീസിൽ പരാതി നൽകി.
ഇതിനിടെ ഇരുവരും സ്ഥലം വിടുകയായിരുന്നു. തുടർന്നു പാമ്പാടി സിഐ സാജു വർഗീസിനു പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകി. ഇരുവരും കോഴിക്കോട് രാഹുലിന്റെ ബന്ധുവിന്റെ വീട്ടിൽ ഒളിവിൽ കഴിയുന്നതായി പൊലീസിനു വിവരം ലഭിച്ചു. തുടർന്നു എസ്‌ഐ അനൂപ് ജോസ്, എഎസ്‌ഐ ബൈജു, സീനിയർ സിവിൽ പൊലീസ് ഓഫിസർ വിക്രമൻ, വനിതാ സിവിൽ പൊലീസ് ഓഫിസർമാരായ ശാന്തി, ശ്രീകല, ബിജുമോൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.
Top