കെപിസിസി അംഗങ്ങളുടെ പുതുക്കിയ പട്ടികയില്‍ 145 പുതുമുഖങ്ങള്‍, വനിതകള്‍ 28 പേര്‍; ദലിത് പ്രാതിനിധ്യം 10 ശതമാനമാക്കി; രാജ്‌മോഹന്‍ ഉണ്ണിത്താനും ലിസ്റ്റില്‍

ന്യൂഡല്‍ഹി: കെപിസിസി അംഗങ്ങളുടെ പുതുക്കിയ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ വരുത്തിയാണ് പുതുക്കിയ പട്ടിക സമര്‍പ്പിച്ചിരിക്കുന്നത്. പട്ടികയില്‍ വനിതകള്‍ക്കും ദലിത് വിഭാഗങ്ങള്‍ക്കും കൂടുതല്‍ പ്രാതിനിധ്യമുണ്ട്. വനിതകളുടെ എണ്ണം 17ല്‍നിന്ന് 28 ആയി. ദലിത് വിഭാഗത്തിന് 10 ശതമാനം പ്രാതിനിധ്യമുണ്ട്.

പട്ടികയില്‍ ഇടംനേടിയത് 145 പുതുമുഖങ്ങള്‍. 45 വയസ്സില്‍ താഴെയുള്ള 48 പേരും ദലിത് പ്രതിനിധികളായി 20 പേരുമാണ് പട്ടികയില്‍ ഇടംനേടിയിരിക്കുന്നത്. ആദ്യം നല്‍കിയ പട്ടികയില്‍നിന്ന് 25 പേരെയാണ് ഒഴിവാക്കിയത്. രാജ്മോഹന്‍ ഉണ്ണിത്താന് കൊല്ലം കുണ്ടറ ബ്ലോക്കില്‍ നിന്ന് അംഗത്വം നല്‍കി. രാജ്മോഹന്‍ ഉണ്ണിത്തനെ ഒഴിവാക്കിയത് വലിയ ചര്‍ച്ചയായിരുന്നു. കേണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അന്ത്യശാസനയ്ക്കു പിന്നാലെയാണ് പട്ടികയില്‍ മാറ്റങ്ങള്‍ വന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, മുന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ പട്ടികയില്‍ ഇടംനേടിയിട്ടില്ല. ഹൈക്കമാണ്ടുമായി ഏറെ അടുപ്പമുണ്ടായിരുന്ന നേതാവാണ് വക്കം. സോണിയാ ഗാന്ധിയില്‍ നിന്ന് അധികാരം രാഹുല്‍ ഗാന്ധിയിലെത്തിയതോടെ പഴയ പ്രതാപം വക്കത്തിന് നഷ്ടമായി. ഇതാണ് മുതിര്‍ന്ന നേതാവിന് വിനയായത്. കേരളത്തില്‍ ആര്‍ക്കും വക്കത്തിനോട് താല്‍പ്പര്യവുമില്ല.

രാജ്‌മോഹന്‍ ഉണ്ണിത്താനെ കോട്ടയം ജില്ലയില്‍നിന്ന് ഉള്‍പ്പെടുത്താനായിരുന്നു ആലോചനയെങ്കിലും സ്വന്തം ബ്ലോക്കായ കൊല്ലത്തെ വടക്കേവിള നിന്നല്ലെങ്കില്‍ സ്ഥാനം വേണ്ടെന്ന നിലപാടിലായിരുന്നു അദ്ദേഹം. എന്നാല്‍ ഉണ്ണിത്താന് കൊല്ലം ജില്ലയില്‍ അംഗത്വം ഇല്ലെന്നാണ് ഗ്രൂപ്പ് നേതൃത്വങ്ങളുടെ മറുവാദം. ഒടുവില്‍ രാജ്മോഹന്റെ ആവശ്യം അംഗീകരിക്കേണ്ടി വന്നു. ഇത് എല്ലാ നേതാക്കളേയും ഞെട്ടിച്ചിട്ടുണ്ട്. എകെ ആന്റണിയുടെ നിലപാടായിരുന്നു ഇതിന് കാരണം. തൃശൂര്‍ ഡിസിസി പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍ കെപിസിസി അംഗങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു. ഇതോടെ ഡിസിസി ഭാരവാഹികള്‍ കെപിസിസി അംഗങ്ങളാകണ്ടായെന്ന നയവും മാറും.

അതേസമയം, കെപിസിസി അംഗങ്ങളാകാന്‍ യോഗ്യരായ വനിതകള്‍ ഇല്ലെന്നു പറഞ്ഞാല്‍ അംഗീകരിക്കാനാവില്ലെന്നു മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ പറഞ്ഞു. പട്ടിക പ്രഖ്യാപിക്കുമ്പോള്‍ കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നും അര്‍ഹരായ വനിതകള്‍ക്ക് പ്രാതിനിധ്യം ഉണ്ടാകും. വനിതകള്‍ക്ക് സംവരണം നല്‍കണം എന്നത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിലപാടാണ്. പട്ടികയില്‍ പേരുള്‍പ്പെടുത്താത്തത് സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് അഥോറിറ്റിക്കു പരാതി സമര്‍പ്പിച്ചതായും ബിന്ദു കൃഷ്ണ പറഞ്ഞു.

പട്ടിക അഴിച്ചുപണിയുന്നതോടെ നേരത്തേ നിര്‍ദേശിക്കപ്പെട്ട മുപ്പതോളം പേര്‍ പുറത്തായി. 70 വയസ്സ് കഴിഞ്ഞവരാണ് ഇവരിലേറെയും. കെ.സി.വേണുഗോപാല്‍, വി എം.സുധീരന്‍, പി.സി.ചാക്കോ, കെ.വി.തോമസ്, കൊടിക്കുന്നില്‍ സുരേഷ്, എം.ഐ.ഷാനവാസ്, എം.കെ.രാഘവന്‍ തുടങ്ങിയവരുടെ അടുത്ത അനുയായികളെയും ഉള്‍പ്പെടുത്തി. എല്ലാം ഗ്രൂപ്പുകള്‍ വീതംവച്ചുവെന്നും തങ്ങളെ തഴഞ്ഞുവെന്നുമുള്ള ഇവരുടെ പരാതിയാണ് ആത്യന്തികമായി പട്ടികയില്‍ മാറ്റംവരുത്തുന്നതിനു കാരണമായത്. ഉറ്റ അനുയായികളെ ഒഴിവാക്കേണ്ടിവന്നതില്‍ എ-ഐ വിഭാഗങ്ങള്‍ അതൃപ്തിയിലാണ്.

Top