കെകെയെ കൊലപ്പെടുത്തി!! തൃണമൂൽ കോൺഗ്രസിനെതിരെ ആക്രമണം കടുപ്പിച്ച് ബിജെപി

മുംബൈ : മലയാളിയായ ബോളിവുഡ് ഗായകൻ കെകെ എന്ന കൃഷ്ണകുമാർ കുന്നത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരെ ആക്രമണം കടുപ്പിച്ച് ബിജെപി. സുഖമില്ലെന്ന് അറിയിച്ചിട്ടും കെകെ പാടാൻ നിർബന്ധിതനായി’ എന്നാണ് ബിജെപി ബംഗാൾ ഉപാധ്യക്ഷൻ ദിലീപ് ഘോഷിന്റെ ആരോപണം. കെ.കെയുടെ മരണത്തില്‍ സംഗീത പരിപാടി സംഘടിപ്പിച്ചവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. പരിപാടിയിലേക്കുള്ള ആളുകളുടെ തിരക്ക് വര്‍ദ്ധിച്ചപ്പോള്‍ ഒരു ജീവനക്കാരന്‍ ഫയര്‍ എക്സറ്റിന്‍ഗ്യൂഷണര്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആളുകള്‍ ഉള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെയാണ് അഗ്‌നിശമനയന്ത്രം ജീവനക്കാരന്‍ പ്രയോഗിച്ചത്. ഇതോടെ ആളുകള്‍ ചിതറി ഓടുന്നത് വീഡിയോയില്‍ കാണാം.

സംഗീത പരിപാടിക്കിടെ കെ.കെയ്ക്ക് ശാരീരിക അസ്വസ്ഥകളുണ്ടായതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഓഡിറ്റോറിയത്തില്‍ സംഗീത പരിപാടി നടക്കവെ എസി പ്രവര്‍ത്തിച്ചിരുന്നില്ല. കൊല്‍ക്കത്തയില്‍ കനത്ത ചൂടും. 2464 ആളുകളെ പ്രവേശിപ്പിക്കാവുന്ന ഓഡിറ്റോറിയത്തില്‍ ഇതിന്റെ മൂന്നിരട്ടി ആളുകളെ പ്രവേശിപ്പിച്ചിരുന്നു. ചൂടും ജനങ്ങളുടെ തിക്കും തിരക്കും കൂടിയായപ്പോള്‍ പരിപാടിക്കിടെ കെ.കെ ശരീരിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓഡിറ്റോറിയം തിങ്ങിനിറഞ്ഞിരുന്നെന്നും ചൂട് താങ്ങാന്‍ പറ്റാത്തതിലും കൂടുതലായിരുന്നെന്നും കെ കെയുടെ സംഗീത പരിപാടിയില്‍ പങ്കെടുത്ത നിരവധി പേര്‍ പറഞ്ഞു. കെ കെ അമിതമായി വിയര്‍ക്കുകയും ചൂടിനെക്കുറിച്ച് പരാതിപ്പെടുകയും ചെയ്യുന്ന വീഡിയോയും അദ്ദേഹത്തിന്റെ മരണത്തിന് മണിക്കൂറുകള്‍ക്ക് ശേഷം പുറത്തുവന്നിരുന്നു.

പരിപാടി നടന്നത് കോളജിന്റെ പേരിലാണെങ്കിലും തൃണമൂൽ കോൺഗ്രസ് നേതാക്കളാണ് പ്രധാന സംഘാടകരെന്നും ഘോഷ് ആരോപിച്ചു. കെകെയുടെ സംസ്കാരം മുംബൈയിൽ നടന്നെങ്കിലും വിവാദങ്ങൾ അവസാനിക്കുന്നില്ലെന്ന സൂചന നൽകിയാണ് ബിജെപി വീണ്ടും രംഗത്തെത്തിയത്.

കൊൽക്കത്തയിൽ ഒരു പരിപാടിയിൽ പാടുന്നതിനിടെ നെഞ്ചു വേദനയുള്ളതായി കെകെ പരാതിപ്പെട്ടിരുന്നു. പിന്നീടു പരിപാടിക്കുശേഷം ഹോട്ടൽ മുറിയിലെത്തിയപ്പോഴാണ് കുഴഞ്ഞുവീണത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. കൊൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ഹൃദയാഘാതമാണു മരണകാരണമെന്നു കണ്ടെത്തിയിരുന്നു.

ദക്ഷിണ കൊൽക്കത്തയിലെ രണ്ടു കോളജുകൾ സംഘടിപ്പിച്ച പരിപാടി നാസ്റുൽ മഞ്ച് ഓഡിറ്റോറിയത്തിലാണു നടന്നത്. ഇതിൽ ഗുരുദാസ് കോളജ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിനു പിന്നാലെയാണു കെകെ കുഴഞ്ഞുവീണത്.

കൊൽക്കത്തയിൽ പരിപാടിക്കിടെയാണു കെകെ മരിച്ചത്. അത് ഏതെങ്കിലും കോളജ് സംഘടിപ്പിച്ച പരിപാടിയായിരുന്നില്ല. തൃണമൂൽ കോൺഗ്രസ് നേതാക്കളാണ് പരിപാടിയുടെ സംഘാടകർ. സുഖമില്ലെന്നു പരാതിപ്പെട്ടിട്ടും അദ്ദേഹം പാടാൻ നിർബന്ധിതനായി. തീരെ വയ്യാതായ അദ്ദേഹം പതിവിലും വിയർത്തിരുന്നു. വേദി വിടാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നെങ്കിലും അനുവദിച്ചില്ല. അദ്ദേഹത്തിന്റെ മരണം കൊലപാതകമാണ്’ – ദിലീപ് ഘോഷ് പറഞ്ഞു.

അതേസമയം, ബിജെപി നേതാവിന്റെ ആരോപണത്തിൽ യാതൊരു വാസ്തവവുമില്ലെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു. സ്വന്തം പാർട്ടിക്കാരെ ആക്രമിച്ചതിന്റെ പേരിൽ നേതൃത്വത്തിൽനിന്നു മാറ്റിനിർത്തപ്പെട്ട ദിലീപ് ഘോഷ്, മുഖ്യധാരയിൽ സജീവമായി നിൽക്കുന്നതിനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് പരിഹസിച്ചു.

എന്താണ് സംഭവിച്ചതെന്ന് ദിലീപ് ഘോഷിനേക്കാൾ നന്നായി അറിയാവുന്ന വ്യക്തിയാണ് കെകെയുടെ മാനേജർ. ഇത്തരം മരണങ്ങളുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നത് ബിജെപിയുടെ പൊതു ശൈലിയാണ്. അത് അവർക്ക് നിലനിൽപ്പിന്റെ കൂടി പ്രശ്നമാണ്. ദിലീപ് ഘോഷിനെ പാർട്ടി തന്നെ നിയന്ത്രിച്ചതാണ്. ഇപ്പോൾ അദ്ദേഹം കടുത്ത സമ്മർദ്ദത്തിലാണ്. അതാണ് ഇത്തരം ആരോപണങ്ങൾക്കു പിന്നിൽ’ – തൃണമൂൽ കോൺഗ്രസ് വക്താവ് കുനാൽ ഘോഷ് പറഞ്ഞു.

പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ പരിപാടിയിലെ കെകെയുടെ ദൃശ്യങ്ങള്‍ ഓരോന്നായി പുറത്തുവരികയാണ്. ഇപ്പോള്‍ ഇതാ ചൂട് താങ്ങാനാകാതെ അസ്വസ്ഥനായി നില്‍ക്കുന്ന വേദിയില്‍ നില്‍ക്കുന്ന കെകെയുടെ ദൃശ്യങ്ങളും പുറത്തുവന്നിരിക്കുകയാണ്.

അവശനായ കെകെയുമായി അദ്ദേഹത്തിന്റെ ടീം അംഗങ്ങളും ബോഡി ഗാര്‍ഡും വേദിയ്ക്ക് പുറത്തേയ്ക്ക് വരുന്ന വീഡിയോ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. വേദിയിലെ ചൂടിനെ കുറിച്ച് പരാതി പറയുന്ന കെകെയുടെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ലൈറ്റുകളുടെയും തിങ്ങി നിറഞ്ഞ ആളുകള്‍ക്കുമിടയില്‍ വിയര്‍ത്തൊലിച്ച് നില്‍ക്കുന്ന കെകെയാണ് ദൃശ്യങ്ങളിലുള്ളത്. കയ്യിലുള്ള ടവ്വല്‍ ഉപയോഗിച്ച് ഇടയ്ക്കിടെ മുഖം തുടയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

Top