ചെന്നിത്തലക്കും കോൺഗ്രസ് നേതൃത്വത്തിനുമെതിരെ ഒരുകൂട്ടം കെ.എസ്.യു പ്രവര്‍ത്തകര്‍;രാജാവിന് വേണ്ടി വാദിക്കുന്നവര്‍ ആദിവാസി പിന്നോക്ക അവകാശങ്ങള്‍ കാണുന്നില്ല

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ സമരം നടത്തുന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ ഒരു വിഭാഗം കെ.എസ്.യു പ്രവര്‍ത്തകര്‍ രംഗത്തെത്തി. പുരോഗമന വിരുദ്ധ നിലപാട് സ്വീകരിക്കുന്ന കെ.പി.സി.സി നേതൃത്വത്തിനെതിരെ കെ.എസ്.യു പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു. അനൂപ് മോഹന്‍, ഗംഗാ ശങ്കര്‍ പ്രകാശ്, ഷമീം ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് കെ.എസ്.യു പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നത്.

വിവിധ ജില്ലകളില്‍ നിന്നുള്ള മുപ്പതോളം വരുന്ന കെ.എസ്.യു പ്രവര്‍ത്തകരാണ് യോഗത്തില്‍ പങ്കെടുത്തത്. വിശ്വാസത്തെ ഉപയോഗിച്ച് ഭരണഘടനയ്ക്ക് മേല്‍ സവര്‍ണ്ണാധിപത്യം പുനസ്ഥാപിക്കാനുള്ള പരിശ്രമങ്ങളാണ് സമരത്തിന്റെ പേരില്‍ നടക്കുന്നതെന്നും അതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം കൈക്കൊള്ളുന്നതെന്നും യോഗം ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശബരിമലക്ക് മേല്‍ പന്തളം രാജകൊട്ടാരത്തിന് ആചാരപരമായ അധികാരം മാത്രമാണ് ഉള്ളത് എന്നിരിക്കെ ആചാരപരമായി ശബരിമലയില്‍ അധികാരം ഉണ്ടായിരുന്ന ആദിവാസി-ഈഴവ കുടുംബംങ്ങളുടെ അവകാശത്തെക്കുറിച്ച് നിശബ്ദത പാലിക്കുകയും രാജകൊട്ടാരത്തിന്റെ അധികാരത്തിനുവേണ്ടി വാദിക്കുകയും ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

ആചാരസംരക്ഷണത്തിനു വേണ്ടി ശബരിമലയില്‍ ചോരവീഴ്ത്താന്‍ ആഹ്വാനം ചെയ്യുന്നവര്‍ തന്ത്രിയുടെ തന്നെ ഒത്താശയോടെ യുവതിയെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചതിനെ കുറിച്ച് മിണ്ടാത്തത് എന്താണെന്നും കൂട്ടായ്മ ചോദിക്കുന്നു. ദേവസ്വം ബോഡ് ക്ഷേത്രങ്ങളില്‍ ദളിത് പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുവരെ മേല്‍ശാന്തിമാരായി നിയമിക്കാന്‍ ഉള്ള തീരുമാനത്തെ ദലിത് – പിന്നോക്ക വിഭാഗങ്ങളെ ഉപയോഗിച്ച് തന്നെ അട്ടിമറിക്കാന്‍ ഉള്ള ശ്രമമാണ് നടക്കുന്നതെന്നും, അതിന് കോണ്‍ഗ്രസ് കൂട്ട് നില്‍ക്കരുതെന്നും കൂട്ടായ്മ യോഗ ശേഷം പുറത്തറക്കിയ വാര്‍ത്താക്കുറിപ്പില് പറയുന്നു.

ദൂരവ്യാപകമായി സംഘപരിവാര്‍ സംഘടനകള്‍ക്ക് ഗുണം ചെയ്യുന്ന കോണ്‍ഗ്രസ് നിലപാട് പുനപരിശോധിക്കണമെന്ന് ആവിശ്യപ്പെട്ട് എ.ഐ.സി.സി നേതൃത്വത്തെ സമീപിക്കാനും ധാരണയായതായി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Top