ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.ടി.ജലീൽ ഹൈക്കോടതിയിൽ.

കൊച്ചി: ബന്ധുനിയമനവുമായി ബന്ധപ്പെട്ട ലോകായുക്ത ഉത്തരവിനെതിരെ മന്ത്രി കെ ടി ജലീല്‍ ഹൈക്കോടതിയെ സമീപിച്ചു.വെക്കേഷൻ ബെഞ്ചിലാണ് ഹർജി സമർപ്പിച്ചത്. സ്വജനപക്ഷപാതം നടത്തിയെന്ന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹർജി. മന്ത്രിയുടെ ഹർജി നാളെ പരിഗണിക്കും.

ഹൈക്കോടതിയും ഗവർണറും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി തള്ളിയ കേസിലാണ് ലോകായുക്ത തനിക്കെതിരെ ഗുരുതരമായ വിമർശനം ഉന്നയിച്ചിരിക്കുന്നതെന്ന് കെ ടി ജലീൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. തനിക്കെതിരെയുള്ള പരാതി നിലനിൽക്കില്ലെന്ന് നേരത്തെ ഗവർണറും അഭിപ്രായപ്പെട്ടതായി ഹർജിയിൽ പറയുന്നുണ്ട്. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നീയമനം നടത്തിയത്. അതിനാൽ ഏകപക്ഷീയമായുള്ള ലോകായുക്ത ഉത്തരവ് റദ്ദാക്കണം. ഹൈക്കോടതി തീരുമാനം എടുക്കും വരെ ലോകായുക്ത ഉത്തരവിൽ തുടർനടപടികൾ ഉണ്ടാകരുതെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വജനപക്ഷപാതം കാണിച്ച ജലീൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നുമായിരുന്നു ലോകായുക്താ ഡിവിഷൻ ബെഞ്ച് വിധിച്ചത്. ന്യൂനപക്ഷ കോർപറേഷന്റെ ജനറൽ മാനേജർ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി നൽകിയ പരാതിയിലാണ് വിധി.ബന്ധുനിയമനത്തിൽ ജലീലിന്റേത് അധികാര ദുർവിനിയോഗമാണെന്ന് ലോകായുക്ത നിരീക്ഷിച്ചു. ബന്ധുവായ അദീബിനെ ന്യൂനപക്ഷ കോർപറേഷൻ ജനറൽ മാനേജർ ആക്കിയത് ചട്ടം ലംഘിച്ചാണെന്നും വിധിയിൽ പറയുന്നു. ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്താ കോടതി വിധിയിൽ ആവശ്യപ്പെടുന്നുണ്ട്.

Top