മുഖ്യമന്ത്രിയും മന്ത്രി ബിന്ദുവും പ്രതിക്കൂട്ടിൽ.ലോകായുക്ത കേസുകൾ പിണറായിക്ക് പ്രഹരമാകും !കെ ടി ജലീല്‍ രാജിവെച്ചപോലെ രാജിവെക്കേണ്ടിവരും

കൊച്ചി:ലോകയുക്ത ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ച് പ്രതിപക്ഷം രംഗത്ത്. അഴിമതി നടത്തി കേരളത്തെ ഒരു വഴിക്കാക്കിയതു പോരാതെയാണ് ഇപ്പോള്‍ ലോകയുക്തയുടെ ചിറകരിയുന്ന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ സമയത്ത് ലോകായുക്തയുടെ ഇടപെടലില്‍ കെ ടി ജലീല്‍ രാജി വച്ച് പുറത്ത് പോകേണ്ട സാഹചര്യമുണ്ടായി എന്നാല്‍ ഇപ്പോള്‍ പ്രതിക്കൂട്ടിലാവുക മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രി ബിന്ദുവുമാണ്.

ലോകായുക്തയുടെ ചിറകരിഞ്ഞ് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും അഴിമതിക്കേസുകളില്‍ നിന്നു രക്ഷപ്പെടാന്‍ കാട്ടുന്ന വ്യഗ്രത ഞെട്ടിപ്പിച്ചെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ആരോപിച്ചു . ലോകായുക്തയുടെ പിടിവീഴുമെന്ന് ഉറപ്പായപ്പോഴാണ് അതിനെ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. നിയമസഭ സമ്മേളിക്കാനിരിക്കെ സഭയെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ ലോകായുക്തയെ ഇല്ലാതാക്കുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്.ലോകായുക്തയെ ഇല്ലാതാക്കുന്നവര്‍ നാളെ ജുഡീഷ്യറിയെയും മറ്റും നിയമസംവിധാനങ്ങളെയും ഇല്ലാതാക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോക്പാല്‍ ബില്ലിനു മുര്‍ച്ച പോരെന്നും ലോകായുക്തയെ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും വാതോരാതെ പ്രസംഗിച്ചവരാണ് ഇപ്പോള്‍ സ്വന്തംകാര്യം വന്നപ്പോള്‍ അതെല്ലാം വിഴുങ്ങിയത്. അഴിമതിക്കെതിരേയുള്ള സിപിഎമ്മിന്റെ ഗീര്‍വാണം അധരവ്യായാമം മാത്രമാണ്.കണ്ണൂര്‍ വി.സി പുനര്‍നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ കൈവശമുള്ള രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്ത ഉത്തരവിട്ടത് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു ആരോപണവിധേയായി പ്രതിസ്ഥാനത്താണ്. ദുരിതാശ്വാസനിധിയില്‍ നിന്നും അനര്‍ഹര്‍ക്ക് സഹായം നല്‍കിയതിന് മുഖ്യമന്ത്രിക്കെതിരായ പരാതിയും ലോകായുക്തയുടെ പരിഗണനയിലാണ്.

ഇവയില്‍ തിരിച്ചടി ഉണ്ടായാല്‍ അതിനെ മറികടക്കാനുള്ള തന്ത്രപ്പാടാണ് ഓര്‍ഡിനന്‍സ് ഭേദഗതിക്ക് പിന്നിലുള്ളത്. അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ ശേഷം അതില്‍ നിന്ന് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ നടത്തുന്ന ഈ തട്ടിപ്പിന് ഗവര്‍ണ്ണര്‍ കൂട്ടുനില്‍ക്കരുതെന്നും സുധാകരന്‍ അഭ്യര്‍ത്ഥിച്ചു. ലോകായുക്തയുടെ അധികാരം കവര്‍ന്ന് അതിനെ തീരെ ദുര്‍ബലമാക്കി പൂര്‍വാധികം ശക്തിയായി അഴിമതി നടത്താനുള്ള ശ്രമമാണ് ഈ ഓര്‍ഡിനന്‍സിന് പിന്നില്‍. ജുഡീഷ്യറിയേപ്പോലും നോക്കുകുത്തിയാക്കുന്ന ഫാസിസ്റ്റ് ശൈലി അംഗീകരിക്കാന്‍ കഴിയില്ലെന്നും സുധാകരന്‍ പറഞ്ഞു. ഇതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു .

ലോകായുക്തയുടെ അധികാരത്തിനു കടിഞ്ഞാണിട്ട് ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമാകുമ്പോള്‍ ഗവര്‍ണ്ണറുടെ നടപടിയിലേക്ക് ആണ് എല്ലാ കണ്ണുകളും. മന്ത്രിസഭ അംഗീകരിച്ച ഭേദഗതികളിന്മേല്‍ നിയമോപദേശം തേടാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തീരുമാനിച്ചു. ഡല്‍ഹിയിലെ നിയമവിദഗ്ധരുമായും ബന്ധപ്പെടും. ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഗവര്‍ണര്‍ക്കു കത്തു നല്‍കി.

അധികാര സ്ഥാനത്തുള്ളവര്‍ അഴിമതിയുടെ പേരില്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്നു ലോകായുക്ത പ്രഖ്യാപിച്ചാലും ബന്ധപ്പെട്ട അധികാരികള്‍ക്കു ഹിയറിങ് നടത്തി അത് അംഗീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്ന ഭേദഗതിയാണു കൊണ്ടുവരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിനുമെതിരായ പരാതികള്‍ ലോകായുക്ത പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് ഓര്‍ഡിനന്‍സ് എന്നാണു പ്രതിപക്ഷം ആരോപിക്കുന്നത്.

ലോകായുക്ത നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തെ ന്യായീകരിച്ചുള്ള നിയമമന്ത്രി പി രാജീവിന്റെയും കോടിയേരി ബാലകൃഷ്ണന്റെയും പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. ഹൈക്കോടതി വിധിയെ കൂട്ടുപിടിച്ചുളള ന്യായീകരണം തെറ്റാണ്. കോടതിയിലെ കേസ് 12ാം വകുപ്പുമായി ബന്ധപ്പെട്ടുള്ളതാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം 14ാം വകുപ്പുമായി ബന്ധപ്പെട്ടതാണ്.

ആര്‍ട്ടിക്കിള്‍ 164 നെ നിയമമന്ത്രി തെറ്റായി വ്യാഖ്യാനിക്കുകയാണ്. മന്ത്രിക്കെതിരായ നടപടി പുനരാലോചിക്കേണ്ടത് എക്‌സിക്യൂട്ടീവ് അല്ലെന്നും ഇതിനെ ലംഘിച്ചുള്ളതാണ് പുതിയ  ഭേദഗതിയെന്നും വിഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കും മന്ത്രി ആര്‍ ബിന്ദുവിനുമെതിരായ ഹര്‍ജികളില്‍ ലോകായുക്ത നടപടിയുണ്ടാവുമെന്ന് ഭയന്നാണ് സര്‍ക്കാര്‍ നീക്കം. ലോകായുക്ത ഉടനെ പരിഗണിക്കാനിരിക്കുന്ന ഈ ഹര്‍ജികളില്‍ ലോകായുക്തയുടെ വിധി എതിരായാല്‍ ഇരുവരും പ്രതിക്കൂട്ടിലാവും. സഭയില്‍ ചര്‍ച്ചയ്ക്ക് വെക്കാതെ സര്‍ക്കാര്‍ അടിയന്തരമായി ഓര്‍ഡിനന്‍സിലൂടെ ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്നത് ഈ തിരിച്ചടി മുന്നില്‍ കണ്ടാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തെന്ന് കാട്ടി മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയില്‍ നല്‍കിയ ഹര്‍ജി അടുത്ത മാസം നാലിന് പരിഗണനക്ക് വരുന്നുണ്ട്. കണ്ണൂര്‍ സര്‍വകലാശാല വിസി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഗവര്‍ണര്‍ക്ക് കത്തയച്ചെന്നാണ് മന്ത്രി ആര്‍ ബിന്ദുവിനെതിരായ ഹര്‍ജി. ഇവയില്‍ തിരിച്ചടി ഭയന്നാണ് സര്‍ക്കാരിന്റെ നീക്കമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

Top