ദത്ത് വിവാദം: അനുപമയുടെ അച്ഛൻ പി.എസ്.ജയചന്ദ്രനെതിരെ സിപിഎം നടപടി.പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കരുതെന്ന് നിർദേശം. സന്തോഷമുണ്ടെന്ന് അനുപമ.

തിരുവനന്തപുരം:അമ്മയില്‍ നിന്നും കുഞ്ഞിനെ വേര്‍പ്പെടുത്തി ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെ പിതാവിനെതിരെ സിപിഐഎം നടപടി. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് നിര്‍ദേശം. സംഭവത്തില്‍ ഏരിയാ കമ്മിറ്റിതല അന്വേഷണം പ്രഖ്യാപിച്ചു. റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടിയുണ്ടാവും. സിപിഐഎം സംസ്ഥാന സമിതി മുന്‍ അംഗം പേരൂര്‍ക്കട സദാശിവന്റെ മകനായ ജയചന്ദ്രന്‍ പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി അംഗമാണ്. പാര്‍ട്ടി നേതാവെന്ന സ്വാധീനം ഉപയോഗിച്ചാണ് ജയചന്ദ്രന്‍ കുട്ടിയെ കടത്താന്‍ ശ്രമിച്ചതെന്നായിരുന്നു വിവാദം. ജയചന്ദ്രൻ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമെടുത്തത്. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയ നടപടിയാണ് ജയചന്ദ്രന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നു യോഗം വിലയിരുത്തി. ഇക്കാര്യം ഏരിയ കമ്മിറ്റിയിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങും. ഏരിയ കമ്മിറ്റിയും വിഷയം അന്വേഷിക്കും. പാർട്ടി നടപടിയിൽ സന്തോഷമുണ്ടെന്നും തെറ്റു ചെയ്തവർക്കെതിരെ നടപടി എടുക്കണമെന്നും അനുപമ പ്രതികരിച്ചു.

ജയചന്ദ്രനെതിരെ നടപടിയെടുക്കണമെന്നു കമ്മിറ്റിയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. ദത്ത് വിഷയത്തിൽ കുറച്ചു കൂടി ജാഗ്രത ജയചന്ദ്രൻ കാണിക്കേണ്ടതായിരുന്നു. അമ്മ അറിയാതെ കുട്ടിയെ ദത്തു നൽകിയത് നിയമവിരുദ്ധമായ പ്രവർത്തനമാണെന്നും അംഗങ്ങൾ നിലപാടെടുത്തു. യോഗതീരുമാനങ്ങൾ ഏരിയ കമ്മിറ്റിയെ അറിയിക്കുമെന്ന് ലോക്കൽ കമ്മിറ്റി യോഗത്തിനുശേഷം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.സി.വിക്രമൻ പറഞ്ഞു. വൈകിട്ട് 3 മണിക്കാണ് ഏരിയ കമ്മിറ്റിയോഗം. ജില്ലാനേതാക്കൾ യോഗത്തിൽ പങ്കെടുക്കും. ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ ഷിജുഖാനെ പാർട്ടി സംരക്ഷിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അനുപമയുടെ പരാതിയെത്തുടർന്ന് മാതാപിതാക്കൾ ഉൾപ്പെടെ ആറു പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പരാതിയിൽ പറയുന്നവർക്കു പാർട്ടി ബന്ധമുള്ളതിനാൽ കേസെടുക്കാൻ പൊലീസ് ആദ്യം തയാറായില്ല. മാധ്യമങ്ങളിൽ വാർത്ത വന്നശേഷമാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. അനുപമയുടെ മാതാവ് സ്മിത ജെയിംസ് പേരൂർക്കട എ ബ്രാഞ്ച് അംഗമാണ്. പരാതിയിൽ പറയുന്ന അച്ഛന്റെ സുഹൃത്ത് അനിൽകുമാർ മുൻ കൗൺസിലറാണ്. സംസ്ഥാന നേതൃത്വം അനുപമയ്ക്കു പിന്തുണ പ്രഖ്യാപിച്ചതോടെ ജില്ലാ നേതൃത്വം വെട്ടിലായിരുന്നു.

ജില്ലാ സെക്രട്ടറിക്കു പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന അനുപമയുടെ ആരോപണവും വിവാദങ്ങൾക്കു മൂർച്ചകൂട്ടി. ജില്ലാ നേതൃത്വം നേരത്തെ നടപടി എടുത്തിരുന്നെങ്കില്‍ സർക്കാരിനെതിരെയുള്ള ആരോപണങ്ങൾ തടയാമായിരുന്നു എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. വിവാദം പാർട്ടിയെ ബാധിച്ച സാഹചര്യത്തിലാണ് കമ്മിറ്റികൾ വിളിച്ചുചേർത്ത് ശക്തമായ നിലപാടെടുക്കാൻ സംസ്ഥാന നേതൃത്വം നിർദേശിച്ചത്.

Top