അമ്മയറിയാതെ ദത്ത് നൽകിയ കുട്ടിയ്ക്കു വേണ്ടി സമരം ചെയ്തു; പിഞ്ചു കുഞ്ഞിന് മുലപ്പാൽ നൽകാനാവാതെ അമ്മ ജയിലിലായി; പി.എസ്.സി പരീക്ഷ അടുത്തെത്തിയിട്ടും ജാമ്യമില്ലാതെ യുവതി; യൂത്ത് കോൺഗ്രസിന്റെ വനിതാ നേതാക്കൾ ദിവസങ്ങളായി ജയിലിൽ കഴിയുമ്പോൾ മൗനം ഭക്ഷിച്ച് സംസ്ഥാന നേതാക്കൾ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് എന്ന സംഘടനയ്ക്ക് വനിതാ നേതാക്കളോട് എത്രത്തോളം പ്രതിപത്തിയുണ്ടെന്നു തിരിച്ചറിയണമെങ്കിൽ തിരുവനന്തപുരത്ത് ജയിലിലേയ്ക്കു നോക്കിയാൽ മതി. സി.പി.എമ്മിനെയും സർക്കാരിനെയും പ്രതിക്കൂട്ടിലാക്കാൻ സാധിക്കുന്ന ദത്ത് വിഷയത്തിൽ ശക്തമായ സമരത്തിനിറങ്ങിയ യൂത്ത് കോൺഗ്രസിന്റെ വനിതാ നേതാക്കൾ ഇപ്പോൾ പൊലീസിന്റെ കള്ളക്കേസിൽ കുടുങ്ങി ജയിലിലാണ്. പക്ഷേ, ഈ പ്രദേശത്തേയ്ക്കു തിരിഞ്ഞു നോക്കാൻ പോലും ഒരു യൂത്ത് കോൺഗ്രസ് നേതാവും ഇതുവരെ തയ്യാറായിട്ടില്ല.

ദത്ത് കേസിൽ സിപിഎം പേരൂർക്കട ലോക്കൽ കമ്മറ്റി അംഗം ജയചന്ദ്രന്റെ അറസ്റ്റും അമ്മയ്ക്ക് നീതിയും കിട്ടാൻ സമരം ചെയ്തതാണ് വീണാ നായർ. എന്നാൽ പിണറായിയുടെ പോലീസിന് വീണയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടം ഇഷ്ടപ്പെട്ടില്ല. വട്ടിയൂർക്കാവിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച വീണ മൂന്ന് ദിവസമായി ജയിലിനുള്ളിലാണ്. വീണയ്ക്കൊപ്പം യൂത്ത് കോൺഗ്രസിന്റെ അഞ്ചു നേതാക്കളും അഴിക്കുള്ളിലാണ്. സ്വന്തം കുട്ടിക്ക് മുലപാൽ നൽകിക്കൊണ്ടിരുന്ന അമ്മ വരെ ഇങ്ങനെ അഴിക്കുള്ളിലാണ്. സമരത്തിന് അപ്പുറമുള്ള വകുപ്പുകൾ ചേർത്താണ് ഈ അകത്താക്കൽ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജയചന്ദ്രന്റെ മകൾ അനുമപയുടെ കുട്ടിയെ കാണാതായ കേസ് കോൺഗ്രസുകാരിൽ ആദ്യം ഏറ്റെടുത്തത് വീണയായിരുന്നു. ഈ വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കി. കെകെ രമ എംഎൽഎയെ ഇതിന്റെ വശങ്ങൾ ബോധ്യപ്പെടുത്തി. രമ അങ്ങനെ അനുപമയെ കാണാനെത്തി. ഇതിനെല്ലാം പിന്നിൽ വീണയാണെന്ന് തിരിച്ചറിഞ്ഞുള്ള പ്രതികാരമാണേ് ജയിലിൽ അടയ്ക്കൽ.

എന്നാൽ മൂന്ന് ദിവസമായി റിമാൻഡിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് നേതാക്കളായ ചിത്രാദാസ്, വീണാ എസ്. നായർ, അഖില, സജന, സുബിജ, അനുഷ്മ, ഷാനി എന്നിവരെതിരിഞ്ഞുനോക്കാത്ത സമീപനമാണ് യൂത്ത് കോൺഗ്രസ് നേതൃത്വം പുലർത്തുന്നത്. ജയിലിൽ കഴിയുന്ന രണ്ടു പേർക്ക് പി എസ് സി പരീക്ഷ എഴുതേണ്ടതുണ്ട്. രണ്ടു പേർ കുട്ടികൾക്ക് മുലുയൂട്ടുന്ന അമ്മമാരാണ്. ഇവരെ തെറ്റായ വകുപ്പുകൾ ചേർത്ത് കേസെടുത്ത് ജയിലിൽ അടയ്ക്കുകയായിരുന്നു.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലും, ഉപാധ്യക്ഷൻ ശബരീനാഥും, ഉൾപ്പെടെയുള്ള സംസ്ഥാന നേതൃത്വത്തിലെ പ്രമുഖർ വർഗീയതക്കെതിരെ ഉള്ള യൂത്ത് കോൺഗ്രസ് ക്യാംപെയിനിൻറെ ഭാഗമായി വയനാട് ജില്ലയിലാണ്. ഇന്നലെ രാത്രി ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു പോസ്റ്റ് ഒഴിച്ചാൽ ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റു പ്രതികരണങ്ങളൊന്നും ഇവരുടെ ഭാഗത്തുനിന്ന് ഇതുവരെയും ഉണ്ടായിട്ടില്ല. സർക്കാരിനെ കടന്നാക്രമിക്കാൻ കിട്ടിയ ഒരു വിഷയം ഫലപ്രദമായി ഉപയോഗിച്ച സഹപ്രവർത്തകരെ പോലും തിരിഞ്ഞുനോക്കാത്ത നേതൃത്വം എങ്ങനെ ക്രിയാത്മകമായി സംഘടനയെ മുന്നോട്ടു ചലിപ്പിക്കും എന്നാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും ആശങ്കപ്പെടേണ്ടത്.

ഷാഫി പറമ്പിലിനെ മാത്രം കേന്ദ്രീകരിച്ചു നീങ്ങുന്ന ഒരു സംഘടനയായി യൂത്ത് കോൺഗ്രസ് മാറുകയാണ് എന്ന വിമർശനവും വിവിധ കോണുകളിൽനിന്ന് ഉയരുന്നുണ്ട്. പ്രസിഡണ്ടിനു വേണ്ടി പി ആർ നടത്താനുള്ള ഉപാധിയായി യൂത്ത് കോൺഗ്രസ് മാറി എന്ന് വിമർശനം സംഘടനയ്ക്കുള്ളിൽ തന്നെ ശക്തമാണ്. വ്യക്തി പൂജ കോൺഗ്രസിന് സൃഷ്ടിച്ചിട്ടുള്ള നഷ്ടങ്ങൾ ചെറുതല്ല. അത്തരം പ്രവണതകളെ ഇല്ലായ്മ ചെയ്തു മാതൃസംഘടന മുന്നേറാൻ ശ്രമിക്കുമ്പോൾ ഈ ദുഷ്പ്രവണത മാത്രം പ്രോത്സാഹിപ്പിക്കുന്ന ഒരു സംഘടനയായി യൂത്ത് കോൺഗ്രസിനെ സംസ്ഥാന അധ്യക്ഷൻ മാറ്റിയെടുക്കുകയാണ് എന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഷാഫിക്കും, ശബരിക്കും മാത്രം പ്രാമുഖ്യം ലഭിക്കുന്ന രീതിയിലാണ് പലപ്പോഴും സംഘടനയുടെ പരിപാടികൾ പോലും ആസൂത്രണം ചെയ്യുന്നത്.

എംഎൽഎമാർ ആയിരിക്കെ തന്നെ യൂത്ത് കോൺഗ്രസ് അധ്യക്ഷയും ഉപാധ്യക്ഷനും ആയി ഷാഫി പറമ്പിലും, ശബരീനാഥും ചുമതലയേറ്റപ്പോൾ തന്നെ വ്യാപക വിമർശനങ്ങൾ പാർട്ടിക്കുള്ളിൽ നിന്ന് ഗ്രൂപ്പുകൾക്ക് അതീതമായി ഉണ്ടായിരുന്നു. സംഘടനയിലെ സഹപ്രവർത്തകരായ വനിതകൾക്ക് ജയിൽവാസം അനുഷ്ഠിക്കേണ്ടി വരുമ്പോൾ പോലും സർക്കാരിനെതിരെ രൂക്ഷ പ്രതികരണം നടത്തുവാൻ പോലും ഈ നേതാക്കൾ തയ്യാറാവുന്നില്ല എന്നത് കോൺഗ്രസ് നേതൃത്വവും, യൂത്ത് കോൺഗ്രസും ഗൗരവപൂർവം കണക്കിലെടുക്കേണ്ട വിഷയമാണ്.

Top