കുണ്ടറയിലെ പത്ത് വയസുകാരിയുടെ മരണം അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി; അമ്മ ഉള്‍പ്പെടെ നാല് പേര്‍ പോലീസ് കസ്റ്റഡിയില്‍

കുണ്ടറയിലെ പത്ത് വയസ്‌കാരിയുടെ മരണത്തില്‍ അമ്മയടക്കം നാല് പേര്‍ പോലീസ് കസ്റ്റഡിയിലെന്ന് സൂചന. അന്വേഷണത്തില്‍ അനാസ്ഥ കാണിച്ച കുണ്ടറ എസ.ഐ രജീഷ് കുമാറിനെയും സസ്‌പെന്റ് ചെയ്തു. പോലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ച്ചയാണ് ഈ കേസില്‍ ഉണ്ടായത്. സി.ഐ സാബുവിനെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു. മരിച്ച കുട്ടി ലൈംഗികപീഡനത്തിന് ഇരയായതായും മുഖ്യമന്ത്രി സ്ഥിരീകരിച്ചു. പീഡനവും മരണവും വിശദമായിത്തന്നെ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ഒരു ബന്ധുവിനെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തില്‍ ഇന്നലെ രാത്രി വൈകി അമ്മയേയും മുത്തച്ഛനെയും കസ്റ്റഡിയിലെടുത്തിരുന്നു. മറ്റ് നാലു പേര്‍ കൂടി പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, സംഭവത്തില്‍ പൊലീസിന്റെ തലപ്പത്തും ഗുരുതരവീഴ്ച സംഭവിച്ചതായി വ്യക്തമായി. എല്ലാ മാസവും ഡിജിപിയും വനിത എഡിജിപിയും നടത്തുന്ന കുറ്റകൃത്യ അവലോകനങ്ങളില്‍ പോലും പത്തുവയസുകാരിയുടെ ആത്മഹത്യ ചര്‍ച്ചയ്‌ക്കെത്തിയില്ല എന്ന് വ്യക്തമാക്കുന്നതാണ് പൊലീസ് നടപടികള്‍. പഴയലിപിയിലുള്ള ആത്മഹത്യക്കുറിപ്പിലേ കയ്യക്ഷരം പരിശോധിച്ചു പ്രതിയെ പിടിക്കാമെന്നിരിക്കെ, അതിന്റെ ശാസ്ത്രീയ പരിശോധനയക്ക് നിര്‍ദേശിക്കാതിരുന്നതും പൊലീസിന്റെ തലപ്പത്തുണ്ടായ വീഴ്ചയാണെന്ന് വിലയിരുത്തപ്പെടുന്നു.

രണ്ടുമാസങ്ങള്‍ക്ക് മുന്‍പ് പത്തുവയസുകാരി ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ചപ്പോള്‍ പൊലീസ് എടുത്ത ദൃശ്യങ്ങളിലും ഫോട്ടോയിലും അസ്വാഭാവിക മരണത്തിന്റെ സൂചനകളുണ്ട്. തൊട്ടടുത്ത ദിവസം തന്നെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ചിരുന്നു. പത്തുവയസുകാരിയുടെ ദുരൂഹമരണം സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സുകളില്‍ ചര്‍ച്ചയ്‌ക്കെത്തിയില്ല എന്നതു ഗുരുതരമായ വീഴ്ചയാണ്.

കേവലം സിഐയുടെ സസ്‌പെന്‍ഷന്‍ കൊണ്ടു മാത്രം ഒതുങ്ങുന്നല്ല പൊലീസ് നടപടിയിലെ ദുരൂഹതകളെന്നാണ് വ്യക്തമാകുന്നത്. ഡിജിപിയും വനിത എഡിജിപിയും ഉള്‍പ്പടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചകൂടിയാണ് പുറത്തുവരുന്ന അനാസ്ഥകള്‍. ലൈംഗിക ചൂഷണത്തിന് കുട്ടി ഇരയായെന്ന് വ്യക്തമായിട്ടും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത് രണ്ടുമാസത്തിന് ശേഷം മാത്രമാണ്. കേസിന്റെ ദൈനംദിന അന്വേഷണം വിലയിരുത്താനോ പ്രതികളിലേക്ക് എത്താനോ പൊലീസ് ഉന്നതരും ശ്രമിച്ചില്ല എന്നതും ഗുരുതര പ്രശ്‌നമായി കാണുന്നു. കൂടാതെ ആത്മഹത്യകുറിപ്പിലെ കയ്യക്ഷരം കുട്ടിയുടേതാണെന്ന് ഉറപ്പുവരുത്താന്‍ കുട്ടിയുടെ നോട്ടുബുക്കുകള്‍ പരിശോധിക്കാന്‍ പോലും പൊലീസ് മുതിര്‍ന്നില്ല. അധ്യാപകരുടെയോ സഹപാഠികളുടെയോ അയല്‍വാസികളുടെയോ മൊഴിയെടുത്ത് പ്രതിയെ കണ്ടെത്താനും പൊലീസിന് താല്പര്യമുണ്ടായിരുന്നില്ല. അന്വേഷണത്തെ അമ്മ എതിര്‍ത്തെന്നു പറയുമ്പോഴും രണ്ടുമാസത്തിനിടെ ഒരിക്കല്‍പോലും അമ്മയേയും സഹോദരിയേയും കൗണ്‍സിലിങ്ങിന് വിധേയരാക്കി അന്വേഷണം ഊര്‍ജിതപ്പെടുത്താനും ശ്രമമുണ്ടായില്ല.

ഇക്കഴിഞ്ഞ ജനുവരി 15നാണ് പത്തുവയസ്സുകാരിയെ വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ തറയില്‍ മുട്ടിനില്‍ക്കുന്ന രീതിയിലായിരുന്നു മൃതദേഹം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടി നിരന്തരമായി ലൈംഗിക ചൂഷണത്തിന് ഇരയായെന്നു വ്യക്തമായിരുന്നു. കുടുംബപ്രശ്‌നമാണ് ആത്മഹത്യയ്ക്കു കാരണമെന്നു കുട്ടിയുടെ മൃതദേഹത്തിനു സമീപത്തുനിന്നു കണ്ടെടുത്ത കുറിപ്പില്‍ എഴുതിയിരുന്നു. വീട്ടില്‍ സമാധാനമില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും കുറിപ്പില്‍ പറയുന്നു. മരിക്കുന്നതില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ലെന്നു വ്യക്തമാക്കുന്ന കുറിപ്പ് പഴയ ലിപിയിലാണ് എഴുതിയിരിക്കുന്നത്. തീയതിയും ഒപ്പും സഹിതമാണ് കുറിപ്പ്. എന്നാല്‍ ആത്മഹത്യാകുറിപ്പു കുട്ടിയുടേതാണെന്നു സ്ഥിരീകരിച്ചിട്ടില്ല.

Top