ന്യൂഡൽഹി: ലാവ്ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മൂന്നു പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. അഭിഭാഷകനായ മുകേഷ് കുമാർ മറോറിയ ആണ് സിബിഐക്കു വേണ്ടി അപ്പീൽ ഫയൽ ചെയ്തത്.
ലാവ്ലിൻ ഇടപാടിൽ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെതിരേ ശക്തമായ തെളിവുകളുണ്ടെന്നും പിണറായി അറിയാതെ ഇടപാട് നടക്കില്ലെന്നും സിബിഐ നൽകിയ അപ്പീൽ ഹർജിയിൽ പറയുന്നു. ലാവ്ലിൻ കേസിലെ ഹൈക്കോടതി ഉത്തരവിനെതിരേ കഐസ്ഇബി ഉദ്യോഗസ്ഥരായ ആർ. ശിവദാസനും കസ്തൂരിരംഗ അയ്യരും നൽകിയ അപ്പീൽ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.
കേസിൽ സിബിഐ അപ്പീൽ നൽകിയിട്ടുണ്ടെന്നു നേരത്തെ കേസ് പരിഗണിച്ചപ്പോൾ ആർ. ശിവദാസനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി കോടതിയെ അറിയിച്ചിരുന്നു. വിഷയം മന്ത്രിസഭാ തീരുമാനവുമായി ബന്ധപ്പെട്ടതായതിനാൽ എല്ലാ ഹർജികളും ഒന്നിച്ചു പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കേസിൽ വാദം കേൾക്കുന്നത് ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് ജനുവരിയിലേക്കു മാറ്റിയിരുന്നു.


