ലബനനിലുള്ള എല്ലാ സൗദി പൗരന്മാരും കഴിയുന്നതും വേഗം രാജ്യംവിടണമെന്ന് സൗദി അറേബ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം. സൗദി പിന്തുണയുള്ള ലബനീസ് പ്രധാനമന്ത്രി സാദ് അൽ ഹരീരി രാജിവയ്ക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഉലയുകയും ചെയ്ത സാഹചര്യത്തിലാണ് സൗദി നിർദേശം. സൗദി പൗരന്മാർ ലബനൻ സന്ദർശിക്കുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്. സൗദി അറേബ്യൻ പര്യടനത്തിനു പോയ സാദ് ഹരീരി റിയാദിൽ നിന്നുള്ള ടിവി സംപ്രേഷണത്തിലായിരുന്നു രാജി പ്രഖ്യാപിച്ചത്. ലബനനിലെ തീവ്ര വിഭാഗക്കാരായ ഹിസ്ബുള്ള തന്റെ മരണം ആഗ്രഹിക്കുന്നുവെന്നുണ്ട്. 2005ൽ തന്റെ പിതാവും മുൻ പ്രധാനമന്ത്രിയുമായ റഫീഖ് അൽ ഹരീരി പിതാവ് വധിക്കപ്പെട്ടതിനു സമാനമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും രാജി പ്രഖ്യാപനവേളയിൽ സാദ് പറഞ്ഞിരുന്നു. എന്നാൽ തത്കാലം രാജി സ്വീകരിക്കില്ലെന്നാണ് പ്രസിഡന്റ് മൈക്കൽ ഔണിന്റെ നിലപാട്. സുന്നി മുസ്ലിമായ ഹരീരിക്ക് സൗദിയുമായാണ് അടുപ്പം. എന്നാൽ ലബനനിലെ പ്രധാന ശക്തിയായ ഹിസ്ബുള്ള ഇറാനൊപ്പമാണ്. ഹിസ്ബുള്ള ഇറാനുമായി കൈകോർക്കുന്നതിലും സിറിയയിലെ പ്രസിഡന്റ് ബഷാർ അൽ അസാദിനു പിന്തുണ നല്കുന്നതിലും ലബനൻകാർക്ക് അതൃപ്തിയുണ്ട്.


