ന്യൂഡല്‍ഹി: ജനാധിപത്യത്തിന്റെ പല അടരുകളിലും അധികാര ഗര്‍വ്വുമായി തുടരുന്നവര്‍ ധാരാളമാണ്. ഇത്തരത്തിലെ പുഴുക്കുത്തുകളെ പുറത്താക്കാന്‍ കഴിയാത്ത രീതിയില്‍ ജനാധിപത്യ നിയമത്തെ വളച്ചൊടിച്ച് ആള്‍ക്കാര്‍ ഉപയോഗിക്കാറുണ്ട്. ജനപ്രാതിനിധ്യ നിയമത്തിലെ അപചയങ്ങളെ മാറ്റിപ്പണിത ഒരു മലയാളി വനിതയാണ് ഇത്തരം ഇത്തിള്‍ക്കണ്ണികളെ പുറത്താക്കുന്നതിന് പിന്നിലെ പ്രേരക ശക്തി. 90-കാരിയായ മലയാളി അഭിഭാഷക ലില്ലി തോമസാണ് ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പിലെ നാലാം ഉപവകുപ്പുപയോഗിച്ച് കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടാലും അധികാരസ്ഥാനത്ത് തുടര്‍ന്നിരുന്നവരെ കസേരയില്‍നിന്നിറക്കി അഴികള്‍ക്കുള്ളിലാക്കാന്‍ കഴിയുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
ഇന്നലെ സുപ്രീം കോടതി തനിക്കെതിരായ വിചാരണക്കോടതി വിധി ശരിവച്ചപ്പോള്‍, അതില്‍ മനംനൊന്ത് എ.ഐ.എ.ഡി.എം.കെ നേതാവ് ശശികല പൊട്ടിക്കരഞ്ഞത് തനിക്കുമുന്നില്‍ ഇനി വഴികളില്ലെന്ന തിരിച്ചറിവില്‍നിന്നാണ്. മേല്‍ക്കോടതികളില്‍നിന്ന് തീര്‍പ്പുവരുന്നതുവരൈ അധികാരത്തില്‍ തുടരാമെന്ന പഴുത് ഇല്ലാതായാതാണ് ശശികലയുടെ പൊട്ടിക്കരച്ചിലിന് പിന്നില്‍. ലില്ലി തോമസിന്റെയും മറ്റും ശ്രമഫലമായാണ് സുപ്രീം കോടതി ഈ പഴുത് 2013-ല്‍ ക്രിമിനല്‍ കേസുകളില്‍ കുറ്റക്കാരായി വിധിക്കപ്പെടുന്ന ജനപ്രതിനിധികളെ ആ പദവികളില്‍ തുടരുന്നതില്‍നിന്ന് അയോഗ്യരാക്കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ പഴുതുകളാണ് ലില്ലി തോമസും മറ്റും ചേര്‍ന്ന് ഇല്ലാതാക്കിയത്. വിധി എതിരാകുന്ന അവസരങ്ങളില്‍ മേല്‍ക്കോടതികളെ സമീപിക്കുന്നവര്‍ക്ക് അവിടെ നിന്നും തീരുമാനം വരുന്നത് വരെ സ്വന്തം പദവികളില്‍ തുടരാമെന്നതായിരുന്നു ഈ പഴുത്.
ജയലളിതയ്ക്കും ശശികലയ്ക്കുമെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസ്സുതന്നെ രണ്ടു പതിറ്റാണ്ടോളം നീണ്ടതിന് പിന്നില്‍ ഈ പഴുതുതന്നെയാണ് സുപ്രധാനമായി നിന്നത്. അപ്പീലുകള്‍ നല്‍കി അധികാരത്തില്‍ കടിച്ചുതൂങ്ങിയിരുന്നവര്‍ക്കൊക്കെ വിലക്കായി പുതിയ നിയമം വരുന്നത് 2013-ലാണ്. അഡ്വ.ലില്ലി തോമസിന്റെ നേതൃത്വത്തില്‍, സുപ്രീം കോടതിയിലെ ഒരു സംഘം അഭിഭാഷകരാണു ആ വകുപ്പിലെ ന്യൂനതക്കെതിരെ കേസ് നടത്തിയത്. എട്ടാം വകുപ്പിലെ നാലാം ഉപവകുപ്പ് നിയമവിരുദ്ധമാണെന്ന് 2013-ലാണ് സുപ്രീം കോടതി വിധിച്ചത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ കോളിളക്കമുണ്ടാക്കിയ നിയമപരിഷ്‌കരണമായിരുന്നു അത്. ജയലളിതയെയും ലാലു പ്രസാദ് യാദവിനെയും പോലുള്ള രാഷ്ട്രീയ പ്രമുഖരുടെയൊക്കെ അധികാരമോഹത്തിന് മേല്‍ നിയമം നടപ്പാക്കിയത് ലില്ലി തോമസിന്റെയും മറ്റും ഇടപെടലിനെത്തുടര്‍ന്നാണ്.
ജനപ്രാതിനിധ്യനിയമത്തിലെ ഈ പഴുത് ഇല്ലാതാക്കിയ സുപ്രീം കോടതി വിധി ഇപ്പോള്‍ അറിയപ്പെടുന്നത് ലില്ലി തോമസ് ജഡ്ജ്മെന്റ് എന്ന പേരിലാണ്. കോട്ടയത്ത് ജനിച്ച് തിരുവനന്തപുരത്ത് വളര്‍ന്ന് ഡല്‍ഹി തട്ടകമാക്കിയ മലയാളി നിയമജ്ഞയ്ക്ക് കിട്ടിയ അംഗീകാരമാണ് ഈ വിശേഷണം. രണ്ടോ അതിലധികമോ വര്‍ഷം ശിക്ഷിക്കപ്പെട്ടാല്‍, ജനപ്രതിനിധിക്ക് സ്വാഭാവികമായി അയോഗ്യത വരുന്നുവെന്നതാണ് ലില്ലി തോമസ് ജഡ്ജ്മെന്റിന്റെ പ്രത്യേകത. ഒട്ടേറെ ശ്രദ്ധേയമായ വിധിന്യായങ്ങള്‍ സമ്പാദിച്ചിട്ടുള്ള ലില്ലി തോമസ്, ഇന്ത്യന്‍ നിയമപരിഷ്‌കരണത്തിലെ ശ്രദ്ധേയ ഇടപെടലുകളിലൊന്നാണ്.


