ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കാലം പുരുഷന്മാർക്ക് പീഡനകാലമാകുന്നു. ലോക്ക് ഡൗൺ സമയത്ത് ഗാർഹിക പീഡനം ഏറ്റുവാങ്ങിയതിൽ ഏറെയും പുരുഷന്മാരാണ് എന്ന കണക്കാണ് ഇപ്പോൾ പുറത്തു വരുന്നത്.
ലോക്ക്ഡൗണിൽ ഭൂട്ടാനിൽ പുരുഷൻമാർക്കെതിരെയുള്ള 36 ഗാർഹിക പീഡനക്കേസുകൾ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ടുകൾ. ഭൂട്ടാനിലെ രണ്ടാമത് ലോക്ക്ഡൗണിലാണ് പുരുഷന്മാർക്കെതിരെയുള്ള ഗാർഹിക പീഡനക്കേസുകൾ രജിസ്റ്റർ ചെയ്തെന്ന് എൻ.ജി.ഒ സംഘടനയായ റിന്യൂവും ദേശീയ വനിത ശിശു കമ്മീഷനും റിപ്പോർട്ട് ചെയ്തു.
ശാരീരികവും വൈകാരികവും സാമ്പത്തികവുമായ പീഡനങ്ങളാണ് പുരുഷന്മാർക്കെതിരെ ഉണ്ടായത്. ചിലർ നിയമ സഹായം തേടി. പുരുഷന്മാർക്കെതിരെ 16 കേസുകളാണ് റിന്യൂ രജിസ്റ്റർ ചെയ്തത്. ബാക്കി കേസുകൾ ദേശീയ വനിത ശിശു കമ്മീഷനും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പല പുരുഷരും നാണക്കേട് ഭയന്ന് നിയമപരമായി മുന്നോട്ടുവരുന്നില്ലെന്നാണ് സംഘടന പറയുന്നത്. സ്ത്രീകൾ കൂടുതൽ ഇരകളാകുന്നതിനാൽ അവരിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുരുഷന്മാരും ആക്രമണത്തിനിരയാകുകയാണെങ്കിൽ അവർക്കും സംഘടന സേവനം നൽകുന്നുണ്ട്. ഒരു സംഭവത്തിൽ ഗാർഹിക പീഡനത്തിന് ഭാര്യ ഭർത്താവിനെതിരെ കേസ് കൊടുത്തു.
എന്നാൽ അന്വേഷണത്തിൽ പുരുഷനാണ് ആക്രമണത്തിനിരയായതെന്ന് തെളിഞ്ഞെന്ന് സംഘടനയുടെ പ്രവർത്തകൻ പറയുന്നു. പരാതിക്കാർക്ക് മുന്നോട്ടുവരാനുള്ള ധൈര്യം നൽകുമെന്നും സംഘടന പറയുന്നു. ഗാർഹിക പീഡനത്തിനുള്ള പ്രധാനകാരണം മദ്യമാണെന്നും അധികൃതർ വ്യക്തമാക്കി.