കണ്ണൂർ: ഒരിക്കൽ പോലും ഹിന്ദു മതവിശ്വാസത്തെയോ ക്ഷേത്രോത്സവങ്ങളെയോ വിമർശിച്ചിട്ടില്ലെന്ന് പിഡിപി ചെയർമാൻ അബ്ദുനാസർ മദനി.
താൻ നേരത്തെ നടത്തിയ പ്രസംഗങ്ങളിലെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് താൻ അത്തരത്തിൽ പ്രസംഗിച്ചതായി ഇപ്പോഴും പ്രചരണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തലശേരിയിൽ മകൻ ഉമർ മുക്താർ ഹാഫിസിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് മദനി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
തനിക്കെതിരെ രൂക്ഷമായ ആരോപണങ്ങളുയർന്ന 1992 മുതലുള്ള കാലഘട്ടങ്ങളിൽ പോലും ഹിന്ദു സഹോദരന്മാരുടെ വിശ്വാസത്തെ ആക്ഷേപിച്ചിട്ടില്ല. ബിജെപി, ആർഎസ്എസ് നേതാക്കളെയും അവരുടെ ആശങ്ങളെയുമാണ് താൻ വിമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെയുണ്ടായിരുന്ന എട്ട് കേസുകൾ പ്രാഥമിക വാദം കേട്ട
ശേഷം കരുനാഗപ്പള്ളി കോടതി തള്ളിയിരുന്നു. താൻ ഹിന്ദുമതത്തെയോ വിശ്വാസത്തെയോ ആക്ഷേപിച്ചിട്ടില്ലെന്നാണ് കോടതി വിധിയിൽ പറഞ്ഞത്.
തനിക്ക് ഒരുകാലത്ത് നിഷേധിക്കപ്പെട്ടിരുന്ന നീതി ഇപ്പോൾ കോടതിയുടെ സഹായത്തോടെ ലഭിക്കുമ്പോൾ തന്നെ അപകടകാരിയായി ചിത്രീകരിക്കാനാണ് ചിലരുടെ ശ്രമമെന്നും മദനി ആരോപിച്ചു.
വിവാദ ചോദ്യപേപ്പർ തയ്യാറാക്കിയ തൊടുപുഴയിലെ ജോസഫ് മാഷിന്റെ കൈയല്ല, തലയാണ് വെട്ടേണ്ടതെന്ന് താൻ ഒരിക്കൽ പോലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിരപരാധി പീഡിപ്പിക്കപ്പെടുന്നതിന് താൻ അനുഭവസ്ഥനാണ്. ഫാസിസത്തിനെതിരെ നിലകൊണ്ടതിനാലാണ് താൻ പീഡിപ്പിക്കപ്പെടുന്നതെന്നും, മനുഷ്യാവകാശ പക്ഷത്തുള്ളവരുടെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം തലശേരിയിൽ പറഞ്ഞു.


