തെന്നിന്ത്യൻ സിനിമയിലെ ‘പപ്പേട്ടന്’ പാലക്കാട് ദാരുണാന്ത്യം

തെന്നിന്ത്യൻ സിനിമാ ലോകത്തെ മുൻകാല മേക്കപ്പ്മാന് ദാരുണാന്ത്യം. തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലെ ആദ്യകാല മേക്കപ്പ്മാനായിരുന്ന പി പത്മനാഭൻ എന്ന പപ്പനെ(85)യാണ് വീട്ടുവളപ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയിലാണ് മരണം സംഭവിച്ചതെന്നാണ് പോലീസ് പറയുന്നത്. അമ്പലപ്പാറ പുളിയക്കുന്ന് റോഡിന് സമീപത്തെ വാടക വീട്ടിലായിരുന്നു പപ്പൻ താമസിച്ചിരുന്നത്. വഴിയിലെ കരിങ്കൽ പടവുകളിൽ നിന്നു കാലിടറി വീണതാണെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ആരും കാണാതെ മണിക്കൂറുകളോളമാണ് മൃതദേഹമാണ് വഴിയരികിലെ പുൽക്കാടിനിടയിൽ കിടന്നത്. ജോലി തേടി മദ്രാസിലെത്തിയ പപ്പൻ എൻടിആറിന്റെ തെലുങ്ക് സിനിമയിലൂടെയാണ് സ്വതന്ത്ര മേക്കപ്പ്മാനായി അരങ്ങേറ്റം കുറിച്ചത്. നിരവധി തമിഴ്, മലയാളം, തെലുങ്ക് സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മധുരൈവീരൻ എന്ന ചിത്രത്തിൽ എംജിആറിനും, അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ചിത്രത്തിൽ രജനീകാന്തിനും അദ്ദേഹം ചമയക്കാരനായി. മലയാളത്തിൽ പ്രേംനസീർ, സത്യൻ, മധു, ഷീല, ശോഭ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ ഒട്ടുമിക്ക താരങ്ങൾക്കും അദ്ദേഹം ചമയക്കാരനായിട്ടുണ്ട്. കഴിഞ്ഞദിവസം രാവിലെയാണ് പപ്പനെ വാടക വീട്ടുവളപ്പിലെ പുൽക്കാടിനിടയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടുടമയുടെ മകൻ ഇതുവഴി കുളിക്കാൻ പോകുന്നതിനിടെയാണ് മൃതദേഹം കണ്ടത്. ഏകദേശം 18 മണിക്കൂറോളമാണ് മൃതദേഹം പുൽക്കാടിനിടയിൽ കിടന്നത്. പോലീസെത്തി നടപടികൾ പൂർത്തിയാക്കി വൈകീട്ട് മൂന്നു മണിയോടെയാണ് മൃതദേഹം ഇവിടെ നിന്നും മാറ്റിയത്.

ചെന്നൈയിൽ സ്ഥിരതാമസമായിരുന്ന പപ്പനും തമിഴ്നാട്ടുകാരിയായ ഭാര്യയും രണ്ടുമാസം മുൻപാണ് അമ്പലപ്പാറയിലെ വാടക വീട്ടിൽ താമസിക്കാനെത്തിയത്. ഇതിനിടെ ഭാര്യ ചെന്നൈയിലേക്ക് മടങ്ങിപ്പോയതോടെ ഒരു യുവാവിനെ സഹായിയായി വീട്ടിൽ താമസിപ്പിച്ചിരുന്നു. സംഭവദിവസം അച്ഛന് സുഖമില്ലാത്തതിനാൽ ഈ യുവാവ് ആശുപത്രിയിലായിരുന്നു. പതിവുപോലെ വീട്ടുടമസ്ഥന്റെ വീട്ടിലെത്തി സംസാരിച്ച ശേഷം രാത്രിയിലാണ് പപ്പൻ മടങ്ങിയത്. പോകുന്ന വഴിയാണ് മരണം സംഭവിച്ചത്. പപ്പന്റെ കൈയിലുണ്ടായിരുന്ന ടോർച്ചും കുടയും സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ചെന്നൈയിലെ വീടുകൾ ഉൾപ്പെടെയുള്ള എല്ലാ സമ്പാദ്യവും പിൽക്കാലത്ത് നഷ്ടപ്പെട്ട പപ്പൻ, അവശകലാകാരന്മാർക്കുള്ള സർക്കാർ പെൻഷൻ കൊണ്ടാണ് ജീവിച്ചിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top