കേരളത്തിലെ മന്ത്രിയുടെ മകളെ തട്ടികൊണ്ടുപോയി; ഡല്‍ഹിയിലെത്തി മോചിപ്പിച്ചപ്പോള്‍ നല്‍കിയത് വന്‍തുക

തിരുവനന്തപുരം: തട്ടിക്കൊണ്ടുപോയ മകളെ സംസ്ഥാനത്തെ ഒരു മന്ത്രി ഡല്‍ഹിയിലെത്തി മോചിപ്പിച്ചു. ഡല്‍ഹിയിലുണ്ടായിരുന്ന മകളെ മോചനദ്രവ്യം ആവശ്യപ്പെട്ടാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. മംഗളം പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവം അതീവരഹസ്യമായി സൂക്ഷിച്ച മന്ത്രി അനുയായികള്‍ക്കൊപ്പമെത്തി മോചിപ്പിക്കുകയായിരുന്നുവെന്നും വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ മന്ത്രിയാരാണെന്ന് വ്യക്കതമാക്കുന്ന സൂചനകള്‍ കത്തിലില്ല.

മംഗളം റിപ്പോര്‍ട്ടിലെ മറ്റ് വിശദാംശങ്ങള്‍ ഇങ്ങനെ പെണ്‍കുട്ടി ഇപ്പോള്‍ നാട്ടിലുണ്ട്. ക്രൈം ത്രില്ലര്‍ സിനിമയ്ക്ക് തുല്യമായ സംഭവങ്ങളാണ് ഇന്ദ്രപ്രസ്ഥത്തില്‍ അരങ്ങേറിയത്. തട്ടിക്കൊണ്ടുപോയവര്‍ ആവശ്യപ്പെട്ട മോചനദ്രവ്യം മന്ത്രി നല്‍കിയതായാണ് സൂചന. എന്നാല്‍, എത്ര തുക നല്‍കിയെന്നതിനെക്കുറിച്ചു കൃത്യമായ വിവരമില്ല. പൊലീസിനെ വിവരമറിയിക്കാതെ സംഭവം ഒത്തുതീര്‍ക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡല്‍ഹിയിലുള്ള മകളെ കാണാനില്ലെന്നാണ് ആദ്യം തിരുവനന്തപുരത്ത് വിവരം ലഭിച്ചത്. കുട്ടി സ്വന്തം ഇഷ്ടപ്രകാരം പോയതാണോ അതോ തട്ടിക്കൊണ്ടുപോയതാണോ എന്ന് വ്യക്തമല്ലാതിരുന്നതുകൊണ്ടു രഹസ്യമായാണു വിവരങ്ങള്‍ തിരുവനന്തപുരത്തെത്തിച്ചത്. തുടര്‍ന്ന് മന്ത്രിയുടെ വിശ്വസ്തനായ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ സംഭവത്തില്‍ ഇടപെട്ടു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് പിന്നീട് കാര്യങ്ങള്‍ മുന്നോട്ടുനീങ്ങിയത്.

ഒരു കാരണവശാലും പൊലീസില്‍ പരാതിപ്പെടരുതെന്നു നിര്‍ദ്ദേശിച്ച ഈ ഉദ്യോഗസ്ഥന്‍ അങ്ങനെ ചെയ്താലുണ്ടാകുന്ന ഭവിഷ്യത്തും മന്ത്രിയെ ധരിപ്പിച്ചു.നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ ഇക്കാര്യം പുറത്തായാല്‍ തന്റെ രാഷ്ട്രീയഭാവിക്കും അത് അപകടം സൃഷ്ടിക്കുമെന്ന് മനസിലാക്കിയ മന്ത്രി, തന്റെ അടുത്ത അനുയായികളുമായി ഡല്‍ഹിയിലെത്തുകയായിരുന്നു. ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ സഹായത്തോടെ തന്നെ കുട്ടിയെ കണ്ടെത്തി.

ഡല്‍ഹിയില്‍ കുട്ടിയുമായി ബന്ധമുള്ളവര്‍ വഴിയാണ് അന്വേഷണം പുരോഗമിച്ചത്. തട്ടിക്കൊണ്ടുപോയവരെക്കുറിച്ച് കുട്ടിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പരാതി വാങ്ങാതെയും പുറത്ത് അധികം പേരറിയാതെയും അന്വേഷണം അവസാനിപ്പിക്കുകയായിരുന്നുവെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

തിരുവനന്തപുരം ഡേറ്റ് ലൈനിലുള്ള ഈ വാര്‍ത്തയ്ക്ക് ആരുടേയും ബൈലൈന്‍ പത്രം നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ആരോഗ്യ മന്ത്രി ശിവകുമാറിന്റെ മകള്‍ ഡല്‍ഹിയിലാണ് പഠിക്കുന്നതെങ്കിലും ഇക്കാര്യം മന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ നിഷേധിച്ചു.

Top