സുനിതയുടെ ഇടപെടല്‍ മംഗളം പത്രത്തിലും; മംഗളം പത്രത്തിനെതിരെ കത്തോലിക്കാ പ്രസിദ്ധീകരണവും

തിരുവനന്തപുരം: പ്രവാസി മലയാളിയും മാധ്യമത്തിലെ മുന്‍ ട്രെയിനി ജേര്‍ണലിസ്റ്റുമായ സുനിതാ ദേവദാസിന്റെ ഹണിട്രാപ്പിനു പിന്നാലെയുളള പുതിയ സാനിധ്യത്തോടെ മംഗളം കൂടുതല്‍ പ്രതിസന്ധിയിലേക്ക്. മംഗളം പത്രത്തിലേയും ചാനലിലേയും മുതിര്‍ന്ന ജേര്‍ണലിസ്റ്റുകളെ മറികടന്ന് ട്രെയിനിയായി മാത്രം മാധ്യമ പ്രവര്‍ത്തനം നടത്തിയിരുന്നു സുനിതാ ദേവദാസിനെ ചാനലിന്റെ ഇടപെടലുകളിലേയ്ക്ക് നയിച്ചത് മംഗളം ജീവനക്കാര്‍ക്കിടയില്‍ കലാപമുയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെ നിരവധി പ്രതിസന്ധികള്‍ സുനിതയുടെ വരവോടെ മംഗളം നേരിട്ടു.

മംഗളം വാരികയില്‍ നിന്നെത്തി മംഗളം പത്രത്തിന്റെ ചുമതലയേറ്റെടുത്ത പ്രമുഖന്റെ പിന്തുണയോടെ ചാനലില്‍ എത്തിയ യുവതി പത്രത്തിലും ഇടപെടലുകള്‍ ആരംഭിച്ചതോടെ മംഗളത്തിന് ശനിദിശ തുടങ്ങിയിരിക്കുകയാണ്. തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകരെ മദ്യപാനികളായി ചിത്രീകരിച്ച് വാര്‍ത്തയെഴുതി വിവാദത്തിലായ മാധ്യമ പ്രവര്‍ത്തക ഇപ്പോള്‍ മദ്യനയത്തിന്റെ പേരില്‍ കത്തോലിക്കാ സഭയെ അപമാനിച്ച് വാര്‍ത്തയെഴുതിച്ചതാണ് മംഗളത്തെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കത്തോലക്കാ സഭയ്ക്ക് എന്നും പിന്തുണ നല്‍കിയിരുന്ന പത്രമാണ് മംഗളം. എന്നാല്‍ കഴിഞ്ഞ ദിവസം വന്ന വാര്‍ത്തയില്‍ മംഗളം മാപ്പുപറയണമെന്നാണ് കെസിബിസി ആവശ്യപ്പെട്ടിരിക്കുന്നത്. കത്തോലിക്കാ സഭയ്‌ക്കെതിരെ വാര്‍ത്തയെഴുതാന്‍ പിന്നില്‍ കളിച്ച വിവാദ നായിക ഇതോടെ വീണ്ടും മംഗളത്തിന് പാരയായിരിക്കുകായണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊട്ടിഘോഷിച്ച് നടത്തിയ ഉദ്ഘാടനദിവസം തന്നെ സ്റ്റിംഗ് ഓപ്പറേഷനിലൂടെ മാധ്യമ പ്രവര്‍ത്തനത്തിലെ തങ്ങളുടെ അധാര്‍മ്മിക നിലപാടുകളും, ലവലേശം പോലുമില്ലാത്ത മാന്യതയും വെളിപ്പെടുത്തിയ ഒരു മാധ്യമത്തിന്റെ ഭാഗത്തുനിന്നും, പ്രതീക്ഷിക്കാവുന്ന നിലവാരത്തിന് പരിമിതികളുണ്ട് എന്ന് പ്രത്യേകം പറയേണ്ടതില്ല. പ്രസ്തുത മാധ്യമത്തിന്റെ ശൈലികള്‍ പരിശോധിച്ചാല്‍, ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി അധാര്‍മ്മികമാം വിധം വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ഒരുകാലത്തും അവര്‍ മടികാണിച്ചിട്ടില്ല എന്ന് വ്യക്തം.

ഒരു ‘പൈങ്കിളി’ പ്രസിദ്ധീകരണത്തിന്റെ മറവില്‍ പച്ചപിടിച്ച ഒരു മാധ്യമസംസ്‌കാരത്തില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാനില്ല എന്നതും വാസ്തവം തന്നെ. പ്രതിരോധങ്ങളും പ്രതിഷേധങ്ങളും നാമമാത്രമായ സമൂഹങ്ങള്‍ക്കെതിരെയാകുമ്പോള്‍, എന്തും പറയാം എന്ന ദാര്‍ഷ്ട്യം സമീപകാലങ്ങളായി വെളിപ്പെടുത്തിക്കൊണ്ടിരുന്ന ചില ‘മഞ്ഞ’പത്രങ്ങളില്‍ തങ്ങളുടെ സ്ഥാപകന്റെ പേര് അനുദിനം മോശമാക്കിക്കൊണ്ടിരിക്കുന്ന പ്രസ്തുത മഞ്ഞപ്പത്രത്തിനും ചാനലിനും ഒന്നാം സ്ഥാനമുണ്ടെന്ന് പറയാതെ വയ്യെന്നാണ് കത്തോലിക്കാ പ്രസിദ്ധീകരണമായ പ്രവാചക ശബ്ദം പറയുന്നത്.

പ്രവാചക ശബ്ദത്തിലെ വാര്‍ത്തയില്‍ നിന്ന് കൂടുതല്‍ താഴെ വായിക്കാം
യാതൊരുവിധ ആധികാരികതയോ, വിശ്വാസ്യതയോ അവകാശപ്പെടാനില്ലാത്ത ആരോപണങ്ങള്‍ക്കും, അവകാശവാദങ്ങള്‍ക്കും മറുപടി നല്‍കേണ്ടത് സാംസ്‌കാരിക കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ തന്നെയാണ്.

ഇത്തരം പ്രധാനപ്പെട്ട രണ്ട് വിഷയങ്ങളില്‍ ബാലിശമായി ഇടപെട്ട് താല്‍ക്കാലികമുതലെടുപ്പിന് ശ്രമിക്കുന്ന തരം താണ പത്രപ്രവര്‍ത്തനത്തിന്റെ ചേതോവികാരം തിരിച്ചറിയേണ്ടത്, നമ്മുടെ സമ്പന്നമായ സാമൂഹിക വ്യവസ്ഥിതിയുടെ നിലനില്‍പ്പിന്റെ ആവശ്യമാണ്. ലളിതമായ ചിന്തകളിലൂടെ തന്നെ, നാം പരിഗണിക്കേണ്ട രണ്ട് വസ്തുതകള്‍, പൊതുവിദ്യാഭ്യാസരംഗത്തും, മദ്യവിരുദ്ധ പ്രചരണരംഗത്തും ക്രിസ്തീയ സമൂഹം കാലങ്ങളായി കൈക്കൊണ്ടുവരുന്ന നിലപാടുകളിലെ സുതാര്യതയാണ്.

അടുത്ത ചില കാലങ്ങളായി, ചില ഉദാഹരണങ്ങളെ ആധാരമാക്കി ഒട്ടേറെ പഴികള്‍ കേള്‍ക്കുന്നുവെങ്കിലും, വിദ്യാഭ്യാസ രംഗത്തെ ക്രൈസ്തവഇടപെടലുകളുടെ യാഥാര്‍ത്ഥ്യവും വ്യാപ്തിയും അതിന് അതീതമാണ്. കേരളത്തില്‍ പന്ത്രണ്ടായിരത്തിലേറെ എയ്ഡഡ് സ്‌കൂളുകള്‍ ഉള്ളവയില്‍ ഒമ്പതിനായിരത്തില്‍പരവും സ്വകാര്യമേഖലയിലാണ്. അതില്‍ത്തന്നെ സിംഹഭാഗവും കൈകാര്യം ചെയ്യുന്നത് ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളാണ്. ഏതുവിധ രാഷ്ട്രീയ, സാമൂഹിക സംവിധാനങ്ങളുടെ തലപ്പത്ത് നില്‍ക്കുന്നവരിലും ഭൂരിപക്ഷത്തിന് പറയാനുണ്ടാവുക തങ്ങള്‍ പഠിച്ച ക്രൈസ്തവ മാനേജ്‌മെന്റുകള്‍ക്ക് കീഴിലുള്ള വിദ്യാലയങ്ങളുടെ നന്മകള്‍ ആയിരിക്കും. അനേകര്‍ അത് പങ്കുവച്ച് കേള്‍ക്കാറുമുണ്ട്.

ഈ കാലഘട്ടത്തില്‍, പൂര്‍ണ്ണ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന വിദ്യാലയങ്ങളുടെ ഗുണനിലവാരം ഗണ്യമായി മെച്ചപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചുവരുന്നുണ്ട് എന്നത് ആശാവഹമായ കാര്യമാണ്. മുന്‍കാലങ്ങളിലെ സ്ഥിതിഗതികള്‍ വളരെ വ്യത്യസ്ഥമായിരുന്നു എന്ന് നമുക്കറിയാം. ഒരുപക്ഷെ, ഗുണമേന്മയുള്ള ഒരു വിദ്യാഭ്യാസകാലം കുഞ്ഞുങ്ങള്‍ക്ക് ഉറപ്പുവരുത്തുവാന്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുടെ കീഴിലുള്ള എയ്ഡഡ് സ്‌കൂളുകളെ മാതാപിതാക്കളില്‍ കൂടിയപങ്കും ആശ്രയിച്ചിരുന്നു. ഇന്നും ഏറെക്കുറെ അങ്ങനെ തന്നെ.

വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ സ്വന്തമായ സ്ഥലത്ത്, തനതായ മൂലധനം കണ്ടെത്തി പ്രദേശവാസികളുടെ വലിയ പങ്കാളിത്തത്തോടെ കഷ്ടപ്പെട്ട് പണിതുയര്‍ത്തിയവയാണ് മിക്കവാറും എല്ലാ മാനേജ്‌മെന്റ് സ്‌കൂളുകളും. കേരളസമൂഹത്തിന്റെ മുഴുവന്‍ വിദ്യാഭ്യാസ ആവശ്യങ്ങളും ഏറ്റെടുത്ത് നടത്തുവാന്‍ തക്ക ശേഷി സര്‍ക്കാരിന് അന്നും ഇന്നും അവകാശപ്പെടാന്‍ കഴിയാത്തതിനാല്‍തന്നെ ആദ്യകാലം മുതല്‍, ഇത്തരത്തില്‍ നല്ലനിലയില്‍ നടന്നുവരുന്ന വിദ്യാലയങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനങ്ങള്‍ നല്‍കി മുന്നോട്ട് നയിക്കുന്നതില്‍ മാറിവരുന്ന സര്‍ക്കാരുകള്‍ വീഴ്ച വരുത്തിയിട്ടില്ല. എയ്ഡഡ് മേഖലയിലെ അദ്ധ്യാപക/ അനദ്ധ്യാപകര്‍ക്കുള്ള വേതനവും, പരിമിതമായ മറ്റ് എയ്ഡുകളും സര്‍ക്കാര്‍ ഏറ്റെടുത്ത് നിര്‍വ്വഹിച്ചുവരുന്നത് നമുക്കറിയാം.

മറ്റെല്ലാത്തരം ചെലവുകള്‍ക്കും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായി വരുന്ന ധനം കണ്ടെത്താന്‍ മാനെജ്‌മെന്റുകള്‍ സാധാരണയായി മറ്റു വഴികള്‍ അന്വേഷിക്കുകയാണ് പതിവ്. യഥാര്‍ത്ഥത്തില്‍ ഈ മേഖലയില്‍ ലഭിക്കുന്ന പണത്തിലും എത്രയോ അധികമാണ് ഭൂരിഭാഗം വിദ്യാലയങ്ങള്‍ക്കും ആവശ്യമായി വരുന്ന നടത്തിപ്പ് ചെലവുകളും, മൂലധനനിക്ഷേപങ്ങളും. എങ്കിലും, തങ്ങള്‍ ഇടപെട്ടുവരുന്ന മേഖലയുടെ പ്രാധാന്യം മനസിലാക്കി, തികഞ്ഞ ആര്‍ജ്ജവത്തോടെ തന്നെയാണ് ഭൂരിഭാഗം മാനേജ്‌മെന്റുകളും ക്രൈസ്തവസഭകളും ഈ ഉത്തരവാദിത്തങ്ങളെ സമീപിക്കുന്നതും, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മാന്യമായി നടത്തിക്കൊണ്ടിരിക്കുന്നതും.

വിദ്യാഭ്യാസ രംഗത്തെ ക്രൈസ്തവ മാനേജ്‌മെന്റുകളുടെ ക്രിയാത്മക ഇടപെടലുകളുടെ ഭാഗമായി അവര്‍ക്ക് ലഭിക്കുന്ന ഏക അവകാശം അദ്ധ്യാപകരുടെയും, സ്റ്റാഫിന്റെയും നിയമനമാണ്. സ്ഥാപനങ്ങളുടെ നിലവാരം കാത്ത് സൂക്ഷിക്കുവാന്‍ അതാവശ്യമാണ് താനും. മാറിവരുന്ന സാമൂഹിക ചുറ്റുപാടുകള്‍ക്കും നയങ്ങള്‍ക്കും അനുസൃതമായി സര്‍ക്കാരിന് മാനദണ്ഡങ്ങള്‍ നിശ്ചയിക്കാവുന്നതാണ്. പക്ഷെ, ഇത്തരമൊരു അവകാശം മാനേജ്‌മെന്റുകള്‍ക്ക് ലഭിക്കണം എന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ല.

നിയമനങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍, ഉത്തരവുകള്‍ എന്നിങ്ങനെ, അടുത്ത നാളുകളിലായി പുറത്തുവരുന്ന മാധ്യമ വിലയിരുത്തലുകളില്‍ ഭൂരിഭാഗവും ഊഹാപോഹങ്ങളും വ്യാജവാര്‍ത്തകളും മാത്രമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍, കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്ന നടപടികള്‍ ഒരു സര്‍ക്കാരിനും സ്വീകരിക്കാനാവില്ല എന്ന സാമാന്യ തത്വം മാത്രമാണ് ചില നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടാതിരിക്കാനുള്ള ഒരേയൊരു കാരണം.

ഒരുപക്ഷെ വരും കാലത്ത്, വിദ്യാഭ്യാസരംഗത്തെ സര്‍ക്കാര്‍ ഇടപെടലുകള്‍ കൂടുതല്‍ ക്രിയത്മകമാവുകയും, വ്യക്തമായ നിലപാടുകള്‍ക്കനുസരിച്ച് നടപ്പുരീതികള്‍ക്ക് മാറ്റം വരികയും ചെയ്‌തേക്കാം. ആത്യന്തികമായി ജനനന്മയ്ക്ക് വേണ്ടിയുള്ള നല്ല തീരുമാനങ്ങളെ എല്ലാ ക്രൈസ്തവ സമൂഹങ്ങളും, വിശിഷ്യാ, കത്തോലിക്കാസഭയും പൂര്‍ണ്ണപിന്തുണയോടെ സ്വാഗതം ചെയ്യുകതന്നെ ചെയ്യും എന്ന് തീര്‍ച്ച.

നടപ്പ് രീതികള്‍ക്കനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നടത്തിപ്പിനും തടസങ്ങള്‍ ഉണ്ടാകാത്ത വിധം വ്യക്തമായ നിയമ, ഭരണകൂട പിന്തുണകളും, ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ സംരക്ഷണവും ഇക്കാലത്ത് മാനേജ്‌മെന്റുകള്‍ പ്രതീക്ഷിക്കുന്നു. അത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായ ചര്‍ച്ചകള്‍ ബന്ധപ്പെട്ട വകുപ്പുകളുടെയും ഓഫീസുകളുടെയും അധികാരസ്ഥാനങ്ങളിലിരിക്കുന്നവരുമായി ഉണ്ടാകാറുണ്ട്. അത്തരം ചര്‍ച്ചകളെയും മറ്റും തെറ്റായ അര്‍ത്ഥത്തില്‍ വ്യാഖ്യാനിച്ച് തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുന്ന മാധ്യമ ഇടപെടലുകള്‍ പ്രോത്സാഹനകരങ്ങളല്ല.

Top