പിണറായി വിജയനോട് ക്ഷമിച്ച താമരശ്ശേരി രൂപത മുൻ ബിഷപ്പ് മാർ പോൾ ചിറ്റിലപ്പള്ളി അന്തരിച്ചു.

കോഴിക്കോട്: താമരശ്ശേരി രൂപത മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പള്ളി അന്തരിച്ചു. കോഴിക്കോട്  വെള്ളിമാടുകുന്നിലുള്ള സ്വകാര്യ ആശുപത്രിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പതിമൂന്ന് വർഷക്കാലം താമരശ്ശേരി രൂപതയുടെ ബിഷപ്പ് ആയിരുന്ന അദ്ദേഹം കഴിഞ്ഞ ഏതാനും വര്‍ഷമായി താമരശ്ശേരി ബിഷപ്പ് ഹൗസില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

സിപിഎം സെക്രട്ടറി ആയിരുന്ന കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ബിഷപ്പ് മാർ പോൾ ചിറ്റിലപ്പള്ളിക്ക് എതിരെ നടത്തിയ നികൃഷ്ടജീവി പ്രയോഗം ഏറെ വിവാദമായിരുന്നു. 2007ലാണ് വിവാദ പരാമർശം നടത്തിയത്. 2007ൽ ഇടതു സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ പൊതുസമ്മേളനത്തിൽ മാർ പോൾ ചിറ്റിലപ്പള്ളി പ്രസംഗിച്ചതോടെ ആയിരുന്നു വിവാദത്തിന്റെ തുടക്കം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മത്തായി ചാക്കോ എം എൽ എ മരിക്കുന്നതിനു മുമ്പ് സഭാ വിശ്വാസം അനുസരിച്ച് ആശുപത്രിയിൽ വച്ച് രോഗീലേപനം നടത്തിയെന്നായിരുന്നു ബിഷപ്പിന്റെ വെളിപ്പെടുത്തൽ. മത്തായി ചാക്കോയുടെ സംസ്കാരം സി പി എം ഏറ്റെടുത്ത് നടത്തിയതിനെയും ബിഷപ്പ് വിമർശിച്ചിരുന്നു. ഇതിനെതിരെ രംഗത്തെത്തിയ പിണറായി വിജയൻ ബിഷപ്പിനെതിരെ നികൃഷ്ടജീവി പ്രയോഗം നടത്തുകയായിരുന്നു.

പിന്നീട്, ‘കൃപയുടെ വഴികൾ’ എന്ന പേരിൽ പുറത്തിറക്കിയ ആത്മകഥയിൽ പിണറായി വിജയനോട് ക്ഷമിക്കുന്നതായി മാർ ചിറ്റിലപ്പള്ളി പറഞ്ഞിരുന്നു. ആത്മകഥയിലെ നാൽപത്തിയേഴാം അധ്യായത്തിലാണ് ഇത് സംബന്ധിച്ച വിശദീകരണം നൽകിയത്. പിണറായി വിജയന്റെ പരാമർശത്തിൽ വിഷമമുണ്ടോയെന്ന് പലരും ചോദിച്ചിരുന്നെന്നും എന്നാൽ പരാമർശം ഒരു തരത്തിലും വേദനിപ്പിച്ചിട്ടില്ലെന്നാണ് തന്റെ ആത്മാർത്ഥമായ മറുപടിയെന്നുമാണ് അദ്ദേഹം കുറിച്ചത്.

1934 ഫെബ്രുവരി 17നു തൃശൂര്‍ അതിരൂപതയിലെ മറ്റം എന്ന സ്ഥലത്ത് ചുമ്മാര്‍ കുഞ്ഞായി ദമ്പതികളുടെ മകനായാണ് ജനനം. 1961 ഒക്ടോബര്‍ 18ന് റോമില്‍വെച്ചു വൈദിക പട്ടം സ്വീകരിച്ചു. 1988 ല്‍ കല്യാണ്‍ രൂപതയുടെ പ്രഥമ ബിഷപ്പായി നിയോഗിക്കപ്പെട്ട അദ്ദേഹം 1966ല്‍ ആണ് താമരശ്ശേരി രൂപതയുടെ ബിഷപ്പായി നിയമിതനായത്. 2010ല്‍ തല്‍സ്ഥാനത്തു നിന്ന് വിരമിച്ചു. തുടര്‍ന്നു രൂപതാ ആസ്ഥാനത്തെ അല്‍ഫോന്‍സാ ഭവനില്‍ വിശ്രമ ജീവിതം നയിക്കുകയായിരിന്നു.

1997 ഫെബ്രുവരി 13ന് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി പിതാവ് താമരശ്ശേരി രൂപതയുടെ സാരഥിയായി നിയമിതനായത് മാര്‍ ജേക്കബ് തൂങ്കുഴി പിതാവ് തൃശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി സ്ഥലം മാറിയ ഒഴിവിലാണ്. 13 വര്‍ഷം രൂപതയെ പുരോഗതിയിലേക്ക് നയിച്ച പിതാവ് 2010 ഏപ്രില്‍ 8ന് രൂപതാഭരണത്തില്‍ നിന്ന് വിരമിച്ചു.

തൃശൂര്‍ അതിരൂപതയില്‍ മറ്റം ഇടവകയില്‍ ചിറ്റിലപ്പിള്ളി ചുമ്മാര്‍-കുഞ്ഞായി ദമ്പതിമാരുടെ എട്ട് മക്കളില്‍ ആറാമനായി 1934 ഫെബ്രുവരി 7ന് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി ഭൂജാതനായി. 1951 ല്‍ മറ്റം സെന്റ് ഫ്രാന്‍സീസ് ഹൈസ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി പാസ്സായി. തേവര എസ്.എച്ച് കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസ്സായ ശേഷം 1953 ല്‍ സെമിനാരിയില്‍ ചേര്‍ന്നു. 1958 ല്‍ മംഗലപ്പുഴ മേജര്‍ സെമിനാരിയില്‍ ചേര്‍ന്നു. 1958 ല്‍ മംഗലപ്പുഴ മേജര്‍ സെമിനാരിയിലെ പഠനത്തിനു ശേഷം തിയോളജി പഠനത്തിനായി റോമിലെ ഉര്‍ബന്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു.

1961 ഒക്‌ടോബര്‍ 18ന് അഭിവന്ദ്യ മാര്‍ മാത്യു കാവുകാട്ടു പിതാവില്‍ നിന്നു റോമില്‍ വച്ച് പട്ടമേറ്റു. തുടര്‍ന്ന് റോമിലെ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി. 1966 ല്‍ തിരിച്ചെത്തി ആളൂര്‍, വെള്ളാച്ചിറ എന്നീ ഇടവകകളില്‍ അസി.വികാരിയായി. 1967-1971 കാലത്ത് വടവാതൂര്‍ മേജര്‍ സെമിനാരിയില്‍ പ്രൊഫസറായി സേവനമനുഷ്ഠിച്ചു.

1971 ല്‍ കുണ്ടുകുളം പിതാവിന്റെ ചാന്‍സലറായി നിയമിക്കപ്പെട്ടു. 1978 മുതല്‍ 88 വരെ തൃശൂര്‍ അതിരൂപതയുടെ വികാരി ജനറാള്‍ ആയിരുന്നു. 1988 ല്‍ സീറോ-മലബാര്‍ വിശ്വാസികള്‍ക്കുവേണ്ടി കല്യാണ്‍ രൂപത സ്ഥആപിതമായപ്പോള്‍ ആ രൂപതയുടെ പ്രഥമ മെത്രാനായി നിയോഗിക്കപ്പെട്ടു. 10 വര്‍ഷത്തോളം അവിടെ ശുശ്രൂഷ ചെയ്തു.

താമരശ്ശേരി രൂപത മെത്രാനായി ചുമതലയേറ്റെടുത്തപ്പോള്‍ സ്വീകരിച്ച ആദര്‍ശവാക്യം നവീകരിക്കുക, ശക്തിപ്പെടുക എന്നതായിരുന്നു. കുടുംബങ്ങളുടെ നവീകരണത്തിലൂടെ ആദര്‍ശവാക്യത്തിന്റെ പൂര്‍ണ്ണമായ ഫലപ്രാപ്തി രൂപതയില്‍ കൈവരിക്കുന്നതിന് അഭിവന്ദ്യ പിതാവ് ആത്മാര്‍ത്ഥമായി പരിശ്രമിച്ചിരുന്നു. രൂപതയുടെ ആത്മീയ സ്രോതസ്സായ പുല്ലാരാംപാറ ബഥാനിയാ ധ്യാനകേന്ദ്രം പുതുക്കി നിര്‍മ്മിച്ചത് 2004 സെപ്തംബര്‍ 13 ന് ആയിരുന്നു. ധ്യാനകേന്ദ്രത്തോടു ചേര്‍ന്ന് 2005 ജൂലൈ 23 ന് നിത്യാരാധനകപ്പേളയും കുദാശ ചെയ്തു.

രൂപതയില്‍ 13 വര്‍ഷത്തിനുള്ളില്‍ ഉണ്ടായ പള്ളികളുടെ എണ്ണം വളര്‍ച്ചയുടെ ശക്തി വെളിപ്പെടുത്തുന്നു. നേരത്തെ ഉണ്ടായിരുന്ന ചെറിയ പള്ളികളൊക്കെ ഇടവക ദൈവാലയങ്ങളായി ഉയര്‍ത്തിയതും അവിടെയൊക്കെ വികാരിമാരെ നിയമിച്ചതും പിതാവിന്റെ മിഷനറി മനസ്സാണ്. വൈദികരുടെ എണ്ണം സാരമായി വര്‍ദ്ധിച്ചത് പിതാവിന്റെ കാലത്താണ്. സമര്‍ത്ഥന്മാരെ കണ്ടുപിടിച്ച് ഉപരിപഠനത്തിനയക്കുവാനും അവരുടെ സേവനം എല്ലായിടത്തും ലഭ്യമാക്കുവാനും പിതാവ് പ്രത്യേകം ശ്രദ്ധിച്ചു. ഏതെങ്കിലും അച്ചന് രോഗം വന്നാല്‍ ആശ്വസിപ്പിക്കാനായി ഓടിയെത്തുന്ന ആദ്യവ്യക്തി പിതാവാണ്. അതിഥികളോടുള്ള പെരുമാറ്റം കണ്ടു പഠിക്കേണ്ടതാണ്. താമരശ്ശേരി രൂപതയുടെ കോഴിക്കോട്ടുള്ള സാന്നിദ്ധ്യം പി.എം.ഒ.സി. തന്നെയാണ്. വിശ്വാസപരിശീലനത്തിന്റെ എല്ലാ വിഭാഗങ്ങളും അവിടെ പ്രവര്‍ത്തിക്കുന്നു. സമര്‍ത്ഥരായ നമ്മുടെ കുട്ടികള്‍ക്ക് ഉപരിപഠനത്തിനും ജോലിലഭ്യതയ്ക്കും വേണ്ടിയാണ് സ്റ്റാര്‍ട്ട് ട്രെയിനിംഗ് സെന്റര്‍ ആരംഭിച്ചത്. രൂപതയിലെ എല്ലാ ഇടവകകളിലും സന്ദര്‍ശനം നടത്തി, വാര്‍ഡ് കൂട്ടായ്മകളില്‍ പങ്കെടുക്കുകയും രോഗികളെ ഭവനങ്ങളില്‍ ചെന്ന് പ്രാര്‍ത്ഥിച്ച് ആശ്വസിപ്പിക്കുകയും ചെയ്യാന്‍ പിതാവിന് കഴിഞ്ഞു.

സന്ന്യസ്തരുടെ എണ്ണവും പ്രവര്‍ത്തന മേഖലയും വളര്‍ന്നത് പിതാവിന്റെ കാലത്താണ്. താമരശ്ശേരി പട്ടണത്തിന്റെ ഹൃദയഭാഗത്ത് വാസ്തുശില്പത്തില്‍ മികവുപുലര്‍ത്തുന്ന കത്തീഡ്രല്‍ ദൈവാലയം വന്ദ്യപിതാവിന്റെ നേട്ടമാണ്. സീറോ-മലബാര്‍ സഭയുടെ അഭിമാനമാണ്, അഭിവന്ദ്യ പിതാവ് നേതൃത്വം കൊടുത്ത് ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍ സഭയ്ക്കുനല്‍കിയ ആരാധനാക്രമ പുസ്തകങ്ങള്‍. ഇടവക സന്ദര്‍ശനം നടത്തുമ്പോള്‍ പിതാവ് ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുമായിരുന്നു. പ്രകൃതിയെ സ്‌നേഹിക്കുന്ന പിതാവ് എല്ലാം ദൈവദാനമായി കണ്ടിരുന്നു. മുഴുവന്‍ കൊന്തയും കനോനനമസ്‌കാരവും മുട്ടില്‍ നിന്നും നടന്നുമായി എന്നും ചൊല്ലും. എത്ര വൈകിയാലും പ്രാര്‍ത്ഥനപൂര്‍ണ്ണമാക്കാതെ കിടക്കാറില്ല. പ്രതിസന്ധികളുടെ മുമ്പില്‍ കഴുത്തിലെ മാലയിലെ കുരിശില്‍ പിടിച്ചു പറയും, ‘ഇതല്ലേ നമ്മുടെ ആശ്രയം’. അടുത്തു നില്‍ക്കുന്നവരുടെ കണ്‍പീലികള്‍ നനയുമായിരുന്നു.

Top