മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ..ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കോതമംഗലം: മാത്യു കുഴൽനാടൻ എംഎൽഎയും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും അറസ്റ്റിൽ. കോതമംഗലത്തെ സമരപ്പന്തലിൽ നിന്നാണ് പൊലീസ് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തത്.
കാട്ടാന ആക്രമണത്തിൽ നേര്യമംഗലത്ത് കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി പ്രതിഷേധിച്ച സംഭവത്തില്‍ ആണ് അറസ്റ്റ് ചെയ്തത് . ബലം പ്രയോഗിച്ചാണ് പൊലീസ് എംഎൽഎ അടക്കമുള്ളവരെ സമരപന്തലിൽ നിന്നും അറസ്റ്റ് ചെയ്തത്. തുടർന്നുണ്ടായ സംഘർഷത്തിൽ പൊലീസ് ബസും ജീപ്പും കോൺഗ്രസ് പ്രവർത്തകർ തകർത്തു. ഇരു വാഹനങ്ങളുടേയും ചില്ലുകൾ പ്രവർത്തകർ എറിഞ്ഞു തകർത്തു.

വയോധികയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കണ്ടാലറിയുന്ന 14 പേര്‍ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ആശുപത്രിയിൽ ആക്രമണം നടത്തൽ, മൃതദേഹത്തോട് അനാദരവ് എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകളാണ് 14 പേര്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്. എംപിയും എം.എൽ.എയും ഉൾപ്പടെയുള്ളവരെ പ്രതിയാക്കിയാണ് രണ്ട് കേസ്. ആശുപത്രിയിൽനിന്ന് മൃതദേഹം എടുത്തു കൊണ്ടുപോയതിന് മാത്യു കുഴൽനാടനും കണ്ടാലറിയാവുന്നവർക്കുമെതിരെ കേസെടുത്തിരുന്നു. റോഡ് ഉപരോധിച്ചതിന് ഡീൻ കുര്യാക്കോസ് എം.പി, മാത്യു കുഴൽനാടൻ, ഷിബു തെക്കുംപുറം എന്നിവര്‍ക്കെതിരെ മറ്റൊരു കേസും എടുത്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേര്യമം​ഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര( 70) കഴിഞ്ഞ ദിവസം രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൂവ വിളവെടുക്കുന്നതിന് ഇടയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇന്ദിരയെ കോതമം​ഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. മൃതദേഹം കോതമം​ഗലം താലൂക്ക് ആശുപത്രിയിലായിരുന്നു. ഇൻക്വസ്റ്റ് നടപടിക്കായി പൊലീസ് എത്തിയപ്പോൾ തടഞ്ഞ കോൺഗ്രസ് നേതാക്കൾ മൃതദേഹവുമായി റോഡിലേക്ക് പോവുകയായിരുന്നു. തുടർന്ന് വലിയ പ്രതിഷേധമാണ് നടന്നത്. ഇതിന് പിന്നാലെയാണ് പൊലീസ് കേസും എംഎൽഎ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തതും

Top