തൃശൂര്‍: മറ്റത്തൂര്‍ പഞ്ചായത്തില്‍ ബിജെപി പിന്തുണയോടെ പഞ്ചായത്ത് ഭരണം യുഡിഎഫ് വിമതപക്ഷം നേടി. തൃശൂരിലെ മറ്റത്തൂർ പഞ്ചായത്തിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസിന്റെ മുഴുവൻ അംഗങ്ങളും പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിക്കൊപ്പം ചേർന്ന് മുന്നണി രൂപീകരിച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയെ ജയിപ്പിച്ച് പഞ്ചായത്ത് ഭരണം പിടിച്ചു.
24 അംഗങ്ങളുള്ള പഞ്ചായത്തില്‍ സ്വതന്ത്രയായി ജയിച്ച ടെസ്സി ജോസ് കല്ലറക്കല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എട്ട് കോണ്‍ഗ്രസ് അംഗങ്ങളും നാല് ബിജെപി അംഗങ്ങളും ടെസ്സി ജോസ് കല്ലറക്കലിനെ പിന്തുണച്ചു.രാജിവച്ച എട്ട് കോൺഗ്രസ് അംഗങ്ങളുടെയും രണ്ട് വിമതരുടെയും ബിജെപി അംഗങ്ങളുടെയും വോട്ടുകൾ ടെസി ജോസിന് ലഭിച്ചു. ആകെ 10 അംഗങ്ങളായിരുന്നു എൽഡിഎഫിന് പഞ്ചായത്തിലുണ്ടായിരുന്നത്.
കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു പഞ്ചായത്തില്‍ നിന്നും വിജയിച്ച എട്ട് കോണ്‍ഗ്രസ് വാര്‍ഡ് അംഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. മറ്റത്തൂരില്‍ നടന്നത് ബിജെപി കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടാണെന്ന് സിപിഐഎം ആരോപിച്ചു. കോണ്‍ഗ്രസിന്റെ ജില്ലാ നേതാക്കളും ബിജെപി സംസ്ഥാന നേതാവും തെരഞ്ഞെടുപ്പ് ദിവസം പഞ്ചായത്തില്‍ ക്യാമ്പ് ചെയ്തു. ഇരു പാര്‍ട്ടികളും തമ്മില്‍ ഗൂഢാലോചന നടത്തിയാണ് ജനാധിപത്യം അട്ടിമറിച്ചതെന്നും സിപിഐഎം കൂട്ടിച്ചേര്‍ത്തു.
കോൺഗ്രസിന് ശക്തമായ അടിത്തറയുള്ള മറ്റത്തൂർ പഞ്ചായത്തിലെ പ്രാദേശിക കോൺഗ്രസ് നേതൃത്വവും ഡിസിസി നേതൃത്വവും തമ്മിൽ ഏറെ നാളുകളായി അകൽച്ചയിലായിരുന്നു. ഡിസിസി നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾക്കെതിരെ പ്രാദേശിക നേതൃത്വം നിർത്തിയ സ്ഥാനാർത്ഥികൾ എട്ടുപേരും വിജയിച്ചു. ഇവരാണ് ഇപ്പോൾ രാജിവച്ച് ബി.ജെ.പിയുമായി മുന്നണി രൂപീകരിച്ച് പഞ്ചായത്ത് ഭരണം പിടിച്ചത്.മിനിമോൾ, ശ്രീജ, സുമ ആന്റണി, അക്ഷയ് സന്തോഷ്, പ്രിന്റോ പള്ളിപ്പറമ്പൻ, സിജി രാജേഷ്, സിബി പൗലോസ്, നൂർജഹാൻ നവാസ് എന്നിവരാണ് രാജി വച്ചത്.










