കോഴിക്കോട് :മുസ്ലിം ലീഗ് സ്ഥാനാർഥി പട്ടികയിൽ അതൃപ്തി പരസ്യമാക്കിയ അബ്ദുറഹ്മാൻ രണ്ടത്താണിയെ കൂടെക്കൂട്ടാൻ സിപിഐഎം. അബ്ദുറഹ്മാൻ രണ്ടത്താണിയെ പുകഴ്ത്തിയും പ്രഖ്യാപിച്ച സീറ്റുകളിൽ മാറ്റം വന്നേക്കാമെന്ന് വ്യക്തമാക്കിയും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ രംഗത്തെത്തി. ലീഗിലെ അസംതൃപ്തി അനുകൂലമാക്കുമോ എന്ന് നോക്കുമെന്നും വിജയരാഘവന്റെ പ്രതികരണം.
അതേസമയം സ്ഥാനാര്‍ത്ഥി പട്ടികയില്‍ അതൃപ്തി അറിയിച്ചതിന് പിന്നാലെ വിശദീകരണവുമായി മുസ്‌ലിം ലീഗിന്റെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ അബ്ദുറഹിമാന്‍ രണ്ടത്താണി. പാര്‍ട്ടിക്കാരന്‍ എന്ന നിലയ്ക്കുളള വികാരം മാത്രമാണ് പ്രകടിപ്പിച്ചതെന്നും താന്‍ ആശയപരമായി ലീഗുകാരനാണെന്നും രണ്ടത്താണി പറഞ്ഞു. ഇന്നുവരെ പാര്‍ട്ടിയുടെ ട്രാക്ക് തെറ്റിപ്പോയിട്ടുളള ആളല്ലെന്നും തന്റെ കഴിഞ്ഞ കാല പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ അത് മനസിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘പാര്‍ട്ടി തീരുമാനങ്ങളെ അവഗണിക്കുകയല്ല ചെയ്തത്. ഞാന്‍ പ്രതികരിക്കുക മാത്രമാണ് ചെയ്തത്. എന്റെ നേതാക്കന്മാരെ ഞാന്‍ എപ്പോഴും ബന്ധപ്പെടുന്നതല്ലേ. ആദരണനീയനായ തങ്ങളെ ഞാന്‍ പോയി കണ്ടല്ലോ. അദ്ദേഹം പറഞ്ഞ നിലപാട് തന്നെയുളളു. മാധ്യമങ്ങള്‍ തെറ്റിദ്ധരിക്കുകയാണ്. ഞങ്ങളെപ്പോലുളള യുവാക്കളൊക്കെ കടന്നുവന്നത് മുഹമ്മദ് അലി ഷിഹാബ് തങ്ങളുടെ കാലത്താണ്. മുനീര്‍ സാഹിബും സി മമ്മൂട്ടി സാഹിബും ഞാനുമൊക്കെ അപ്പോഴാണ് വന്നത്. മുഹമ്മദലി തങ്ങളാണ് യുവാക്കള്‍ക്ക് പ്രാധാന്യം കൊടുത്തുളള നീക്കം ആരംഭിച്ചത്. അതേ പാത ഇവിടെയും പിന്തുടരുന്നു എന്നാണ് ഞാന്‍ പറഞ്ഞത്. അതിനെ മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കുകയാണ് നിങ്ങള്‍ ചെയ്തത്’: അബ്ദുറഹിമാന്‍ രണ്ടത്താണി പറഞ്ഞു.
മുസ്ലീം ലീഗിന്റെ കരുത്തുറ്റ മുഖമാണ് അബ്ദുറഹ്മാൻ രണ്ടത്താണിയെന്ന് എ വിജയരാഘവൻ പറഞ്ഞു. കോൺഗ്രസിന് പിന്നാലെ ലീഗിലെയും അതൃപ്തി പുറത്ത് വന്നു. യുഡിഎഫിലെ അതൃപ്തി അനുകൂലമാക്കാൻ ശ്രമം നടത്തുന്നുണ്ട്. മാറിയ സാഹചര്യത്തിൽ പ്രഖ്യാപിച്ച സ്ഥാനാർഥികളും മാറിയേക്കാം. ഇടതു എംഎൽഎമാരുടെ എണ്ണം കൂട്ടാൻ എന്തും ചെയ്യുമെന്ന് അദേഹം വ്യക്തമാക്കി.
ആശയപരമായി ഞാൻ മുസ്ലിം ലീഗുകാരനാണെന്ന് അബ്ദുറഹിമാൻ രണ്ടത്താണി പറയുന്നു. പാർട്ടിക്കാരൻ എന്ന നിലയിലുള്ള വികാരമാണ് പ്രകടിപ്പിച്ചത്. പാർട്ടിയുടെ ട്രാക്കിൽ നിന്ന് തെറ്റിയിട്ടില്ല ഇന്നു വരെ. സിപിഐഎം നേതാക്കളുമായി നല്ല ബന്ധം. മുഹമ്മദലി ശിഹാബ് തങ്ങൾ യുവാക്കൾക്ക് പ്രാതിനിധ്യം നൽകി. പോസ്റ്റിൽ ഉള്ള കാര്യങ്ങൾ തന്നെയാണ് അഭിപ്രായമെന്ന് അബ്ദുറഹിമാൻ രണ്ടത്താണി പറഞ്ഞു.
അതേസമയം എൽഡിഎഫ് സ്ഥാനാർഥിയായേക്കുമെന്ന റിപ്പോർട്ടുകൾ അബ്ദുറഹ്മാൻ രണ്ടത്താണി നിഷേധിച്ചില്ല. ലീഗിൽ ഉറച്ചു നിൽക്കുമോ എന്ന ചോദ്യത്തിന് അബ്ദുറഹ്മാൻ രണ്ടത്താണി പ്രതികരിച്ചില്ല. അതേസമയം താനൂരിൽ മന്ത്രി വി അബ്ദുറഹിമാൻ മത്സരിക്കില്ല. സ്ഥാനാർഥി ആകണമെങ്കിൽ മണ്ഡലം മാറണമെന്നാണ് നിലപാട്.










