സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ആളൊഴിഞ്ഞ കെട്ടിത്തിൽ നിന്നും രാത്രി കേൾക്കുന്ന നിലവിളി അനാശാസ്യ സംഘത്തിന്റേത് എന്നു പൊലീസ്. പ്രേതബാധയുണ്ടെന്നു വരുത്തി തീർത്ത് അനാശാസ്യ – ലഹരി മാഫിയ പ്രവർത്തനങ്ങൾ സജീവമാക്കാനുള്ള മാഫിയ സംഘത്തിന്റെ ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നാണ് അർദ്ധരാത്രിയിൽ സ്ത്രീയുടെ നിലവിളി ശബ്ദം കേൾക്കുന്നത്. രാത്രി പന്ത്രണ്ട് മണിയോട് അടുക്കുന്ന സമയത്താണ് മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിൽ നിന്നും അസ്വാഭാവികമായ നിലവിളി ഉയർന്നു കേൾക്കുന്നത്. ഇവിടെ എത്തി പരിശോധിക്കുമ്പോൾ ആരും ഉണ്ടാകില്ല.
എന്നെ രക്ഷിക്കണേ.. എന്നു സ്ത്രീ അലറിക്കരയുന്ന രീതിയിലാണ് നിലവിളി ഉയരുന്നത്. ചിലദിവസങ്ങളിൽ ഇവിടെ നിന്നും വലിയ ശബ്ദത്തിലാണ് രാത്രികളിൽ നിലവിളി കേൾക്കുന്നത്. രാത്രിയിൽ ഒറ്റപ്പെട്ട കെട്ടിടത്തിൽ നിന്നും നിലവിളി കേൾക്കുന്നതിനാൽ ജീവനക്കാരും ഇവിടേയ്ക്കു പോകാൻ ധൈര്യപ്പെടുന്നില്ല. സെക്യൂരിറ്റി ജീവനക്കാരിൽ ചിലരുടെ ഒത്താശയും ഈ സംഘത്തിനുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
എന്നാൽ, മെഡിക്കൽ കോളേജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിനു സമീപത്തെ ഈ ഒഴിഞ്ഞ കെട്ടിടം അനാശാസ്യ സംഘങ്ങളുടെ താവളമാണ്. ഇവിടേയ്ക്കു പൊലീസിന്റെയും സെക്യൂരിറ്റി ജീവനക്കാരുടെയും പരിശോധന ഒഴിവാക്കാൻ ലഹരി മാഫിയയും, അനാശാസ്യ സംഘങ്ങളും ചേർന്നു നടത്തുന്ന നാടകമാണ് ഇപ്പോഴുള്ള നിലവിളി ശബ്ദമെന്നാണ് സൂചന.
കെട്ടടത്തിൽ പ്രേതബാധയുണ്ടെന്നു വരുത്താൻ ആശുപത്രിയിലെ ചില സെക്യൂരിറ്റി ജീവനക്കാരും ഇവർക്കൊപ്പം കൂട്ടു ചേരുന്നുണ്ടെന്നും സൂചനയുണ്ട്. കൊവിഡ് കാലത്ത് ആശുപത്രിയിൽ കൂടുതൽ ആളുകൾക്കു കൊവിഡ് സ്ഥിരീകരിച്ചതായി സെക്യൂരിറ്റി ജീവനക്കാർ തന്നെ പ്രചരിപ്പിച്ചിരുന്നു. ഇതിൽ ചില ജീവനക്കാരാണ് ഗൈനക്കോളജി വിഭാഗത്തിലെ ഒഴിഞ്ഞ കെട്ടിടത്തിൽ പ്രേത ബാധയുണ്ടെന്ന പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്നതെന്നാണ് ജില്ലാ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്.
വ്യാജ പ്രചാരണം നടത്തിയ ശേഷം ഈ കെട്ടിടം കേന്ദ്രീകരിച്ചു അനാശാസ്യ പ്രവർത്തനം നടത്തുകയാണ് സംഘം. മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ പൊലീസാണ് സംഭവത്തിനു പിന്നിൽ ്അനാശാസ്യ – ലഹരി മാഫിയ സംഘങ്ങളാണ് എന്നു കണ്ടെത്തിയത്.