സംസ്ഥാനത്ത് എല്ലാവര്‍ക്കും മിനിമം വേതനം 18000 രൂപ

സംസ്ഥാനത്ത് രണ്ട് മാസത്തിനകം പുതിയ തൊഴില്‍ നയം നിലവില്‍ വരും. എല്ലാവര്‍ക്കും പ്രതിമാസ മിനിമം കൂലി 18000 രൂപയാക്കിയുള്ള പ്രഖ്യാപനമാകും അതില്‍ പ്രധാനം. തോട്ടം മേഖലയില്‍ ആവശ്യമായ പരിഷ്‌കരണം നടത്തുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു. പുതിയ തൊഴില്‍ നയം കൊണ്ടുവരാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തി. തൊഴില്‍ സംരക്ഷിച്ചുകൊണ്ടുള്ള തൊഴില്‍ നയം വേണമെന്ന് സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ആരോഗ്യകരമായ തൊഴില്‍ സംസ്‌കാരം ഉറപ്പുവരുത്തുമെന്ന് മന്ത്രി ഉറപ്പുനല്‍കി. 80 മേഖലകളിലാണ് കുറഞ്ഞ കൂലി നടപ്പാക്കുക. പ്രതിമാസ കുറഞ്ഞ ശമ്പളം 18000 ആക്കാനും തീരുമാനിച്ചിട്ടുണ്ട്. മിനിമം വേതനം ഇല്ലാത്ത മേഖലകളുമുണ്ട്. ഇത്തരം മേഖലകളില്‍ കേവല വേതന നിയമം നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വീടില്ലാത്ത തോട്ടം തൊഴിലാളികള്‍ക്ക് വീട് നിര്‍മാണത്തിന് സര്‍ക്കാര്‍ സഹായം നല്‍കും. തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലന പദ്ധതികളും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. തൊഴിലാളികലുടെ നൈപുണ്യ വികസനത്തിന്റെ ഭാഗമായി കിലെ ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ബാലവേല വിരുദ്ധ സംസ്ഥാനമായി കേരളം ഉടന്‍ മാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top