പറഞ്ഞിട്ടും ബസ് നിറുത്തിയില്ല, മിന്നല്‍ ബസിലെ കണ്ടക്ടര്‍ ഡ്രൈവറുടെ കണ്ണ് തകര്‍ത്തു

തിരുവനന്തപുരം: ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താത്തതില്‍ ദേഷ്യപ്പെട്ട് കണ്ടക്ടര്‍ ഡ്രൈവറുടെ കണ്ണ് അടിച്ച് തകര്‍ത്തു. കോഴിക്കോട് നിന്നു തിരുവനന്തപുരത്തേക്ക് ചൊവ്വാഴ്ച പുലര്‍ച്ചെ വന്ന മിന്നല്‍ ബസിലാണ് സംഭവം നടന്നത്. സ്റ്റോപ്പ് ഇല്ലാത്തിടത്ത് ബസ് നിറുത്തണമെന്ന കണ്ടക്ടറുടെ ആവശ്യം ഡ്രൈവര്‍ നിരസിച്ചതാണ് കണ്ടക്ടറെ പ്രകോപിതനാക്കിയത്. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ഡ്രൈവര്‍ ഷാജഹാനാണ് അടിയേറ്റത്. വെള്ളക്കുപ്പികൊണ്ടുള്ള അടിയേറ്റ് ഡ്രൈവറുടെ കണ്ണിന് സാരമായി പരിക്കേറ്റു. ഗവ. കണ്ണാശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാജഹാന് അടിയന്തര ശസ്ത്രക്രിയ വേണ്ടിവരും. കണ്ടക്ടര്‍ അമീര്‍ അലിക്കെതിരെ സ്റ്റേഷന്‍ അധികൃതര്‍ക്ക് പരാതി നല്‍കി.

പി.എം.ജിയില്‍ സ്റ്റോപ്പില്ലാത്തിടത്ത് ബസ് നിറുത്താന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡ്രൈവര്‍ തയാറായില്ല. താന്‍ പറഞ്ഞിട്ടും ബസ് നിര്‍ത്താത്തത് കണ്ടക്ടറെ ദേഷ്യത്തിലാക്കി. ഇതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ പരാക്രമം കാണിക്കുകയുമായിരുന്നു. തമ്പാനൂര്‍ പൊലീസിനും പരാതി കൈമാറിയിട്ടുണ്ട്. സി.ഐ.ടി.യു സംഘടനാ ഭാരവാഹിയായ കണ്ടക്ടറെ രക്ഷിക്കാന്‍ യൂണിയന്‍ നേതൃത്വം ഇടപെട്ടിരുന്നു. എന്നാല്‍ കണ്ണിന്റെ പരിക്ക് ഗുരുതരമായതിനാല്‍ കേസ് ഒഴിവാക്കാന്‍ കഴിഞ്ഞില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top