മിഷേലിന്റെ മരണം സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്ത്;മരിക്കുന്നതിന് തൊട്ട് മുമ്പ് ഗോശ്രീ പലത്തിലേക്ക് മിഷേല്‍ നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന്

കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണം സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്ത്. മിഷേല്‍ ഗോശ്രീ പലത്തിലേക്ക് നടന്നുപോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. കലൂര്‍ പള്ളിയില്‍ നിന്ന് ഇറങ്ങിയ മിഷേല്‍ ഗോശ്രീ പലത്തിലേക്ക് നടന്നു പോകുന്ന ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വൈകീട്ട് ഏഴു മണിക്ക് ഗോശ്രീ പലത്തിലേക്ക് മിഷേല്‍ നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്.

ദൃശ്യങ്ങളില്‍ മിഷേല്‍ ഒറ്റക്കാണ് നടന്നുപോകുന്നത്. മരണം ആത്മഹത്യ ആണെന്ന പോലീസ് നിഗമനത്തെ സാധൂകരിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ദൃശ്യമെന്ന് കരുതുന്നു. ദൃശ്യങ്ങളില്‍ വ്യക്തത കുറവുണ്ടെങ്കിലും വസ്ത്രത്തിന്റെ നിറവും, നടക്കുന്ന രീതിയും വച്ചാണ് അത് മിഷേല്‍ തന്നെയാണ് എന്ന് പോലീസ് ഉറപ്പിക്കുന്നത്. ഹൈക്കോടതി ജങ്ഷന് അടുത്തുള്ള ഫ്ളാറ്റില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. നേരത്തെ മിഷേലിനെപോലെ തോന്നിക്കുന്ന പെണ്‍കുട്ടിയെ ഗോശ്രീ പാലത്തില്‍ വച്ച് കണ്ടെന്ന് സാക്ഷിമൊഴി ഉണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാര്‍ച്ച് ആറിന് വൈകീട്ട് കൊച്ചി വാര്‍ഫിലാണ് മിഷേലിന്റെ മൃതദേഹം കണ്ടത്. തലേന്ന് വൈകീട്ട് കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്ന് കലൂര്‍ പള്ളിയിലേക്കു പോയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. പഠനത്തിലടക്കം എല്ലാ കാര്യങ്ങളിലും മിടുക്കിയായിരുന്ന മിഷേല്‍ ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും തറപ്പിച്ചു പറയുന്നു. കാണാതായ ദിവസം വൈകീട്ട് മിഷേല്‍ കലൂര്‍ പള്ളിയിലെത്തിയ സി.സി.ടി.വി. ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് കിട്ടിയിട്ടുണ്ട്. ഇതില്‍ തികച്ചും സാധാരണ മട്ടില്‍ പെരുമാറുകയും പ്രാര്‍ത്ഥിച്ചു പുറത്തിറങ്ങുന്നതും വ്യക്തമാണ്.

ഇലഞ്ഞി പെരിയപ്പുറം സ്വദേശിനിയായ മിഷേല്‍ പാലാരിവട്ടത്തെ സ്ഥാപനത്തില്‍ സി.എ. വിദ്യാര്‍ഥിനിയായിരുന്നു.സാധാരണ ഞായറാഴ്ചകളില്‍ ഹോസ്റ്റലില്‍ നിന്ന് വീട്ടിലേക്കു പോവുകയാണ് പതിവ്. തിങ്കളാഴ്ച പരീക്ഷയായതിനാല്‍ വീട്ടിലേക്കു വരില്ലെന്നും വൈകീട്ട് കലൂര്‍ നൊവേന പള്ളിയില്‍ പോകുമെന്നും ഞായറാഴ്ച മൂന്നു മണിക്ക് അമ്മ സൈലമ്മയെ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു.പള്ളിയില്‍ പോയ മിഷേല്‍ രാത്രി എട്ടായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതരാണ് വീട്ടുകാരെ വിവരമറിയിച്ചത്. രാത്രി തന്നെ ബന്ധുക്കള്‍ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പിറ്റേന്ന് സന്ധ്യക്കാണ് എറണാകുളം വാര്‍ഫിനു സമീപത്തു നിന്ന് മൃതദേഹം കിട്ടിയത്. കേസ് അന്വേഷണത്തില്‍ പോലീസിന്റെ അനാസ്ഥ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

മിഷേലിന്റെ മരണം ആത്മഹത്യ തന്നെയാണെന്നാണ് പോലീസ് ആദ്യം മുതല്‍ക്ക് തന്നെ പറഞ്ഞിരുന്നത്. ആത്മഹത്യക്ക് പ്രേരിപ്പിച്ചതിന് മിഷേലിന്റെ അകന്ന ബന്ധുവായ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. ഛത്തീസ്ഗഢില്‍ ജോലി ചെയ്യുന്ന പിറവം സ്വദേശി ക്രോണിന്‍ (27) ആണ് അറസ്റ്റിലായത്. ക്രോണിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കുന്നുണ്ട്.

Top