മുസ്ലീം പേരുള്ള ഗ്രാമങ്ങളിലേയ്ക്ക് വിവാഹ ആലോചനകളില്ല: മൂന്ന് ഗ്രാമങ്ങളുടെ പേരുകള്‍ മാറ്റി സര്‍ക്കാര്‍ നടപടി

ന്യൂഡല്‍ഹി: മുസ്ലീം പേരുകളുള്ള ഹിന്ദു ഭൂരിപക്ഷ ഗ്രാമങ്ങളുടെ പേരുകള്‍ മാറ്റി രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. മൂന്ന് ഗ്രാമങ്ങളുടെ പേരുകളാണ് മാറ്റിയത്. മുസ്ലീം പേരുള്ള ഗ്രാമങ്ങളുടെ പേരുകള്‍ പുനര്‍നാമകരണം ചെയ്യാന്‍ വസുന്ധര രാജെ സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള അനുമതി കഴിഞ്ഞ ദിവസം ലഭിച്ചതോടെയാണ് മൂന്ന് ഗ്രാമങ്ങളുടെ പേര് പുനര്‍നാമകരണം ചെയ്തത്. ബാര്‍മര്‍ ജില്ലയിലെ മിയോണ്‍ കാ ബാര എന്ന ഗ്രാമത്തിന് മഹേഷ് നഗറെന്നും ഇസ്മാഈല്‍പൂര്‍ ഗ്രാമത്തിന് പിച്ചന്‍വയെന്നും ജലോര്‍ ജില്ലയിലെ നര്‍പാര ഗ്രാമത്തിന് നര്‍പുരയെന്നുമാണ് പുനര്‍നാമകരണം ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ മുഗള്‍സാരായ് റെയില്‍വേ ജംഗ്ഷന്‍ ദീന്‍ദയാല്‍ ഉപാധ്യായ ജംഗ്ഷനായി മാറ്റിയത് വിവാദമായിരുന്നു. മത ധ്രുവീകരണം നടത്തി വോട്ട് പിടിക്കാനുള്ള ബിജെപിയുടെ ശ്രമമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പേരുകള്‍ കൃത്യമായ കാരണങ്ങളില്ലാതെയാണ് പുനര്‍നാമകരണം ചെയ്യുന്നതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

ഹിന്ദു ഭൂരിപക്ഷമായ ഗ്രാമങ്ങളാണ് ഇവ. വിരലിലെണ്ണാവുന്ന മുസ്ലിങ്ങള്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്. മുസ്ലിം ചുവയുള്ള പേര് കാരണം തങ്ങളുടെ പെണ്‍കുട്ടികളെ മറ്റ് ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ വിവാഹം കഴിക്കാന്‍ തയ്യാറാവുന്നില്ല എന്നാണ് ചിലര്‍ പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുനര്‍നാമകരണത്തിന് തയ്യാറായത്.

ഇന്ത്യയുടെ മതസൗഹാര്‍ദ്ദത്തിനും സാഹോദര്യത്തിനും സംഭവിച്ചിരിക്കുന്ന തകര്‍ച്ചയെയാണ് ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. മുസ്ലീം ജനവിഭാഗങ്ങളോടുള്ള അതൃപ്തി വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങള്‍ നാള്‍ക്കുനാള്‍ ശക്തിപ്രാപിക്കുകയാണെന്നും വിമര്‍ശനം ഉയരുന്നു.

Top