പ്രധാനമന്ത്രിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തി തട്ടിപ്പ്; 57കാരന്‍ പിടിയില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തി പണം തട്ടിയ 57കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫരീദാബാദ് സ്വദേശി രജീന്തര്‍ കുമാര്‍ ത്രിപാദി എന്നയാളെയാണ് പൊലീസ് പിടികൂടിയത്. പ്രധാന്‍ മന്ത്രി ആവാസ് യോജന പദ്ധതിയുടെ അടിസ്ഥാനത്തില്‍ കുറഞ്ഞ ചെലവില്‍ വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഇയാള്‍ ആളുകളില്‍ നിന്നും പണം കൈക്കലാക്കിയത്. 2000ത്തിലേറെ വ്യക്തികളെ കബളിപ്പിച്ച് മൂന്ന് കോടിയോളം രൂപയാണ് ഇയാള്‍ കൈക്കലാക്കിയത്. ദേശീയ പാര്‍പ്പിട വികസന സംഘടനയുടെ ചെയര്‍മാന്‍ എന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ ഭൂരിഭാഗം പേരെയും തട്ടിപ്പിന് ഇരയാക്കിയത്. രജീന്തര്‍ കുമാര്‍ ത്രിപാദിക്കെതിരെ നിരവധി പരാതികളാണ് ഇതിനോടകം ലഭിച്ചിട്ടുള്ളതെന്ന് പൊലീസ് പറയുന്നു. മോദിയുടെ ഫോട്ടോ കൂടാതെ സര്‍ക്കാര്‍ വകുപ്പിന്റെ പേരും ഉപയോഗിച്ച് രജീന്തര്‍ വ്യാജ പ്രചരണം നടത്തിരുന്നുവെന്ന് പൊലീസ് പറയുന്നു. കേന്ദ്ര പാര്‍പ്പിട ദാരിദ്ര്യ ലഘൂകരണ മന്ത്രാലയത്തിന്റെ ലോഗോ അനുമതിയില്ലാതെ വ്യക്തിഗത ആവശ്യത്തിന് ഉപയോഗിച്ചെന്നതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. 1989ല്‍ എല്‍ ഐ സി പോളിസി വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ എന്ന പേരില്‍ ഒരു സന്നദ്ധ സംഘടന രൂപീകരിക്കുന്നതിനായാണ് ഖോരക്പൂരില്‍ നിന്നും ഡല്‍ഹിയിലേക്ക് രജീന്തര്‍ താമസം മാറിയത്. ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകള്‍ക്ക് ലോണ്‍ നല്‍കുക എന്നതായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം.

Top