പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ചായവിൽപ്പനക്കാരനെന്ന് പരിഹസിച്ച് യൂത്ത് കോൺഗ്രസ്. യുവ ദേശ് എന്ന യൂത്ത് കോൺഗ്രസിന്റെ ഓൺലൈൻ മാഗസിനിലൂടെയായിരുന്നു മോഡിക്കെതിരെയുള്ള പരിഹാസം. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ എന്നിവർക്കൊപ്പം മോഡി സംസാരിക്കുന്ന ചിത്രം ഉപയോഗിച്ചായിരുന്നു പരിഹാസ ട്രോൾ ഉണ്ടാക്കിയത്. സംഭവം വിവാദമായതോടെ യൂത്ത് കോൺഗ്രസ് ഇത് പിൻവലിച്ചു. എന്നാൽ ബിജെപി പ്രതിഷേധവുമായി രംഗത്ത് എത്തി. കോൺഗ്രസിന്റെ നിർലജ്ജമായ വർഗീയതയാണ് ഇത് വെളിവാക്കുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. ഇന്ത്യയുടെ ദരിദ്രരോടുള്ള കോൺഗ്രസിന്റെ മാനസികനില തുറന്നുകാട്ടപ്പെട്ടു. കിരീടാവകാശി രാഹുൽ ഇതിനെ പിന്തുണയ്ക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ട്വീറ്റ് പിന്‍വലിച്ചതുകൊണ്ട് പ്രശ്നം അവസാനിക്കില്ലെന്ന് ബിജെപി വക്താവ് സുധാംശു ത്രിവേദി പറഞ്ഞു. മനപ്പൂർവം ചെയ്തതോ അല്ലാത്തതോ ആകട്ടെ, അത് വരുത്തിവയ്ക്കുന്ന നഷ്ടം വലുതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


