എന്റെ അമ്മ കുറച്ച് വര്‍ഷങ്ങളായി വീല്‍ചെയറിലാണ്; എനിക്കറിയാം ആ അസ്വസ്ഥത; മോഹന്‍ലാല്‍

നീണ്ട ഇടവേളകള്‍ക്ക് ശേഷം ബ്ലോഗ് എഴുതി മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍. ഇതിന് മുമ്പ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു അദ്ദേഹം ബ്ലോഗ് എഴുതിയത്. വീല്‍ചെയറില്‍ ജീവിതം ഒതുങ്ങുന്നവരെക്കുറിച്ചാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ബ്ലോഗ്. ‘അവരും കാണട്ടേ ലോകത്തിന്റെ ഭംഗി’ എന്ന തലക്കെട്ടോടെ ആരംഭിക്കുന്ന കുറിപ്പില്‍ തന്റെ അമ്മയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്.

ബ്ലോഗിന്റെ പൂര്‍ണരൂപം വായിക്കാം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവരും കാണട്ടേ ലോകത്തിന്റെ ഭംഗി

കുറച്ച് മാസങ്ങളായി ഞാന്‍ ബ്ലോഗ് എഴുതിയിട്ട്. എനിക്ക് പോലും നിയന്ത്രിക്കാന്‍ പറ്റാത്ത തരത്തിലുള്ളതായിരുന്നു എന്റെ ഓട്ടം. തിരക്കുകള്‍ തലയില്‍ കുമിയുമ്പോള്‍ പ്രിയപ്പെട്ട പലകാര്യങ്ങളും സങ്കടത്തോടെ മാറ്റി വെയ്‌ക്കേണ്ടി വരും. എഴുതിയോ തീരൂ എന്ന് തോന്നുമ്പോള്‍ മാത്രമേ എപ്പോഴും ഞാന്‍ ബ്ലോഗ് എഴുതിയിട്ടുള്ളൂ. കാരണം ഇത് എനിക്ക് ആരെയും ബോധിപ്പിക്കാനുള്ളതല്ല. എന്റെ തന്നെ ഉള്ളിലെ ചില ആനന്ദങ്ങളും ആകുലതകളും സങ്കടങ്ങളുമെല്ലാമാണ്. അവയുടെ പങ്കുവെയ്ക്കലാണ്.

മഹാനായ ശാസ്ത്രഞ്ജന്‍ സ്റ്റീഫന്‍ ഹോക്കിങ് മരിച്ചത് എല്ലാവരെയും പോലെ ഏറ്റവും സങ്കടത്തോടെയാണ് ഞാനും കേട്ടത്. പിന്നീട് വായിച്ചത്. വെറും ഒരു വീല്‍ചെയറിലിരുന്ന് ക്ഷീരപഥങ്ങള്‍ക്കപ്പുറത്തേക്ക് ചിന്ത കൊണ്ട് യാത്രപോയി പല രഹസ്യങ്ങളുടെയും ചുരുളഴിച്ച ഈ മനുഷ്യന്‍ എനിക്ക് ശാസ്ത്ര പ്രതിഭ എന്നതിലുപരി മനുഷ്യന്റെ ഇച്ഛാശക്തിയുടെ വെട്ടിത്തിളങ്ങുന്ന ഉദാഹരണമായിരുന്നു. ഒന്നിനും മനുഷ്യനെ തളര്‍ത്താന്‍ സാധിക്കില്ല എന്നതിന്റെ പ്രതീകം. താരാപഥങ്ങള്‍ക്കപ്പുറത്തേക്ക് പോയ സ്റ്റീഫന്‍ ഹോക്കിങിന് പ്രണാമം. വിട.

ഹോക്കിങ് മരിക്കുന്നതിന് കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ എന്റെ ഒരു ഡോക്ടര്‍ സുഹൃത്തിനെ കാണാന്‍ പോയിരുന്നു. അടുത്തകാലത്ത് പരിചയപ്പെട്ടവരാണ് ഞങ്ങള്‍. വീല്‍ ചെയറിലാണ് അദ്ദേഹത്തിന്റെ ജീവിതം. അതിലിരുന്നാണ് അദ്ദേഹം രോഗികളെ പരിശോധിക്കുന്നത്. അന്ന് രാത്രി സംസാരിച്ചിരിക്കുമ്പോള്‍ അദ്ദേഹം എന്നോട് ചോദിച്ചു. ‘വീല്‍ചെയറില്‍ ജീവിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ അറിയുമോ ലാലിന്’. പെട്ടന്നുള്ള ചോദ്യമായിരുന്നു. ‘കുറച്ചൊക്കെ അറിയാം’ എന്ന് ഞാന്‍ മറുപടി പറഞ്ഞു.

അത് സത്യമാണ് കാരണം, ഞാന്‍ വീല്‍ചെയറില്‍ ജീവിക്കുന്നയാളായി ‘പ്രണയം’ എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അത്തരം ഒരു വ്യക്തിയുടെ മനോവ്യാപാരങ്ങളിലൂടെ ഞാന്‍ കടന്ന് പോയിട്ടുണ്ട്.

ഷോട്ട് എടുക്കന്നതിന് മുമ്പ് ആ അവസ്ഥയുടെ, അസ്വസ്ഥതകള്‍ ആലോചിച്ച് വീല്‍ചെയറില്‍ കണ്ണടച്ചിരുന്നിട്ടുണ്ട്. മാത്രമല്ല, എന്റെ പ്രിയപ്പെട്ട അമ്മ കുറച്ച് വര്‍ഷങ്ങളായി വീല്‍ചെയറിലാണ്. എത്രയോകാലം ഓടിച്ചാടി സന്തോഷിച്ച് നടന്നിരുന്ന അമ്മയ്ക്ക് പെട്ടന്ന് വീല്‍ചെയറിലേക്ക് ഒതുങ്ങേണ്ടി വന്നപ്പോഴുണ്ടായ അസ്വസ്ഥത ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പിന്നീട് ഒരു ഡോക്ടര്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ അത്രമാത്രം ശ്രദ്ധിക്കാത്ത കാര്യങ്ങളായിരുന്നു. ഞാന്‍ മാത്രമല്ല നമ്മളെല്ലാവരും അക്കാര്യങ്ങള്‍ അത്ര ശ്രദ്ധിക്കുന്നില്ല എന്നും എനിക്ക് തോന്നുന്നു. അദ്ദേഹം വേദനയോടെ പറഞ്ഞു.

‘ലാല്‍, ഞങ്ങള്‍ വീല്‍ചെയറില്‍ ജീവിക്കുന്നവര്‍ക്ക് ഒരിടത്തും പോവാന്‍ സാധിക്കില്ല. ആരാധനാലയങ്ങളില്‍ പോകണമെങ്കില്‍ നോക്കൂ..പല ആരാധാനാലയങ്ങളും ഉയരമുള്ള പടികള്‍ കഴിഞ്ഞിട്ടാണ്. റെയില്‍വെ സ്റ്റേഷനുകളില്‍െച്ചന്ന് നോക്കൂ, പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രെയിനിലേക്ക് കയറാന്‍ ഞങ്ങള്‍ക്ക് എന്തൊരു ബുദ്ധിമുട്ടാണ്. ഏതെങ്കിലും വേദിയില്‍ കയറണമെങ്കില്‍ എടുത്ത് കയറ്റണം. തിയറ്ററില്‍പ്പോയി ഒരു സിനിമകാണാന്‍ സാധിക്കില്ല. ഞങ്ങളെപ്പോലെ വീല്‍ചെയറില്‍ ജീവിക്കുന്നവര്‍ക്ക് ഒരിടത്തും ഒരു സഞ്ചാരപാതയില്ല. ഞങ്ങളെപ്പോലുള്ള മനുഷ്യരും ഈ സമൂഹത്തില്‍ ഉണ്ട് എന്ന് ആരും കരുതാറില്ല. അതുകൊണ്ട് ഞങ്ങളുടെ ജീവിതം എങ്ങോട്ടും പോകാതെ ഈ ചക്രക്കസേരയില്‍ ഒതുങ്ങുന്നു. ജനലിലൂടെ പുലരി വരുന്നതും പകല്‍ പറന്നുപോകുന്നതും സന്ധ്യ മായുന്നതും നോക്കി, സ്വതന്ത്രമായി പറക്കുന്ന പക്ഷിക്കൂട്ടങ്ങളെ നോക്കി…അങ്ങനെ..അങ്ങനെ…’

അത് കേട്ടപ്പോള്‍ ഞാന്‍ വല്ലാതെയായിപ്പോയി. എത്ര ശരിയാണ് അദ്ദേഹം പറഞ്ഞത്. ആരോഗ്യത്തോടെ നടക്കുന്ന നാം നമ്മെപ്പറ്റി മാത്രമേ ചിന്തിക്കന്നുള്ളൂ. നമുക്ക് വേണ്ടി മാത്രമേ നാം എല്ലാം ഉണ്ടാക്കുന്നുള്ളൂ. നമ്മുടെ സൗകര്യങ്ങളെയും ആവശ്യങ്ങളെയും മാത്രമേ നാം തൃപ്തിപ്പെടുത്താറുള്ളൂ. നമ്മുടെ ആഹ്ലാദിച്ചുമറയുന്ന വേഗമാര്‍ന്ന ജീവിതത്തെ എത്ര നിസ്സഹായമായിട്ടായിരിക്കും വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് ഇവര്‍നോക്കി കാണുന്നത്.

ഒരു മനുഷ്യന്‍ സാംസ്‌കാരികമായും ആത്മീയമായും മുന്നേറുന്നത് തന്നെപ്പറ്റി മാത്രം ആലോചിച്ചിരിക്കുമ്പോഴല്ല. തനിക്ക് ചുറ്റുമുള്ള ലോകത്തെക്കുറിച്ചും ആ ലോകത്തെ തന്നെക്കാള്‍ ചെറിയവരേയും, അശരണരരേയും, ആലംബമില്ലാതതവരെയും കുറിച്ച് ഓര്‍ക്കുകയും അവര്‍ക്ക് തന്നാല്‍ കഴിയുന്നത് ചെയ്യുമ്പോഴുമാണ്.

അവരുടെ ജീവിതം കൂടുതല്‍ നല്ലതാക്കാന്‍ സഹായിക്കുമ്പോഴാണ്. വ്യക്തികള്‍ ഇത്തരം ഒരു ബോധത്തിലേക്ക് ഉയരുമ്പോള്‍ സമൂഹവും ആ വികാസത്തിലേക്കും വളര്‍ച്ചയിലേക്കും പുരോഗമിക്കും. വേനലില്‍ പക്ഷികള്‍ക്ക് ദാഹം തീര്‍ക്കാനായി വെള്ളം വച്ചു കൊടുക്കുകയും മരങ്ങള്‍ വെട്ടുമ്പോള്‍ അതിനോടും നിത്യേന അതില്‍ വന്ന് ചേക്കേറി കൂടി ഒരുക്കിയിരുന്ന പക്ഷികളോട് പൊറുക്കാന്‍ പറയുകയും ചെയ്തിരുന്ന സംസ്‌കാരമാണ് ഭാരതത്തിന്റേത്. മരങ്ങളെയും പക്ഷികളെയും കുറിച്ച് നാം എത്രമാത്രം ബോധവാന്മാരായിരുന്നു. കാരുണ്യവാന്മാരായിരുന്നു എന്നതിന്റെ തെളിവാണ് ഇതെല്ലാം.

എന്നാല്‍ നാം ഇപ്പോള്‍ തൊട്ടടുത്തിരിക്കുന്ന മനുഷ്യന്റെ അവസ്ഥയെക്കുറിച്ചുപോലും ഓര്‍ക്കാറില്ല. അവരുടെ നിസ്സഹായതകളെ കാണാതെ അതിവേഗം നാം പാഞ്ഞുപോകുന്നു. വീല്‍ചെയറില്‍ ജീവിക്കുന്നവരോടുള്ള നമ്മുടെ അവഗണന ഈ മനോഭാവത്തിന് ഉത്തമോദാഹരണമാണ്. നമ്മെപ്പോലെ ആഗ്രഹങ്ങളും ആകാംക്ഷകളും നിരാശകളുമുള്ള മനുഷ്യരായി അവരെ നാം പരിഗണിക്കാറില്ല. ഭൂരിപക്ഷ മനുഷ്യരുടെ ആരോഗ്യസ്ഥിതിക്കനുസരിച്ചാണ് നമ്മുടെ എല്ലാ നിര്‍മ്മിതികളും . അതുകൊണ്ട് ഇനിയെങ്കിലും എല്ലാ മനുഷ്യരും വന്ന് ചേരുന്നിടത്ത് സ്ത്രീകളെ വൃദ്ധരെ, കുട്ടികളെ പരിഗണിക്കുന്നത് പോലെ ഇത്തരത്തില്‍ ചക്രക്കസേരകളില്‍ ഒതങ്ങിപ്പോയവരെ കൂടി നാം ഓര്‍ക്കണം.

അത്തരം സ്ഥലങ്ങള്‍ ഒരുക്കുമ്പോള്‍ ഈ മനുഷ്യര്‍ക്ക് സുഗമമായി കടന്നു വരാനുള്ള പാത ഒരുക്കണം… ഈ ഒരു ബോധം നമ്മില്‍ ഉണ്ടാവണം. ഇവരും മനുഷ്യരാണ്. വീല്‍ചെയറില്‍ ഇരുന്ന് രാജാക്കന്മാരെപ്പോലെ ഇവരും നമുക്കിടയില്‍ സഞ്ചരിക്കട്ടെ. ഇത് മോഹന്‍ലാല്‍ എന്ന നടന്‍ എഴുതുന്ന കുറിപ്പല്ല. വീല്‍ചെയറില്‍ ഉള്ള അമ്മയുടെ വിഷമതകള്‍ കണ്ട ഒരു മകന്റെ വിനീതമായ അഭിപ്രായമാണ്. പൊതു ഇടങ്ങളില്‍ നമുക്ക് ഈ മനുഷ്യരെക്കൂടി പരിഹണിക്കാം. ഇവര്‍ക്ക് വേണ്ടി വഴിയും ഇടങ്ങളും ഒരുക്കാം. നമ്മെപ്പോലെ അവരും കാണട്ടേ ഈ ലോകത്തിന്റെ ഭംഗികള്‍.

സ്‌നേഹപൂര്‍വ്വം,

Top