കള്ളടിച്ച് ഫിറ്റായി പരാക്രമം കാണിക്കുന്ന കുരങ്ങൻ കുമരകം ഗ്രാമവാസികൾക്ക് തലവേദയാകുന്നു.
കുമരകം ബോട്ട് ജെട്ടി ഭാഗത്ത് കറങ്ങിനടക്കുന്ന കുടിയനായ കുരങ്ങനാണ് നാട്ടുകാരുടെ ഉറക്കം നഷ്ടപ്പെടുത്തിയിരിക്കുന്നത്. ഒരു മാസം മുൻപാണ് കുരങ്ങൻ ബോട്ട് ജെട്ടി ഭാഗത്തെത്തിയത്.
പ്രദേശത്തെ തെങ്ങുകളിൽ കയറി മാട്ടം(കുടം) പൊക്കി കള്ളു കുടിക്കുന്നതാണ് കുരങ്ങന്റെ പ്രധാന വിനോദം. കള്ളടിച്ച് ഫിറ്റായാൽ പിന്നെ സമീപത്തെ വീടുകളിലും കടകളിലുമുള്ള പഴങ്ങളാണ് ഉന്നം വെയ്ക്കുക.
കുരങ്ങന്റെ ശല്യം കാരണം പ്രദേശത്തെ ചെത്തു തൊഴിലാളികൾക്ക് വൻ നഷ്ടമാണുണ്ടായിരിക്കുന്നത്.
ഇതൊന്നും കൂടാതെ, തെങ്ങുകളിൽ കയറി കരിക്ക് പറിക്കുന്നതും പതിവാണ്. കരിക്കിന്റെ തൊണ്ട് പൊളിക്കാൻ സാധിക്കാതെ വന്നാൽ താഴേക്കിടും. ഇതിനാൽ വഴിയാത്രക്കാർക്കും കുരങ്ങൻ ഭീഷണിയായി മാറിയിരിക്കുകയാണ്.
വാനരശല്യം കാരണം ബോട്ട് ജെട്ടി ഭാഗത്തെ കടക്കാർ വാഴക്കുലകൾ പുറത്തുതൂക്കാറില്ല.
ഒരു മാസം മുൻപ് കുമരകം ഭാഗത്തെത്തിയ കുരങ്ങൻ, കള്ളിന്റെ ലഹരിയറിഞ്ഞതോടെ ഇവിടം വിട്ട് പോകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
നേരത്തെ, ഈ ഭാഗത്തെത്തിയിരുന്ന മറ്റൊരു കുരങ്ങനെ വനംവകുപ്പ് ജീവനക്കാർ കെണിവെച്ച് പിടികൂടിയിരുന്നു. കള്ളു കുടിയനായ കുരങ്ങനെ കൂടി ഇത്തരത്തിൽ പിടികൂടി ശല്യം ഒഴിവാക്കി തരണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.