തിരുവനന്തപുരം: സ്ത്രീപീഡനത്തിൽ പ്രതിസ്ഥാനത്തുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎംഎയെ തിരയാന്‍ കൂടുതല്‍ പേര്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് കൂടുതല്‍ സംഘം രൂപീകരിക്കും. എല്ലാ ജില്ലകളിലും സംഘങ്ങള്‍ രൂപീകരിക്കാന്‍ എഡിജിപി കര്‍ശന നിര്‍ദേശം നല്‍കി. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിലാകണം സംഘങ്ങള്‍. സംശയമുളളവരെ ചോദ്യം ചെയ്യാം. സംശയമുളള സ്ഥലങ്ങളില്‍ പരിശോധന നടത്താമെന്നും എഡിജിപിയുടെ നിര്‍ദേശം. ബുധനാഴ്ച്ചയ്ക്ക് മുന്‍പ് അറസ്റ്റുണ്ടാകണമെന്നാണ് നിര്‍ദേശം.
ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുകയാണ്. പകുതിയോളം ശബ്ദരേഖകളുടെ പരിശോധന പൂര്‍ത്തിയായി. പരിശോധിച്ച ശബ്ദരേഖകള്‍ രാഹുലിന്റെയും അതിജീവിതയുടെയും തന്നെയാണെന്ന് വ്യക്തമായി. പ്രാഥമിക പരിശോധനയിലാണ് കണ്ടെത്തല്‍. ശബ്ദരേഖയില്‍ കൃത്രിമത്വം നടന്നിട്ടില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഡബ്ബിംഗ്, എഐ സാധ്യതകള്‍ എസ്‌ഐടി പൂര്‍ണമായും തളളി. ബാക്കിയുളള ശബ്ദരേഖകളുടെ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കും. തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് പരിശോധന നടക്കുന്നത്.
അതിജീവിതയ്‌ക്കെതിരായ എല്ലാ ഉളളടക്കവും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മെറ്റയ്ക്ക് പൊലീസ് കത്തയച്ചിട്ടുണ്ട്. പോസ്റ്റുകളും കമന്റുകലും ഉള്‍പ്പെടെ നീക്കം ചെയ്യണമെന്നാണ് ആവശ്യം. വ്യക്തിഗത വിവരങ്ങള്‍ നീക്കണമെന്നും പൊലീസ് മെറ്റയ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ഇന്നും തെളിവ് ശേഖരണം തുടരും. ഫ്ലാറ്റിലെ കെയർടേക്കറിൽ നിന്ന് ഉൾപ്പെടെ പൊലീസ് വിവരങ്ങൾ ശേഖരിക്കും. രാഹുൽ ഒളിവിൽ പോയ വഴി കണ്ടെത്താൻ, പാലക്കാട് കണ്ണാടിയിൽ നിന്ന് തുടങ്ങി ഒമ്പത് ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. കോയമ്പത്തൂർ, കൊച്ചി കേന്ദ്രീകരിച്ചും രാഹുലിനു വേണ്ടി തിരച്ചിൽ തുടരുകയാണ് എസ്ഐടി സംഘം.










