വ്യാജ നഗ്ന ചിത്രങ്ങളുണ്ടാക്കി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ഒത്താശ ചെയ്ത് യുവാവിന്‍റെ അമ്മ

ഗ്വാളിയോര്‍ : വ്യാജ നഗ്നചിത്രമുപയോഗിച്ച് യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന സംഭവം. റിഷാഭ് എന്ന യുവ വ്യവസായിക്കെതിരെയാണ് സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയുടെ പരാതി. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. 5 വര്‍ഷം മുന്‍പ് ഫെയ്‌സ്ബുക്കിലൂടെയാണ് യുവതി റിഷാഭിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് കുറച്ചുനാള്‍ ചാറ്റിംഗിലേര്‍പ്പെട്ടു. എന്നാല്‍ പെണ്‍കുട്ടിയുടെ ഫെയ്‌സ്ബുക്കിലെ ഫോട്ടോകളെടുത്ത് ഇയാള്‍ മോര്‍ഫ് ചെയ്തു. നഗ്നചിത്രങ്ങളോടൊപ്പം പെണ്‍കുട്ടിയുടെ മുഖം ചേര്‍ത്തുവെച്ചാണ് എഡിറ്റ് ചെയ്തത്. തുടര്‍ന്ന് ഒരു ദിവസം പെണ്‍കുട്ടിയോട് അത്യാവശ്യമായി കാണണമെന്ന് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് യുവാവ് ആവശ്യപ്പെട്ട പ്രകാരം പെണ്‍കുട്ടി ഒരു പാര്‍ക്കിലെത്തി. എന്നാല്‍ അവിടെവിച്ച് റിഷാഭ് യുവതിയെ വ്യാജ നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി. ഇതുപോലെ താന്‍ നിരവധി ചിത്രങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും 10 ലക്ഷം രൂപ തന്നില്ലെങ്കില്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നും ഭീഷണി മുഴക്കി. ഒടുവില്‍ ഇയാളുടെ ഭീഷണിക്ക് വഴങ്ങി പെണ്‍കുട്ടിക്ക് പലതവണയായി പണം നല്‍കേണ്ടി വന്നു. എന്നാല്‍ അവിടെ തീര്‍ന്നില്ല ഇയാളുടെ ഉപദ്രവം. പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം ഇയാള്‍ മുടക്കി. ഇതോടെ താന്‍ പൊലീസിനെ സമീപിക്കുമെന്ന് പെണ്‍കുട്ടി വ്യക്തമാക്കി. എന്നാല്‍ നേരില്‍ കണ്ട് മധ്യസ്ഥതയ്ക്കായി ഇയാള്‍ പെണ്‍കുട്ടിയെ തന്റെ വീട്ടിലേക്ക് വിളിച്ചു. നവംബര്‍ 13 ന് പെണ്‍കുട്ടി ഇയാളുടെ വീട്ടില്‍ ചെന്നു. ഈ സമയം അയാളുടെ അമ്മയും അവിടെയുണ്ടായിരുന്നു. അമ്മ യുവതിക്ക് കുടിക്കാനായി ശീതളപാനീയം നല്‍കി. എന്നാല്‍ ഇത് കഴിച്ചതും യുവതി മയങ്ങിവീണു. പിന്നീട് ബോധം വരുമ്പോള്‍ പൂര്‍ണ നഗ്നയായി കട്ടിലില്‍ കിടക്കുകയായിരുന്നു. തന്നെ യുവാവ് ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയതായി പെണ്‍കുട്ടി തിരിച്ചറിഞ്ഞു. യുവാവിനോട് കയര്‍ത്തപ്പോള്‍ തനിക്ക് ഉന്നത ബന്ധങ്ങളുണ്ടെന്നായിരുന്നു റിഷാഭിന്റെ മറുപടി. എന്നാല്‍ പെണ്‍കുട്ടി കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Top