അമ്മ മകനെ കാണുന്നത് 17 കൊല്ലത്തിന് ശേഷം; ഷാര്‍ജ വിമാനത്താവളത്തില്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍

കോഴിക്കോട് ജില്ലയിലെ നരിക്കുനി സ്വദേശിയായ നൂര്‍ജഹാന്‍ നാലു വയസ്സില്‍ തനിക്ക് നഷ്ടമായ മകന്‍ ഹനിയെ കാണുന്നത് നീണ്ട 17 വര്‍ഷങ്ങള്‍ക്കു ശേഷം.

അതും ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച്. വെള്ളിയാഴ്ച രാവിലത്തെ വിമാനത്തില്‍ കേരളത്തില്‍ നിന്നെത്തിയ നൂര്‍ജഹാനും വിമാനത്താവളത്തില്‍ കാത്തിരിക്കുകയായിരുന്ന മകനും കണ്ടുമുട്ടിയപ്പോള്‍ അല്‍പനേരം പരസ്പരം നോക്കി നിന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നെ രണ്ടുപേരും കെട്ടിപ്പിടിച്ചു.. കവിളില്‍ തലോടി.. തുരുതുരാ ഉമ്മവച്ചു… അപ്പോഴൊക്കെ ആ ഉമ്മയുടെയും മകന്റെയും കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു, സന്തോഷം അടക്കാനാവാതെ.

17 കൊല്ലം മുമ്പ് ഹനി നദര്‍ മെര്‍ഗാനി അലിക്ക് വെറും നാലുവയസ്സ് പ്രായമുള്ളപ്പോഴാണ് സുഡാന്‍കാരനായ ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ച് മകനെയും കൂട്ടി സ്വദേശത്തേക്ക് തിരിച്ചത്.

പിന്നെ അവരെക്കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. പഠനത്തിനായി കേരളത്തിലെത്തിയ ഇദ്ദേഹം നൂര്‍ജഹാനുമായി തെറ്റിയ ശേഷം നാട്ടിലേക്ക് തിരിച്ചുപോവുകയായിരുന്നു. സുഡാനിലെത്തിയ ഉടനെ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു.

കേരളത്തിലേക്ക് പോവണമെന്നും ഉമ്മയെ കാണമെന്നുമുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും പിതാവ് സമ്മതിച്ചിരുന്നില്ലെന്ന് 21 കാരനായ ഹനി പറയുന്നു. അങ്ങനെയിരിക്കെയാണ് ചില മലയാളി സുഹൃത്തുക്കള്‍ വഴി ദുബയിലുള്ള തന്റെ സഹോദരി ഷമീറയുമായി ബന്ധപ്പെടുന്നത്.

സംഭവം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ഹനിക്ക് ജോലിവാഗ്ദാനവുമായി ആളുകളെത്തി. സംഭവമറിഞ്ഞ പാകിസ്താനി ബിസിനസുകാരന്‍ തല്‍ഹ ഷാ ഉമ്മയ്ക്ക് യു.എ.ഇയിലെത്താനുള്ള വിസയും ടിക്കറ്റും സ്വന്തം ചെലവില്‍ ശരിയാക്കി നല്‍കി.

തല്‍ഹയോടൊപ്പം ഷമീറയും സുഹൃത്തുക്കളും നാട്ടുകാരും ഈ പുനസ്സമാഗമം കാണാന്‍ ഷാര്‍ജ വിമാനത്താവളത്തിലെത്തിയിരുന്നു. പൂക്കളും കേക്കുമായാണ് തല്‍ഹ നൂര്‍ജഹാനെ വരവേറ്റത്.

തനിക്ക് ഇന്ത്യക്കാരനായി കേരളത്തില്‍ ഉമ്മയോടും സഹോദരിമാരോടുമെത്ത് ജീവിക്കാനാണ് ഇഷ്ടമെന്ന് നിലവില്‍ സുഡാനി പൗരനായ ഹനി പറയുന്നു.

Top