പിഞ്ചുമകളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ തെരുവില്‍ മുലപ്പാല്‍ വിറ്റ് ഒരമ്മ

ബെയ്ജിങ്: ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ഐസിയുവിലായ തന്റെ മകളുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ ഈ അമ്മ കണ്ടെത്തിയത് സ്വന്തം മുലപ്പാല്‍ വില്‍പ്പന നടത്താനാണ്. ചൈനയിലെ ഗ്വാങ്ഷി സ്വദേശികളായ താങ് എന്ന 24കാരിയുടേയും ഭര്‍ത്താവ് സിച്ചുവാന്റേയും നിസ്സഹായതയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയ്‌ക്കൊപ്പം അന്താരാഷ്ട്ര മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുന്നത്. ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ഷെന്‍ഴന്‍ ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപത്തു നിന്നുള്ള ദൃശ്യങ്ങളാണ് ഇവ. തെരുവില്‍നിന്ന് എടുത്തിട്ടുള്ള ഈ ചിത്രത്തില്‍ മുട്ടില്‍നിന്നു കുഞ്ഞിനു മുലപ്പാല്‍ നല്‍കുന്ന അമ്മയെയും ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിന്റെ ചിത്രം പതിച്ച പോസ്റ്ററുമായി നില്‍ക്കുന്ന അച്ഛനെയും കാണാം. ‘സെല്‍ ബ്രസ്റ്റ് മില്‍ക്, സേവ് ഡോട്ടര്‍’ എന്നെഴുതിയിരിക്കുന്ന പോസ്റ്ററില്‍ ഒരു മിനിറ്റ് നേരം മുലപ്പാല്‍ നല്‍കുന്നതിന് 10 യുവാന്‍ ആണ് ചാര്‍ജ് എന്നും എഴുതിയിട്ടുണ്ട്. മാത്രമല്ല, എന്തുകൊണ്ടാണ് ഇങ്ങനെയൊരു നിലപാട് എടുക്കേണ്ടി വന്നതെന്നും ദമ്പതികള്‍ പോസ്റ്ററിലൂടെ വ്യക്തമാക്കുന്നു. കുട്ടിയുടെ ചിത്രവും മെഡിക്കല്‍ രേഖകളുടെ പകര്‍പ്പും പോസ്റ്ററിലുണ്ട്. ഐസിയുവില്‍ ഗുരുതര നിലയില്‍ പ്രവേശിപ്പിച്ച ഇരട്ടക്കുഞ്ഞുങ്ങളില്‍ ഒരാളുടെ ചികിത്സയ്ക്കായി ഒരു ലക്ഷം യുവാന്‍ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ഇത്രയും വലിയ തുക സ്വരൂപിക്കാന്‍ ആവുന്നതെല്ലാം ചെയ്യുകയാണെന്ന് താങിന്റെ ഭര്‍ത്താവ് സിച്ചുവാന്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഡിസംബറിലാണ് താങ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. മാസം തികയാത്ത പ്രസവമായിരുന്നു താങിന്റേത്. പ്രസവത്തിനു പിന്നാലെ കുഞ്ഞുങ്ങളിലൊരാള്‍ക്ക് പനിയും അണുബാധയും പിടിപെട്ടു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ശ്വാസകോശത്തിലേക്കും തലച്ചോറിലേക്കും വ്യാപിച്ചതോടെ കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാണെന്ന് ഡോക്ടര്‍മാര്‍ മാതാപിതാക്കളെ അറിയിച്ചു. ചികിത്സിച്ചു ഭേദമാക്കാന്‍ വലിയ തുക ആവശ്യമാണെന്ന് അറിഞ്ഞതോടെയാണ് സാമ്പത്തിക സഹായം തേടി മുലപ്പാല്‍ വില്‍പ്പന നടത്താന്‍ തീരുമാനിച്ച് ഇരുവരും തെരുവിലേക്കിറങ്ങിയത്. കഴിഞ്ഞ 16 വര്‍ഷമായി ഷെന്‍ഴെനില്‍ കുടിയേറ്റ തൊഴിലാളിയായി ജോലി ചെയ്യുകയാണ് യുവതിയുടെ ഭര്‍ത്താവ്. ചൈനയിലെ സര്‍ക്കാര്‍ ക്ഷേമ ഫണ്ടുകള്‍ ഇത്രയും താഴേക്കിടയിലുള്ളവരിലേക്ക് എത്തുക ചുരുക്കമാണ്. മാത്രമല്ല, ആരോഗ്യമേഖല വളരെ ചെലവേറിയതായതിനാല്‍ പാവപ്പെട്ടവര്‍ സ്വന്തക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന നിലയിലുമാണ്. ചിലര്‍ ശരീരം വിറ്റ് കുഞ്ഞുങ്ങളെ നോക്കുമ്പോള്‍, കുട്ടികളെ മികച്ച രീതിയില്‍ വളര്‍ത്താനാകാത്ത ചിലര്‍ അവരെ ഉപേക്ഷിക്കുന്നതും പതിവാണ്. മകള്‍ക്ക് വേണ്ടി മുലപ്പാല്‍ വില്‍പ്പന നടത്തുന്ന അമ്മയുടേയും അച്ഛന്റേയും ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതോടെ ഷെന്‍ഴെന്നിലെ മാധ്യമങ്ങള്‍ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ദമ്പതികളെ തിരിച്ചറിഞ്ഞതായും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന സംഭവം വാസ്തവമാണെന്നും ബിബിസി റിപ്പോര്‍ട്ടിലുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളടക്കം വാര്‍ത്ത ഏറ്റെടുത്തതോടെ ദമ്പതികള്‍ക്ക് നിരവധി സാമ്പത്തിക സഹായ വാഗ്ദാനം ലഭിച്ചുവെന്നും വിവരമുണ്ട്.

Top