രണ്ട് വര്‍ഷത്തോളം നൂറിലധികം പേര്‍ ബലാത്സംഗം ചെയ്‌തെന്ന് പരാതി നല്‍കിയ മോഡലിനെയും സുഹൃത്തിനെയും കാണാനില്ല; എത്രയും പെട്ടെന്ന് കണ്ടെത്തണമെന്ന് മുംബൈ ഹൈക്കോടതി

മുംബൈ: പോലീസ് ഓഫീസര്‍മാരും അധികാര സ്വാധീനമുള്ള ഉന്നതന്മാരും ഉള്‍പ്പെടെ നൂറിലധികം പേര്‍ ഉള്‍പ്പെട്ട മാനഭംഗക്കേസിലെ ഇരകളെ കാമാനില്ല. ആരോപണം ഉന്നയിച്ച ഡല്‍ഹി സ്വദേശിയായ മോഡലിനെയും പതിനാറുവയസുകാരിയായ നേപ്പാളി യുവതിയെയുമാണ് കാണാതായത്. ഇവരെ എത്രയും പെട്ടെന്ന് കണ്ടെത്താന്‍ കണ്ടെത്താന്‍ മുംബൈ ഹൈക്കോടതി പുണെ പൊലീസിന് നിര്‍ദേശം നല്‍കി. വേശ്യാവൃത്തി സ്വീകരിക്കാന്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടായതായും ഇരുവരും ആരോപണം ഉന്നയിച്ചിരുന്നു.

ഇരുവരും ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ഗുരുതരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ അവര്‍ എവിടെയാണെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് രഞ്ജിത് മോറെ, ജസ്റ്റിസ് രേവതി ദേരെ എന്നിവര്‍ ഉള്‍പ്പെടെ ബെഞ്ച് വ്യക്തമാക്കി. ആറുമാസമായി ഇരുവരുടെയും യാതൊരു വിവരമില്ലെന്നും കേസ് സിബിഐയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹിയില്‍നിന്നുള്ള അഭിഭാഷകയായ അനൂജ കപൂറാണ് ഹൈക്കോടതിയെ സമീപിച്ചത്. പൊലീസുകാര്‍ ഉള്‍പ്പെടെ അധികാരസ്ഥാനങ്ങളില്‍ സ്വാധീനമുള്ളവരും കേസില്‍ പ്രതികളാണെന്നതിനാല്‍, ഇരുവരും കൊല്ലപ്പെട്ടിരിക്കാമെന്നും ഹര്‍ജിക്കാരി ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, കേസില്‍ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറുടെ സഹായികളായി കോടതിയില്‍ ഹാജരായതിനെ ഡിവിഷന്‍ ബെഞ്ച് നിശിതമായി വിമര്‍ശിച്ചു. കേസ് അന്വേഷിക്കുന്ന മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനാകട്ടെ, ഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതിയില്‍ ഹാജരായിരുന്നതുമില്ല.

2016 മാര്‍ച്ചില്‍ പൊള്ളലേറ്റതിനെ തുടര്‍ന്ന് ഇരുപത്തിനാലുകാരിയായ മോഡലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് മാനഭംഗ വിവരം പുറത്തറിഞ്ഞത്. സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി രോഹിത് ഭണ്ഡാരി എന്നയാളാണ് തന്നെ പുണെയിലേക്ക് വിളിച്ചുവരുത്തിയതെന്നായിരുന്നു യുവതിയുടെ ആരോപണം. ഇയാളുടെ മോശമായ പെരുമാറ്റം എതിര്‍ത്തതിനെ തുടര്‍ന്ന് സിഗരറ്റുകൊണ്ട് പൊള്ളിക്കുകയും കൂട്ടമാനഭംഗത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് പരാതി.

പുണെയിലെ രോഹിതിന്റെ ഫ്ലാറ്റില്‍വച്ചാണ് മറ്റൊരു പരാതിക്കാരിയായ നേപ്പാള്‍ സ്വദേശിനിയെ പരിചയപ്പെട്ടതെന്നും യുവതി വ്യക്തമാക്കിയിരുന്നു. രണ്ടു വര്‍ഷത്തോളം വിവിധ നഗരങ്ങളില്‍ ഇവര്‍ പീഡനത്തിന് ഇരയായിരുന്നുവത്രെ. പിന്നീട് ഇരുവരും ഡല്‍ഹിയിലേക്ക് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് അഭിഭാഷകയായ അനൂജ കപൂറിന്റെ സഹായത്തോടെ ഇരുവരും കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. പിന്നീട് ഇതുവരെ ഇരുവരുടെയും യാതൊരു വിവരവുമില്ലെന്നാണ് അഭിഭാഷകയുടെ ഭാഷ്യം.

Top