മുനമ്പം വിഷയത്തിൽ വി ഡി സതീശന്റേത് ഇരട്ടത്താപ്പ് . വഖഫ് ഭൂമിയാണെന്ന മുസ്ലീം ലീഗ് നിലപാടിനെ തള്ളിപ്പറയാതെയാണ് സതീശൻ. കോടതി വിധികൾ നിലനിൽക്കെ 10 മിനിറ്റ് പരിഹാരമെന്ന അവകാശവാദം ചർച്ചയാകുന്നു.

കൊച്ചി : മുനമ്പം വിഷയത്തിൽ വിഡി സതീശന്റെ ഇരട്ടത്താപ്പ് വീണ്ടും ചർച്ചയാകുന്നു. വഖഫ് ഭൂമിയാണെന്ന മുസ്ലീം ലീഗ് നിലപാടിനെ തള്ളിപ്പറയാതെയാണ് സതീശൻ സമരപ്പന്തലിലെത്തി മുനമ്പം നിവാസികൾക്ക് പിന്തുണ പ്രഖ്യാപിച്ചത്. പത്ത് മിനിറ്റ് കൊണ്ട് പ്രശ്നം പരിഹരിക്കാനാവുമെന്ന സതീശൻ്റെ അവകാശവാദം കോടതി ഉത്തരവിനെ പോലും വെല്ലുവിളിക്കുന്നതായി മാറുകയും ചെയ്തു.

മുനമ്പത്തേത് അതിസങ്കീർണമായ ഭൂമി പ്രശ്നമാണെന്ന് അറിയാത്തയാളല്ല വി ഡി സതീശൻ. 1971 ലെ പറവൂർ സബ് കോടതി വിധിയും, 1975ലെ ഹൈക്കോടതി വിധിയും വിവാദ ഭൂമി വഖഫ് ആണെന്നുതന്നെയായിരുന്നു. രണ്ടു സുപ്രധാന കോടതി ഉത്തരവുകൾ നിലനിൽക്കെയാണ് മുനമ്പം നിവാസികൾ കിടപ്പാടത്തിനും ഭൂമിക്കും വേണ്ടി സമരം ആരംഭിച്ചത്. ആ സമരപ്പന്തലിൽ എത്തിയ സതീശൻ തൽക്കാലത്തേക്ക് സമരക്കാരെ സന്തോഷിപ്പിക്കാൻ ഒരു പ്രസ്താവന നടത്തുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോടതി വിധികളുടെ ഗൗരവം അറിയുന്ന അഭിഭാഷകൻ കൂടിയ സതീശൻ തെറ്റായ കാര്യം പറഞ്ഞ് സമരക്കാരെ കബളിപ്പിക്കുകയായിരുന്നു എന്ന് വ്യക്തം. യുഡിഎഫിന്റെ പ്രമുഖ ഘടകക്ഷിയായ മുസ്ലിം ലീഗിൻറെ നിലപാടിനെ തള്ളി പറയാതെയാണ് സതീശൻ സമരപ്പന്തലിൽ എത്തി നാടകം കളിച്ചത്. ലീഗ് നേതാവ് കെ പി എ മജീദ് നിയമസഭയിൽ 2022 ഡിസംബർ 12 നടത്തിയ പ്രസംഗമാണിത്. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നും അവിടെയുള്ളവർ കയ്യേറ്റക്കാരാണെന്നും മജീദ് പ്രസംഗിച്ചത് സതീശൻ സഭയിലുള്ളപ്പോൾ തന്നെ .

പാണക്കാട് സയ്യിദ് റഷീദലി തങ്ങൾ ചെയർമാൻ ആയിരിക്കെ ബോർഡ് പുറപ്പെടുവിച്ച ഉത്തരവാണിത്. ഭൂമി തിരിച്ചുപിടിക്കാൻ വഖഫ് സി ഇ ഒ യെ ചുമതലപ്പെടുത്തുന്ന ഉത്തരവ്. ഇതിനിടെ കിടപ്പാടം നഷ്ടപ്പെടുന്നവരെ സഹായിക്കാൻ സർക്കാർ നടപടി തുടങ്ങിയിരുന്നു. രണ്ടാം പിണറായി സർക്കാർ ഭൂഉടമകളിൽ നിന്നും കരമീടാക്കാൻ തീരുമാനിച്ച് ഉത്തരവിറക്കി. എന്നാൽ ഇതിനെതിരെ വഖഫ്സംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിച്ച് സർക്കാർ ഉത്തരവ് റദ്ദാക്കി.

കോടതിയെ സമീപിച്ച വഖഫ് സംരക്ഷണ സമിതി സെക്രട്ടറി ഉമ്മൻചാണ്ടി ഭരണകാലത്ത് കോൺഗ്രസ് വഖഫ്ബോർഡ് അംഗമാക്കിയ ആളാണ്. ചുരുക്കത്തിൽ സങ്കീർണമായ ഭൂപ്രശ്നം പരിഹരിക്കാൻ സർക്കാർ നടത്തുന്ന നീക്കങ്ങൾ ഒരു വശത്തും വഖഫ്ഭൂമി തന്നെ എന്ന് വാദിക്കുന്ന മുസ്ലീം ലീഗ് നേതാക്കൾ മറുവശത്തും ശക്തമായി നിലയുറപ്പിച്ചിരിക്കുമ്പോഴാണ് 10 മിനിറ്റുകൊണ്ട് പ്രശ്നം പരിഹരിക്കുമെന്ന് സതീശന്റെ അവകാശവാദം. ആദ്യം ഘടകകക്ഷികളായ ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും പറഞ്ഞ് ബോധ്യപ്പെടുത്താൻ ആവാത്ത കാര്യമാണ് സർക്കാരിനെ പഴിച്ച് നേട്ടമുണ്ടാക്കാൻ സതീശൻ ശ്രമിച്ചത്.

Top