എസി ഉപയോഗത്തിന്റെ പേരില്‍ ഭാര്യയേയും മകനേയും കൊന്നു; ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെ ബന്ധുക്കള്‍ പിടികൂടി

 

അങ്കമാലി: എ.സി ഉപയോഗിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് വയോധികന്‍ ഭാര്യയേയും മകനേയും വെട്ടിക്കൊന്നു. അങ്കമാലി കറുകുറ്റി പൈനാടത്ത് നടുവില്‍ വീട്ടില്‍ പി.ടി പോള്‍ (85) ആണ് ഭാര്യ മേരി (74), മകന്‍ തോമസ് (54) എന്നിവരെ മാരകായുധം ഉപയോഗിച്ച് കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്കായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച പോളിനെ ബന്ധുക്കള്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.

എ.സി ഉപയോഗത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 2,500 രൂപ വൈദ്യുതി ബില്‍ വന്നിരുന്നു. ഇതേതുടര്‍ന്ന് എ.സി ഉപയോഗിക്കരുതെന്ന് കുടുംബാംഗങ്ങള്‍ക്ക് പോള്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. എന്നാല്‍, ഇന്ന് പുലര്‍ച്ചെ ഒരു മണിക്ക് പോള്‍ പരിശോധന നടത്തിയപ്പോള്‍ ഭാര്യയും മകനും എ.സി ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇതേതുടര്‍ന്ന് ക്ഷുഭിതനായ പോള്‍ ഇരുവരെയും അടിച്ചുവീഴ്ത്തി മാരകായുധം കൊണ്ട് കൊലപ്പെടുത്തുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചേര്‍ത്തലയിലുള്ള മകളെ കൊലപാതക വിവരം അറിയിച്ച ശേഷമാണ് പോള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് മകള്‍ വിവരം അറിയിച്ച പ്രകാരം ബന്ധുക്കള്‍ എത്തിയാണ് പോളിനെ പൊലീസില്‍ ഏല്‍പിച്ചത്. റിട്ടയേര്‍ഡ് റെയില്‍വേ ഉദ്യോഗസ്ഥനാണ് പോള്‍. വിവാഹ മോചിതനായ തോമസ് മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. മേരിയുടെയും തോമസിന്റെയും മൃതദേഹം അങ്കമാലി എല്‍.എസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.പോളിന്റെ അറസ്റ്റ്‌രേഖപ്പെടുത്തിയതായി അങ്കമാലി പൊലീസ് അറിയിച്ചു.

Top